ന്യൂദല്‍ഹി: ശരീയത്ത് കോടതികള്‍ക്കും അവ പുറപ്പെടുവിക്കുന്ന ഫത്വകള്ക്കും നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. മതപരമായി സമീപിക്കാത്തവര്ക്കുമേല് ഫത്വകള് അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശരീയത്ത് കോടതികള്ക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്ജിയിന്മേലാണ് കോടതി ഉത്തരവ്.
ശരീയത്ത് കോടതികളെ സ്വമേധയാ സമീപിക്കുന്നവര്‍ക്ക് മതവിധി ബാധകമാണ്. എന്നാല്‍ ഇത്തരം വിധികള്‍ക്ക് ഒരു തരത്തിലുമുള്ള നിയമസാധുതയുമില്ല. ജനജീവിതം തടസ്സപ്പെടുകയും പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കോടതികള്‍ ഇടപെടും. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പൗരന്മാര്ക്ക് കോടതിയെ സമീപിക്കാന്‍ അധികാരമുണ്ട്, ജസ്റ്റിസ് സി.കെ. പ്രകാശ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
നിരപരാധികള്‍ക്കെതിരായി മതത്തെയോ വിശ്വാസത്തെയോ ഉപയോഗിക്കരുത്. ഫത്വകള്‍ക്ക് ഒരു തരത്തിലുമുള്ള നിയമപരിരക്ഷയും നല്‍കാനാവില്ല. ഒരു വ്യക്തിയ്ക്ക് അപരിഹാര്യമായ തരത്തിലുള്ള നഷ്ടങ്ങള്‍ക്ക് ഫത്വകള് കാരണമാകുമെന്ന് ഇമ്രാന കേസ് ഉദാഹരിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. മതപരമായ നിര്‍ദ്ദേശങ്ങളെ അഭിനന്ദിക്കാമെങ്കിലും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത്. നിരപരാധികളെ ശിക്ഷിക്കാന്‍ ഇസ്ലാം ഉള്‍പ്പെടെയുള്ള ഒരു മതവും അനുവദിക്കുന്നില്ല, കോടതി തുടര്‍ന്നു.
ഉത്തര്‍പ്രദേശില്‍ ഒരു വീട്ടമ്മ ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ ദാറുല്‍ ഖസ, ദാറുള്‍ ഇഫ്ത എന്നീ സ്ഥാപനങ്ങള്‍ പുറപ്പെടുവിച്ച ഫത്വ ചൂണ്ടിക്കാട്ടി ദല്‍ഹിയിലെ അഭിഭാഷകനായ വിശ്വലോചന്‍ മദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച്, അവരെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിന്റെ പിതാവിനൊപ്പം ജീവിക്കണമെന്നായിരുന്നു ഫത്വ. ശരീയത്ത് കോടതികള്‍ രാജ്യത്ത് സമാന്തര കോടതികള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നതായി ഹര്ജിക്കാരന് ആരോപിച്ചു. ശരീയത്ത് കോടതികളെ നിരോധിക്കണമെന്നും മുസ്ലിങ്ങളുടെ സാമൂഹ്യമായ സ്വാതന്ത്ര്യത്തെ ഇത്തരം കോടതികള്‍ തടസ്സപ്പെടുത്തുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മുസ്ലിങ്ങളുടെ മൗലികാവകാശങ്ങള്‍ തീരുമാനിക്കാന്‍ ശരീയത്ത് കോടതികള്‍ക്ക് അവകാശമില്ലെന്നും വിശ്വലോചന്‍ മദനിന്റെ ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ശരീയത്ത് കോടതികളെ നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. മതവിശ്വാസത്തിന്റെ ഭാഗമായതിനാല്ത്തന്നെ ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ല. രണ്ടു മുസ്ലിങ്ങള്‍ മധ്യസ്ഥതയ്ക്ക് തയ്യാറായാല്‍ അതിനെ വിലക്കേണ്ട കാര്യമില്ല. അത് അവരെ മാത്രം ബാധിക്കുന്ന കാര്യമാണ്. ചില ഫത്വകള് വിവേകത്തോടെയുള്ളതും ഉചിതവുമായിരിക്കാം. എന്നാല്‍ ഫത്വകള് ഇത്തരം കോടതികളെ സമീപിച്ചവര്‍ക്ക് മാത്രമാണ് ബാധകമാകുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.
അതിനിടെ, സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്തെ മുസ്ലിംസംഘടനകള്‍ രംഗത്തെത്തി. മതപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് കുല്ഹിന്ദ് ഇമാം അസോസിയേഷന് പ്രസിഡന്റ് മൗലാന മുഹമ്മദ് സാജിദ് റഷീദ് പറഞ്ഞു. ശരീയത്ത് നിയമം പിന്തുടരാത്ത മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ലെന്നും മൗലാന പറഞ്ഞു. മുസ്ലിം വ്യക്തിനിയമം നടപ്പാക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നതായി മുസ്ലിം പണ്ഡിതനായ ഖാലിദ് റഷീദ് ഫരാംഗി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: