ഇറാഖിലെ ആഭ്യന്തരയുദ്ധം കേരളത്തിന്റെ നെഞ്ചിലും തീ കോരിയിട്ടിരുന്നു. ഇറാക്കിലെ തിക്രിത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുടുങ്ങിയ 46 നഴ്സുമാരില്‍ 45 പേരും മലയാളികളായിരുന്നു. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോടഭ്യര്ത്ഥിക്കുകയും കേന്ദ്ര ഇടപെടലില്‍ മോചിതരായ നഴ്സുമാര്‍ ഇപ്പോള്‍ നാട്ടിലെത്തിയിരിക്കുകയുമാണ്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഭീകരര്‍ തിക്രിത് നഗരം പിടിച്ചെടുത്തിരുന്നു. തങ്ങള്‍ ആശുപത്രിയില്‍ ഒറ്റപ്പെട്ടുപോയെന്ന് നഴ്സുമാര്‍ റെഡ് ക്രസന്റ് പ്രവര്‍ത്തകരെ അറിയിച്ചതിന് പിന്നാലെ ഭീകരര്‍ അവരെ ആശുപത്രിയില്‍ നിന്ന് മൊസൂളിലേയ്ക്ക് കൊണ്ടുപോയി. അവരെ മാറ്റിയതോടെ ആശുപത്രി കെട്ടിടം ബോംബിട്ട് തകര്‍ത്തു. ഭീകരര്‍ മൊസൂളിലെത്തിച്ച ഇന്ത്യന്‍ നഴ്സുമാര്‍ക്ക് എന്തു സംഭവിക്കുമെന്ന ആശങ്കയിലായിരുന്നു കേന്ദ്രവും കേരളവും. കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് റെഡ്ക്രസിന്റ് പ്രവര്‍ത്തകര്‍ അവരുമായി ബന്ധപ്പെട്ടുക്കൊണ്ടിരുന്നു. ഭീകരര്‍ നഴ്സുമാരെ അവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയായിരിക്കണം മൊസൂളിലേക്ക് മാറ്റിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസിയുമായി ബന്ധപ്പെട്ട് നഴ്സുമാരുടെ രക്ഷയ്ക്കായി അടിയന്തരശ്രമങ്ങള്‍ ആരംഭിച്ചു. എല്ലാവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. നഴ്സുമാരെ മൊസൂളിലേക്ക് മാറ്റിയത് തിക്രിത്തില്‍ ഘോരമായ ആഭ്യന്തരയുദ്ധം നടക്കുന്നതുമൂലമാണ്. സുന്നി സായുധ സേനാംഗങ്ങള്‍ ആശുപത്രി കീഴടക്കിയതോടെയാണ് നഴ്സുമാര്‍ക്ക് അവിടം വിടേണ്ടി വന്നത്. സുന്നി ഭീകരര്‍ തന്നെ നഴ്സുമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അവരെ മൊസൂളിലേക്ക് മാറ്റിയത് അസാധാരണ നടപടിയായിരുന്നു.
നഴ്സുമാരുടെ ദുരവസ്ഥ ഉമ്മന്‍ചാണ്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ വായ്പ എടുത്ത് പഠിച്ച നഴ്സുമാര്‍ തിക്രിത്തില്‍ തുടര്‍ന്നത് അത് തിരിച്ചടയ്ക്കാനുള്ള പണം സമ്പാദിക്കാന്‍ വേണ്ടിയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭീകരര്‍ ആശുപത്രി ആക്രമിച്ചത്. ആശുപത്രി തങ്ങള്‍ തകര്‍ക്കുമെന്നും നഴ്സുമാര്‍ രക്ഷപ്പെടുന്നതാണ് നല്ലതെന്നും പറഞ്ഞാണ് രണ്ടു ബസ്സുകളില്‍ അവരെ കയറ്റി മൊസൂളിലേക്ക് യാത്ര തിരിച്ചത്. ബസ്സില്‍ കയറാന്‍ നഴ്സുമാര്‍ മടിച്ചെങ്കിലും സുരക്ഷയോര്‍ത്ത് അവര്‍ ഭീകരര്‍ക്കൊപ്പം യാത്രചെയ്തു. ഇവര്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ആശുപത്രി കെട്ടിടം ബോംബിംഗില്‍ തകര്‍ന്നത് ആശങ്കയുളവാക്കിയിരുന്നു. ആക്രമണത്തില്‍ രണ്ട് നഴ്സുമാര്‍ക്ക് നിസാരമായ പരിക്കേല്‍ക്കുകയും ചെയ്തു. മൊസൂളില്‍ നിന്നും സമീപമുള്ള വിമാനത്താവളത്തിലേക്കാണ് നഴ്സുമാരെ കൊണ്ടുപോയത്. ഇര്‍ബില്‍ വിമാനത്താവളത്തിനടുത്താണ് മൊസൂള്‍. ഒടുവില്‍ അവര്‍ക്ക് രക്ഷാമാര്‍ഗ്ഗം തുറന്നുകിട്ടി. നഴ്സുമാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നാലു വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്തി. ദല്‍ഹിയിലും ദുബായിയിലും തിരുവനന്തപുരത്തും കൊച്ചിയിലും. ഇന്നലെ നഴ്സുമാരെ വാഹനത്തില്‍ കയറ്റി വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നു. കൊച്ചിയില്‍ വിമാനമിറങ്ങുന്ന ഓരോരുത്തരേയും സുരക്ഷിതരായി വീട്ടിലെത്തിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. മലയാളി മാലാഖമാര്‍ എന്നറിയപ്പെടുന്ന നഴ്സുമാര്‍ സ്വന്തം ജീവിതം പോലും പണയപ്പെടുത്തി യുദ്ധസാധ്യതയുള്ള ഇറാഖിലും മറ്റും ജോലി ചെയ്യാന്‍ തയ്യാറാകുന്നത് തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മാറ്റാനാണ്.
ഇന്നലെ നഴ്സുമാരെ വിമാനത്തില്‍ കയറ്റിവിട്ടത് ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ നഴ്സുമാര്‍ മോചിതരാകുന്നു എന്ന വാര്‍ത്ത അവരുടെ കുടുംബങ്ങള്‍ക്ക് മാത്രമല്ല കേരളത്തിന് തന്നെ ആശ്വാസകരമാണ്. തീവ്രമായ ആഭ്യന്തരയുദ്ധം നടക്കുന്ന ഒരു രാജ്യത്തുനിന്നും അപകടം ഒന്നും സംഭവിക്കാതെ ആത്മധൈര്യം ചോരാതെ അവര്‍ നാട്ടിലെത്തുന്നു എന്നത് ആഹ്ലാദകരം തന്നെയാണ്. ഇതാദ്യമായല്ല ഇന്ത്യക്കാരും മലയാളികളും വിദേശരാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അകപ്പെട്ടുപോകുന്നത്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് നേടിയതെല്ലാം അന്യനാടുകളില്‍ ഉപേക്ഷിച്ച് ഓടിപ്പോരേണ്ടി വന്നിട്ടുള്ളവര്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ കേന്ദ്രഭരണത്തിന് നേതൃത്വം നല്കിയവര് ഒരുപാട് പഴി കേട്ടിട്ടുണ്ട്.മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ അക്ഷമരായി കാത്തിരിക്കുന്നവര്‍ ഇറാഖിലെ നഴ്സുമാരുടെ പ്രശ്നം ആയുധമാക്കാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ വ്യത്യസ്തമായ സമീപനമാണ് നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇറാഖില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സ്വീകരിച്ചത്. തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്നത്തിലിടപെട്ട് പ്രായോഗികമായ മാര്‍ഗത്തിലൂടെ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് സുഷമ സ്വരാജ് നേതൃത്വം നല്കുന്ന വിദേശകാര്യമന്ത്രാലയം പ്രശംസാര്‍ഹമായ നടപടികളാണ് എടുത്തത്. ഒരിക്കലും പാളിപ്പോകാതെ അത് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ മോദി സര്‍ക്കാരിന് അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: