ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം സിംഗിള്‍സ് കിരീടം ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവ സ്വന്തമാക്കി. ഫൈനലില്‍ 13-ാം സീഡ് കാനഡയൂടെ യൂജിന്‍ ബുച്ചാര്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ക്വിറ്റോവ കരിയറിലെ രണ്ടാം വിംബിള്‍ഡണ്‍ സ്വന്തമാക്കിയത്. 2011ലാണ് ക്വിറ്റോവ ആദ്യ വിംബിള്‍ഡണ്‍ സ്വന്തമാക്കിയത്.
ഇന്നലെ നടന്ന പോരാട്ടത്തില്‍ തീര്‍ത്തും ഏകപക്ഷീയമായാണ് ക്വിറ്റോവ കനേഡിയന്‍ താരം യൂജിന്‍ ബുച്ചാര്‍ഡിനെ കീഴടക്കിയത്. മത്സരത്തില്‍ ഒരിക്കല്‍ പോലും ക്വിറ്റോവയെ വെല്ലുവിളിക്കാന്‍ കഴിയാതിരുന്ന ബുച്ചാര്‍ഡ് 55 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3, 6-0 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ എട്ടാം സീഡ് കാനഡയുടെ മിലോസ് റാവോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഫെഡറര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറും 41 മിനിറ്റും മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 6-4, 6-4, 6-4 എന്ന സ്കോറിനാണ് ഫെഡറര്‍ റാവോനിക്കിനെ കീഴടക്കിയത്.
വിംബിള്‍ഡണിന്റെ ചരിത്രത്തില്‍ ഒമ്പതാം തവണയാണ് ഫെഡറര്‍ ഫൈനലില്‍ കളിക്കുന്നത്. ഏഴ് തവണ കിരീടവും ഫെഡറര്‍ നേടി. ഇത്തവണ എട്ടാം കിരീടമാണ് ഫെഡറര്‍ സെന്റര്‍ കോര്‍ട്ടില്‍ ലക്ഷ്യമിടുന്നത്. ഇന്ന് കിരീടം നേടിയാല്‍ പീറ്റ് സാംപ്രസിനെ പിന്തള്ളി ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ ജേതാവാകുന്ന താരമെന്ന ബഹുമതി ഫെഡറര്‍ക്ക് സ്വന്തമാകും. നിലവില്‍ സാംപ്രസിന്റെ 7 കിരീടമെന്ന നേട്ടത്തിനൊപ്പമാണ് ഫെഡറര്‍.
ഇന്ന് നടക്കുന്ന ഫൈനലില്‍ ഒന്നാം സീഡും ലോക രണ്ടാം നമ്പര്‍താരവുമായ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചാണ് ഫെഡററുടെ എതിരാളി. 2011ലെ ചാമ്പ്യനായ ഡോക്കോവിച്ച് കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ കളിച്ചെങ്കിലും ബ്രിട്ടന്റെ ആന്‍ഡി മുറെയോട് കീഴടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: