കൊച്ചി: ആശങ്കകള്‍ക്കൊടുവില്‍ പിറന്ന മണ്ണില്‍ മടങ്ങിയെത്തിയപ്പോള്‍ അവര്‍ക്ക് ജീവന് തിരികെ ലഭിച്ചതിന്റെ ആശ്വാസം. ഇറാഖിലെ വിമത സൈന്യത്തിന്റെ പിടിയില്‍ നിന്ന് മോചിതരായ 46 നഴ്സുമാര്‍ ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. 45 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കൃത്യതയാര്‍ന്ന നയതന്ത്ര നീക്കങ്ങളാണ് ബന്ദികളാക്കപ്പെട്ട ഇവരുടെ മോചനത്തിന് വഴി തുറന്നത്. തോക്കിന് കുഴലില്‍ നിന്ന് തിരികെക്കിട്ടിയ ജീവിതത്തിന് ദൈവത്തോട് നന്ദി പറയുകയാണ് ഇവര്‍. ഒപ്പം നരേന്ദ്ര മോദി സര്‍ക്കാരിനും. അവസാന നിമിഷം വരെയും ആശങ്കകളായിരുന്നു. ഇന്നലെ പുലര്‍ച്ചെ 4.10 നാണ് ഇറാഖിലെ കുര്‍ദ് മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് ഇവരെ വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാവിലെ 8.45 ന് വിമാനം മുംബൈയിലെത്തി. ഇന്ധനം നിറച്ചശേഷം കൊച്ചിയിലേക്ക് വീണ്ടും പറക്കല്‍. ഉച്ചക്ക് 11.55ന് കാത്തുനിന്ന നൂറുകണക്കിന് ഉറ്റവരുടെ മുന്നിലേക്ക് വിമാനം ലാന്റ് ചെയ്തു. അരമണിക്കൂറിനകം കാത്തുനിന്നവരുടെ അരികിലേക്ക് അവര്‍ ഓരോരുത്തരായി എത്തിച്ചേര്‍ന്നു. വികാരനിര്‍ഭരമായിരുന്നു വിമാനത്താവളത്തിലെ രംഗങ്ങള്‍. പലരും ഉറ്റവരെ കെട്ടിപ്പിടിച്ച് വിതുമ്പി. മണിക്കൂറുകള്‍ നീണ്ട യാത്രയുടെ ക്ഷീണം പോലും ഈ മണ്ണില്‍ കാലുകുത്തിയതോടെ അവരെ വിട്ടകന്നു. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ക്ക-റൂട്ട്സ്, കസ്റ്റംസ്, ഇമിഗ്രേഷന്‍, സിഐഎസ്എഫ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഹെല്‍പ്പ് ഡെസ്ക് തുറന്നിരുന്നു. വിമാനമെത്തുന്നത് കാത്ത് പുലര്‍ച്ചെ തന്നെ നഴ്സുമാരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് ഒരാളുടെ രണ്ട് ബന്ധുകളെ വീതമാണ് അകത്തേക്ക് കടത്തിവിട്ടത്.
46 നഴ്സുമാര്‍ക്ക് പുറമേ 114 പേരെയും നാട്ടിലെത്തിച്ചിട്ടുണ്ട്. ഇവരെ പിന്നീട് ഇതേ വിമാനത്തില്‍ ഹൈദരാബാദിലെത്തിച്ചു. കലാപം രൂക്ഷമായ കിര്‍ക്കുക്കിലും മറ്റും ഉണ്ടായിരുന്ന ഇന്ത്യക്കാരാണിവര്‍. ഇവരുടെ മോചനത്തിനായി ഇറാഖിലേക്ക് പോയ വിദേശകാര്യ ജോയിന്റ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും വിമാനത്തില്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട നയതന്ത്ര പരിശ്രമങ്ങളുടെ ഫലമായിരുന്നു ഇവരുടെ മോചനമെങ്കിലും അവസാനനിമിഷം വിമാനത്തിന് ഇര്‍ബിലില്‍ ഇറങ്ങാന്‍ വിമത സേന അനുമതി നിഷേധിച്ചതോടെ വീണ്ടും ആശങ്കയായി. പിന്നെ ന്യൂദല്‍ഹിയില്‍ നിന്നുള്ള ഇടപെടല്‍. രണ്ടുമണിക്കൂറിനുശേഷം വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചു. സൗദിയിലേക്ക് ഗതി തിരിച്ചുവിട്ട വിമാനം തിരികെയെത്തി. ഒടുവില്‍ യാത്ര തുടങ്ങുമ്പോള്‍ നാലുമണിക്കൂര്‍ വൈകി. വിമാനം പുറപ്പെടാന്‍ വൈകുന്നുവെന്ന വാര്‍ത്ത നാട്ടില്‍ കാത്തുനിന്നവരിലും ആശങ്ക പരത്തി. ആറുമണിക്ക് കൊച്ചിയിലെത്തുമെന്നായിരുന്നു അറിയിപ്പ്. ഒടുവില്‍ 8.45ന് മുംബൈയിലെത്തിയെന്നറിഞ്ഞതോടെ കാത്തുനിന്ന ബന്ധുക്കള്‍ക്ക് ആശ്വാസം. ഇറാഖിലെ തിക്രിതില്‍ നിന്നും കഴിഞ്ഞദിവസം വിമതരുടെ ശക്തികേന്ദ്രമായ മൊസൂളിലേക്കാണ് ഇവരെ വിമതസേന തട്ടിക്കൊണ്ടു പോയത്. വിമതസേനയുടെ സായുധ കാവലിലായിരുന്നു. ഇവര്‍ ജോലിചെയ്തിരുന്ന തിക്രിതിലെ ആശുപത്രി പിന്നീട് ബോംബിട്ട് തകര്‍ക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് തങ്ങള്‍ക്ക് നേരെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് തട്ടിക്കൊണ്ടു പോയവര്‍ സ്വീകരിച്ചതെന്ന് തിരികെയെത്തിയവര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ.ബാബു, പി.ജെ ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ഇന്നസെന്റ് എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. അടിയന്തര സഹായമായി തിരിച്ചെത്തിയ നഴ്സുമാര്‍ക്ക് 5000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്ക് ജോലി നല്കുന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കും.
നഴ്സുമാരുടെ പേര് വിവരങ്ങള്‍
കോട്ടയം ജില്ല: മീന ജോസഫ്, നിത്യമോള്‍ ജോണ്‍, ലഷ്മോള് ജേക്കബ്, സലിജ ജോസഫ്, ആഞ്ജലീന ലൂക്ക, സബിതമോള്‍ ശശിധരന്, സ്മിതാമോള് സുരേന്ദ്രന്, ലിറ്റി ജോയ്, ഷെറിന് വര്‍ഗീസ്, സുനിത ഗോപി, ഷിബി ജോസ്, സോണ ജോസഫ്, വീണ ജോസഫ്, ശ്രുതി ശശികുമാര്‍, വിന്‍സി സെബാസ്റ്റ്യന്‍, മറീന മറിയാമ്മ ജോസ്, സാന്ദ്ര സെബാസ്റ്റ്യന്‍.
ഇടുക്കി ജില്ല: ജെന്‍സി ജെയിംസ്, നീനു ജോസ്, ടിന്റുമോള്‍ ജോസഫ്, ഷാന്റി ജോണ്‍, ഷിനുമോള്‍ ജോസഫ്, ജോസ്മി ഫ്രാന്‍സിസ്, ആന്‍സി ജോസഫ്. കണ്ണൂര്‍ ജില്ല–സന്ധ്യ ജോസ്, രമ്യ ജോസ്, സൗമ്യ ബേബി, ഷിനു മരിയ അലക്സ്, സിനുമോള്‍ ചാക്കോ, ടീനു ജോണ്‍, ടിന്റു ജോബ്. എറണാകുളം ജില്ല–സുമി ജോസ്, ശ്രുതി സുരേഷ്, റെനു ബാലകൃഷ്ണന്.
പത്തനംതിട്ട ജില്ല: വിദ്യ വിശ്വംഭരന്, പ്രസീതകുമാര്‍ കൃഷ്ണ, ജിജി രാജന്, ലിനു ബേബി. തൃശൂര്‍ ജില്ല–ടിന്‍സി തോമസ്, കാസര്‍ഗോട്–സീലിമോള് ജോര്‍ജ്. ആലപ്പുഴ ജില്ല–സുബിന് ആന്റണി.
കോഴിക്കോട് ജില്ല: ഷിന്‍സി മത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: