ന്യൂദല്‍ഹി: മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്കിയാല് വീണ്ടും സംഘര്‍ഷമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷം ഉടലെടുക്കാവുന്ന സാഹചര്യമാണ് മാറാടുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി തള്ളണമെന്ന് കേരളം ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
മാറാട് കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതികളായ 22 പേരുടെ ജാമ്യാപേക്ഷയിന്മേലാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച് പ്രതികള്‍ പുറത്തിറങ്ങിയാല്‍ മാറാട് വീണ്ടും സംഘര്‍ഷമുണ്ടാകും. എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷമുണ്ടായേക്കാവുന്ന സാഹചര്യമാണ് മാറാട് ഉള്ളത്. കൂട്ടക്കൊലക്കേസിനെ സാധാരണ കേസായി എടുക്കരുത്. മുന്‍നിശ്ചയ പ്രകാരം ആളുകളെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്‍കാനാണ് സുപ്രീംകോടതി തീരുമാനമെങ്കില്‍ കര്‍ശന ഉപാധികളോടെ മാത്രമേ ജാമ്യം അനുവദിക്കാവൂ. പ്രതികളെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്. 22 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചാല്‍ ജയിലില്‍ കഴിയുന്ന മറ്റു 40 പേര്‍കൂടി ജാമ്യം തേടി കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടാകും. കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിക്കുന്ന സ്ഥിതി വീണ്ടും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്, സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ.രമേശ്ബാബു മുഖേന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
മാറാട് കൂട്ടക്കൊലക്കേസിലെ പ്രധാനപ്രതികളുടെയും ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയായ ബിജിലി അടക്കമുള്ള 22 പേരുടെയും ജാമ്യാപേക്ഷ കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരായ അഡ്വ.രമേശ്ബാബു, അഡ്വ.വി ഗിരി എന്നിവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ജാമ്യാപേക്ഷയിന്മേല് നിലപാടറിയിക്കാന്‍ ജസ്റ്റിസ് എസ്.ജെ മുഖോപാധ്യായ അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
കേസിന്റെ വിചാരണ നടത്തിയ മാറാട് പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും ശിക്ഷിച്ച 62 പ്രതികളില്‍ 22 പേരാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഉടന്‍തന്നെ സുപ്രീംകോടതി വിചാരണ ആരംഭിക്കാനിരിക്കുകയാണ്. മാറാട് കോടതി വെറുതെവിട്ടെങ്കിലും പിന്നീട് ഹൈക്കോടതി ശിക്ഷിച്ച മറ്റ് 24 പ്രതികള്‍ക്ക് സുപ്രീംകോടതി രണ്ട് മാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 22 പേര് കൂടി ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ 22 പേരെയും കീഴ്ക്കോടതികളെല്ലാം ശിക്ഷിച്ചതാണെന്നും ജാമ്യത്തിന് അര്‍ഹരല്ലെന്നും കേരള സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെല്ലാം കഴിഞ്ഞ 11 വര്‍ഷമായി ജയിലില്‍ത്തന്നെ കഴിയുകയാണെന്നും ജാമ്യം നല്‍കണമെന്നുമാണ് പ്രതിഭാഗം വാദം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: