കാസര്‍കോട്: സ്വര്‍ണ്ണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കൊലപ്പെടുത്തി മറവുചെയ്ത സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവിന്റെ മകനുള്‍പ്പെടെ മൂന്ന് പേരെ മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാഫിര്‍ സനാഫ് (23), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (22), മുഹമ്മദ് റിസ്വാന് (23) എന്നിവരാണ് അറസ്റ്റിലായത്. മുസ്ലീം ലീഗിന്റെ അഭിഭാഷക സംഘടനാ ഭാരവാഹിയും മുന്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.സി.എന്‍. ഇബ്രാഹിമിന്റെ മകനാണ് മുനാഫിര്‍ സനാഫ.് തലശ്ശേരി സെയ്താര്‍പള്ളി സ്വദേശി നസീര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കൊല്ലപ്പെട്ട രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാസര്‍കോട് കുണ്ടംകുഴി മരുതടുക്കത്തിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ വലന്റൈന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ മൂന്ന് പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. മംഗലാപുരത്തു നിന്നും കുണ്ടംകുഴിയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജൂലൈ ഒന്നിന് നടന്ന കൊലപാതകം അഞ്ച് ദിവസത്തിന് ശേഷമാണ് പുറത്തറിയുന്നത്. സ്വര്‍ണ്ണം കൈക്കലാക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ കൊല നടത്തിയത്. മംഗലാപുരത്ത് അത്തവാറിനടുത്തെ ലോഡ്ജില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ കാസര്‍കോട്ടേക്ക് എത്തിക്കുകയായിരുന്നു. വര്‍ഷങ്ങളായി സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കാരിയറായിരുന്നു നസീര്‍. ഏഴു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന മൂന്നുകിലോ സ്വര്‍ണ്ണം ഇടപാടുകാര്‍ക്ക് കൈമാറാതെ നസീര്‍ മുങ്ങി. നേരത്തെ പരിചയമുണ്ടായിരുന്ന ചെര്‍ക്കള സ്വദേശി സനാഫ് വഴി പകുതിയോളം സ്വര്‍ണം വില്‍പ്പന നടത്തി. ബാക്കി സ്വര്‍ണം കൂടി വിറ്റഴിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് സനാഫ് നസീറിനെ അത്തവാറിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എഴുപത് ലക്ഷം രൂപയും നസീറിന്റെ കയ്യിലുണ്ടായിരുന്നു. സ്വര്‍ണ്ണവും പണവും ഉള്ളതിനാല്‍ നസീര്‍ സുഹൃത്തായ ഫഹീമിനെ സഹായത്തിന് വിളിക്കുകയായിരുന്നു.
ഇതിനിടയില്‍ നസീറിനെ കൊലപ്പെടുത്താന്‍ സനാഫ് പദ്ധതിയിട്ടു. കള്ളക്കടത്ത് സ്വര്‍ണ്ണവുമായി മുങ്ങിയതിനാല്‍ കൊലപാതകത്തില്‍ നസീറിന്റെ പിന്നിലുള്ള സംഘത്തെ സംശയിക്കും എന്നായിരുന്നു സനാഫിന്റെ കണക്കുകൂട്ടല്‍. ഇവര്‍ നസീറിനെ വകവരുത്താന്‍ പദ്ധതിയിട്ടതായും സനാഫിന് സൂചന ലഭിച്ചിരുന്നു. സ്വര്‍ണം വില്ക്കാന് സഹായിച്ചതിനാല്‍ തന്റെ ജീവന് അപകടത്തിലാണെന്ന ഭയവും ഇയാള്‍ക്കുണ്ടായിരുന്നു. നസീര്‍ കൊല്ലപ്പെട്ടാല്‍ എല്ലാം അവസാനിക്കുമെന്നും സ്വര്‍ണ്ണവും പണവും കൈക്കലാക്കാമെന്നും ധരിച്ചു.
ഇതേത്തുടര്‍ന്ന് സനാഫ് സുഹൃത്തുക്കളായ ഇര്‍ഷാദ്, റിസ്വാന് എന്നവരോടൊപ്പം ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. മൃതദേഹം മറവുചെയ്യാന്‍ കാസര്‍കോട് കുണ്ടംകുഴിയില്‍ പത്തുസെന്റ് സ്ഥലം വാങ്ങി കുഴി നിര്‍മ്മിക്കുകയും ചെയ്തു. ഉറക്ക ഗുളിക നല്കി മയക്കി കൈകാലുകള്‍ ബന്ധിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിറ്റേ ദിവസം കാസര്‍കോട്ടെത്തിച്ച് മറവ് ചെയ്തു. സംശയം തോന്നിയ അയല്‍വാസികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിക്കപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: