ഫുട്ബോളറായില്ലെങ്കില് ആരാകുമായിരുന്നുവെന്ന് മിറോസ്ലോവ് ക്ലോസെയോട് ചോദിച്ചാല്‍ പല സിനിമാ താരങ്ങളും പറയുന്നപോലെ സിവില്‍ സര്‍വീസ് എന്നാകില്ല ഉത്തരം. കാരണം ഉളിയുംകൊട്ടുവടിയും പിടിച്ച് തഴമ്പിച്ച കൈകളുള്ള മിറോസ്ലോവ് ക്ലോസെ എന്ന പോളീഷ് വംശജന് തലകൊണ്ട് ഗോളടിച്ച് കൂട്ടുന്നതിന് മുന്‍പ് നന്നായി അറിയാവുന്ന പണി മരപ്പണിയായിരുന്നു. 2002, 2006, 2010 ലോകകപ്പുകളില്‍ തലകൊണ്ട് ഗോള്‍ അടിച്ചുകൂട്ടിയ ക്ലോസെ കാനറികളുടെ നാട്ടിലെത്തുമ്പോള്‍ ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരനായ റൊണാള്‍ഡോയുടെ ഗോളടി റെക്കോഡ് ഈ തച്ചന്റെ തലയ്ക്ക് മുന്നില്‍ ഭീഷണിയിലായിരുന്നു. 2002ലെ ലോകകപ്പില്‍ ഗോള്‍വേട്ടക്കാരനുള്ള സില്‍വര്‍ ബൂട്ടും 2006ല്‍ ഗോള്‍ഡന്‍ ബൂട്ടും നേടിയ ക്ലോസെ 2010ല്‍ നാലു ഗോളുകള്‍ നേടിയാണ് ജസ്റ്റ് ഫൊണ്ടയിനിന്റെ 14 ഗോളുകളുടെ റെക്കോഡിന് ഒപ്പമെത്തിയത്. ജന്മനാടായ പോളണ്ടിന്റെ ജേഴ്സി അണിഞ്ഞിരുന്നെങ്കില്‍ 2002ലും 2006ലും ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ മടങ്ങി ആരുമറിയാതെ ഒടുങ്ങേണ്ടവനായിരുന്നു മിറാസ്ലോവ് ക്ലോസെ. ജര്‍മ്മനിയുടെ വിഖ്യാതമായ വെള്ളക്കുപ്പായത്തില്‍ കൊറിയ-ജപ്പാന് ലോകകപ്പില്‍ അരങ്ങേറി തലകൊണ്ടും കാലുകൊണ്ടും ചരിത്രം സൃഷ്ടിച്ച ക്ലോസെ തന്റെ ജന്മസാഫല്യമാണ് ബ്രസീലില്‍ പൂര്‍ണമാക്കിയത്. റൊണാള്‍ഡോ കമന്റേറ്റര്‍മാരുടെ ബോക്സില്‍ ഇരിക്കുമ്പോഴാണ് ലോകകപ്പ് ഗോള്‍വേട്ടയുടെ റെക്കോഡ് ക്ലോസെ സ്വന്തം പേരില്‍ മാറ്റിയെഴുതിയത്.
എഫ്സി കൈസര്‍ സ്ലോട്ടന്റെ മുന്നേറ്റക്കാരനായ യുവാവിനെത്തേടിയാണ് പോളണ്ട് ദേശീയ കോച്ച് ജേഴ്സി എന്ഗാല് ജര്‍മന്‍ അതിര്ത്തിതാണ്ടിയത്. മാതൃരാജ്യമായ പോളണ്ടിനുവേണ്ടി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൂട്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട എന്ഗാലിന് യുവാവ് നല്കിയ മറുപടി എനിക്ക് റൂഡിവോളര്ക്കും ജര്‍മനിക്കും വേണ്ടി കളിക്കണമെന്നാണ്. രണ്ടുഗോള്‍ അകലെ മാത്രം നില്ക്കുന്ന റൊണാള്‍ഡോയുടെ റെക്കോഡ് ലക്ഷ്യമിട്ട് കഴിഞ്ഞ നാലു വര്‍ഷം തപസ് ചെയ്ത ക്ലോസെ ജര്‍മ്മനിയുടെ യുവ നിരയില്‍ ഫാള്‍സ്-9ന്റെ റോളിലേയ്ക്ക് വരെ മാറാന്‍ മനസുകാട്ടിയാണ് ടീമില്‍ തുടര്‍ന്നത്. മൂന്നു ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏഴാമത്തെ ജര്‍മന്‍ താരമെന്ന ബഹുമതിയും സ്വന്തമാക്കിയാണ് ക്ലോസെ ദക്ഷിണാഫ്രിക്കയില്‍നിന്നും മടങ്ങിയത്. ഗ്രെഡ് മുള്ളര്‍, യൂര്‍ഗന്‍ ക്ലിന്സ്മാന്, കാള്‍ ഹെയിന്‍സ് റുമിനകി, റൂഡി വോളര്‍, ലോതര്‍ മത്തേവൂസ്, ഒവൈ സീലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ ക്ലോസിനൊപ്പമുള്ളത്. ഈ ലോകകപ്പില്‍ സ്കോര്‍ ചെയ്തതോടെ സമാനതകളില്ലാത്ത നേട്ടത്തിലേയ്ക്കും എത്തി. ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളില്‍ ഏഴും ഹെഡറില്‍ നിന്നായിരുന്നു. അഞ്ച് ഗോള്‍ ഹെഡറിലൂടെ നേടിയ ഗ്രെഡ് മുള്ളറും നാല് ഗോള്‍ ഹെഡറിലൂടെ നേടിയ യുര്‍ഗന്‍ ക്ലിന്സ്മാനുമാണ് ഇക്കാര്യത്തില്‍ ജര്‍മന്‍ കുപ്പായക്കാരില് ക്ലോസിന് പിന്നിലുള്ളത്. 1966ന്ശേഷം ഇതുവരെ ലോകകപ്പില്‍ ആരും ഏഴ് ഹെഡര്‍ ഗോളുകള്‍ നേടിയിട്ടുമില്ല.
ബ്രസീലില്‍ ഘാനക്കെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ 71-ാം മിനിറ്റില്‍ ഗോള്‍ നേടി റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തിയ ക്ലോസിന് റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കാന്‍ പിന്നെയും മൂന്നു മത്സരങ്ങള്‍കൂടി കാത്തിരിക്കേണ്ടി വന്നു. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടം ലഭിച്ചെങ്കിലും തിളങ്ങാന്‍ കഴിയാതെപോയ ക്ലോസിനെ സെമിയില്‍ ബ്രസീലിനെതിരെ ലോ ആദ്യ ഇലവനില്‍ ഇറക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കോച്ച് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുകൊണ്ട് ക്ലോസെ ബ്രസീല്‍ വധത്തില്‍ തന്റെ റോള്‍ ആടിത്തിമിര്‍ത്തു. നാട്ടുകാരനായ ഉവേ സീലറും ബ്രസീലിന്റെ ഇതിഹാസതാരം പെലെയും മാത്രമാണ് ക്ലോസയെ കൂടാതെ നാല് ലോകകപ്പുകളില്‍ ഗോള്‍ സ്കോര്‍ ചെയ്തിട്ടുള്ള താരങ്ങള്‍.
ക്ലോസെ ലോക റെക്കോഡ് നേട്ടത്തിന് ശേഷം പറഞ്ഞതിങ്ങനെ: ”ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്വേട്ടക്കാരനാകുക എന്നത് ആസ്വാദ്യകരമായ ഒന്നുതന്നെ. പക്ഷേ, ടീമാണ് വലുത്. ജര്‍മ്മന്‍ കുപ്പായത്തില്‍ ഇതുവരെ നേടാന്‍ കഴിയാതെപോയ കിരീട വിജയം പ്രാപ്തമാക്കുകയാണ് മനസില്‍. റൊണാള്‍ഡോയെ അതിനിടയില്‍ മറികടക്കാനായതില്‍ സന്തോഷം”. ജര്‍മനി എപ്പോഴെല്ലാം ഗോള്‍ വേണമെന്ന് ആഗ്രഹിക്കുന്നുവോ അപ്പോഴെല്ലാം ഉയര്‍ന്നതല മത്സരങ്ങളില്‍ മികവ് കാട്ടുന്ന താരമാണ് ക്ലോസെ. ക്ലോസെ ഗോള്‍ നേടിയാല്‍ ജര്‍മനി ആ മത്സരത്തില്‍ ഇതുവരെ തോറ്റിട്ടുമില്ല.
രണ്ടാംലോക മഹായുദ്ധംവരെ ജര്‍മ്മനിയുടെ ഭാഗമായിരുന്ന പോളണ്ടിലെ അര് സില്സിയയില് ദേശീയ ഹാന്‍ഡ്ബോള്‍ ടീം അംഗമായിരുന്ന ബാര്റജസിന്റെയും പോളണ്ട് ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്ന ജെഫ് ക്ലോസിന്റെയും മകനായി ജനിച്ച ക്ലോസിന്റെ കുടുംബം പിന്നീട് ജര്‍മനിയിലേയ്ക്ക് കുടിയേറുകയായിരുന്നു. എട്ടാം വയസിലെ കുടിയേറ്റത്തെ ക്ലോസെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. ”ജര്‍മ്മനിയും പോളണ്ടുമായുള്ള അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കാത്തുനിന്നത് ഇന്നും ഓര്‍മ്മയിലുണ്ട്. പുതിയ അനുഭവങ്ങളാണ് പോകുന്നിടത്ത് ഉണ്ടാകുക എന്ന് പിതാവ് പലവട്ടം പറയുന്നുണ്ടായിരുന്നു”. ഇതര സംസ്കാരങ്ങള്‍കൂടി ഇഴുകി ചേരുന്ന ജര്‍മ്മന്‍ ഫുട്ബോള്‍ ചരിത്രത്തിലേയ്ക്കാണ് ക്ലോസെ വലതുകാല്‍ വച്ചുകയറിയത്.
പ്രാദേശിക ക്ലബിന്റെ കോച്ചിംഗ് ക്യാമ്പില്‍നിന്നും പ്രതിഭപോരെന്ന് പറഞ്ഞ് പുറത്താക്കിയ ചരിത്രവുമുണ്ട് ക്ലോസെക്ക്. ഒരാഴ്ച നീണ്ട ക്യാമ്പിന്റെ ആദ്യ ദിവസംതന്നെ ക്ലബ് അധികൃതര്‍ ക്ലോസെയെ കഴുത്തിന് പിടിച്ച് പുറംതള്ളി. 20-ാം വയസില്‍ മൂന്നാം ഡിവിഷന് ടീമായ എഫ്സി ഹോംബര്ഗിലേയ്ക്കും അവിടെ നിന്നും എഫ്സി കൈസര്സ്ലോട്ടനിലേയ്ക്കും എത്തുമ്പോള്‍ മരപ്പണിക്കാരന്റെ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി പണിക്ക് ഇറങ്ങിയിരുന്നു ക്ലോസെ. കൈസര്‍സ്ലോട്ടന്റെ രണ്ടാംനിര ടീമില്‍ 49 കളികളില്‍നിന്നും 25 ഗോള്‍നേടിയ ശേഷം ക്ലോസെക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
സീനിയര്‍ ടീമില്‍ 120 കൡകളില്‍ നിന്നും 44 ഗോള്‍ നേടിയ ക്ലോസെയെ വെര്ഡര്ബ്രമന് റാഞ്ചിയെടുത്തു. 89 കളികളില്‍നിന്നും 53 ഗോളുകളാണ് ബ്രമന് ക്ലോസെ നല്‍കിയത്. 2001ല്‍ കൈസര്സ്ലോട്ടനില് കളിക്കവെയാണ് ക്ലോസെക്ക് ദേശീയ ടീമിലേയ്ക്ക് അവസരം ഒരുങ്ങിയത്. അതും ലോകകപ്പ് യോഗ്യതാ റൗണ്ടില്‍. അല്‍ബേനിയക്കെതിരായ മത്സരത്തില്‍ പകരക്കാരന്റെ റോളില്‍ എത്തിയ ക്ലോസെ ജര്‍മനിയുടെ വിജയ ഗോള്ഹെഡറിലൂടെ നേടിയാണ് ഹരിശ്രീ കുറിച്ചത്. 2002, 2006 ലോകകപ്പുകളില്‍ അഞ്ചു വീതം ഗോളുകള്‍ നേടി തിയോഫിലോ ക്യുബിലാസിന്റെ റെക്കോഡിനൊപ്പമെത്തിയ ക്ലോസെയെ 2008ലെ യൂറോ യോഗ്യതാ റൗണ്ടില്‍ മങ്ങിയ ഫോം മൂലം ടീമില്‍നിന്നും പുറംതള്ളാന്‍ വരെ കോച്ച് ജോക്വിം ലോയ്ക്കുമേല് സമ്മര്ദമുണ്ടായിരുന്നതാണ്. ലോ കാട്ടിയ വിശ്വാസമാണ് ക്ലോസിന്റെ അന്താരാഷ്ട്ര കരിയര്‍ നീട്ടിക്കൊടുത്തത്. വെയില്‍സിനെതിരായ യൂറോ യോഗ്യതാ റൗണ്ടില്‍ ഡബിള്‍ നേടിയ ക്ലോസെ ക്യാപ്റ്റന്റെ പദവിയില്‍ ഇരിക്കെത്തന്നെ ടീമിന്റെ യോഗ്യത പൂര്‍ത്തിയാക്കി. ”ക്യാപ്റ്റന്‍ ക്ലോസെടേക്ക്സ് ജര്‍മ്മനി ക്ലോസര്‍” എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലേയ്ക്ക് എത്തുമ്പോള്‍ ജര്‍മ്മന്‍ ടീം യുവാക്കളുടേതായി പരിണമിച്ചിരുന്നു. മാറ്റമില്ലാതിരുന്നത് ക്ലോസിന് മാത്രം.
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് കഴിഞ്ഞപ്പോള്‍ ക്ലോസെ വിരമിക്കുമെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ ബയേണ്‍ മ്യൂണിക്കിലെ സൈഡ് ബെഞ്ചില്‍ ഇരുന്ന് സമയം കളയാതെ ഇറ്റലിയിലെ ലാസിയോയിലേയ്ക്ക് വണ്ടി കയറുകയാണ് ക്ലോസെ ചെയ്തത്. ആദ്യ രണ്ട് സീസണില്‍ 27 ഗോളും നേടി. പരിക്കില്‍ വലഞ്ഞെങ്കിലും മൂന്നാം സീസണിലെ 25 മത്സരങ്ങളില്‍ ഏഴു ഗോളടിച്ച് 2015 വരെ കോണ്‍ട്രാക്ട് നീട്ടിയെടുക്കുകയും ചെയ്തു. ഇറ്റലിയില്‍ പോയി പരിക്കിന്റെ പിടിയില്‍നിന്നും കരകയറാനാകാതെ വലഞ്ഞ മരിയോ ഗോമസിനെപ്പോലെയല്ല ക്ലോസെ. ഇതാണ് 2014-ലെ ടീമില്‍ ഒരു സ്ട്രൈക്കര്‍ പേരിനുവേണമെന്ന് ലോ കരുതിയപ്പോള്‍ ക്ലോസിനു തന്നെ നറുക്ക് വീഴാന്‍ കാരണം.
എന്തായാലും 36കാരനായ ക്ലോസെ ബ്രസീലിലേയ്ക്ക് എത്തുന്നത് കാഴ്ചകാണാനായിരുന്നില്ല. 136 ദേശീയ കുപ്പായങ്ങള്‍, പക്ഷേ, കിരീടമൊന്നുമില്ല എന്ന് എന്റെ കരിയറിന് നേരെ രേഖപ്പെടുത്തിക്കാണാന്‍ എനിക്കിഷ്ടമല്ല. എന്നാണ് ബ്രസീലില്‍ എത്തുന്നതിന് മുന്‍പ് ക്ലോസെ വ്യക്തമാക്കിയിരുന്നത്. 2002 ലോകകപ്പില്‍ റണ്ണറപ്പാവുകയും 2006-ലും 2010ലും മൂന്നാം സ്ഥാനത്ത് എത്തുകയും 2008-ലെ യൂറോയില്‍ റണ്ണറപ്പാവുകയും ചെയ്ത ജര്‍മ്മന്‍ ടീമിലെ അംഗമായിരുന്ന ക്ലോസെക്ക് എടുത്തുപറയത്തക്ക കിരീടമൊന്നും ഇതുവരെ ഉയര്‍ത്താനായിട്ടില്ല. ഈ ദുര്യോഗം മാറ്റിയെഴുതാന്‍ മാറക്കാനയിലെ ഫൈനലില്‍ ക്ലോസിന് കഴിയുമോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
എ.പി. അനീഷ്
ക്ലോസെയുടെ ലോകകപ്പ് ഗോളുകള്‍
2002 ജൂണ്‍ ഒന്ന്: സൗദി അറേബ്യയ്ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഹാട്രിക്. (20, 25, 70)
2002 ജൂണ്‍ അഞ്ച്: അയര്‍ലാന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 19-ാം മിനിറ്റില്‍ ഗോള്‍.
2002 ജൂണ്‍ 11: കാമറൂണിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 79-ാം മിനിറ്റില്‍ ഗോള്‍
2006 ജൂണ്‍ 9: കോസ്റ്റാറിക്കയ്ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഡബിള്‍(17, 61)
2006 ജൂണ്‍ 20: ഇക്വഡോറിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ ഡബിള്‍(4, 44)
2006 ജൂണ്‍ 30: അര്‍ജന്റീനക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 80-ാം മിനിറ്റില്‍ ഗോള്‍
2010 ജൂണ്‍ 13: ഓസ്ട്രേലിയക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 26-ാം മിനിറ്റില്‍ ഗോള്‍
2010 ജൂണ്‍ 27: ഇംഗ്ലണ്ടിനെതിരെ പ്രീക്വാര്‍ട്ടറില്‍ 20-ാം മിനിറ്റില്‍ ഗോള്‍
2010 ജൂലൈ 3: അര്‍ജന്റീനക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡബിള്‍(68, 89)
2014 ജൂണ്‍ 21: ഘാനക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ 71-ാം മിനിറ്റില്‍
2014 ജൂലൈ 8: ബ്രസീലിനെതിരെ സെമിഫൈനലില്‍ 23-ാം മിനിറ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: