ഇന്ന് മാരക്കാനയില്‍ ഫൈനല്‍ വിസില്‍. നെടുനാള്‍ പോറ്റിയ മഞ്ഞക്കിനാവുകള് വീണുടഞ്ഞുപോയതിന്റെ വേദനയിലും ഫുട്ബോള്‍ ജീവിതമാക്കിയ ഇരുപതുകോടി ബ്രസീലുകാര്‍ ഇന്നും തമ്പേറ് മുഴക്കും. നാല് രാത്രികള്‍ക്ക് മുമ്പ് ബെലെ ഹൊറിസോണ്ടയില്‍ കൂട്ടക്കശാപ്പിനിരയാക്കപ്പെട്ട ആ രാജ്യത്തിന്റെ വികാരം ഇങ്ങനെ മാറിമറിയുന്നതിന്റെ പിന്നില്‍ ഒരു ഹൃദയനൊമ്പരമുണ്ട്. അതിന് പേര് നെയ്മര്‍ ദ സില്‍വ സാന്റോസ് ജൂനിയര്‍ എന്നാണ്.
ജൂണ്‍ 12ന് പന്തുരുളാന്‍ തുടങ്ങുംമുമ്പ് നെയ്മര്‍ പറഞ്ഞത് മനസില്‍ ആസ്വര്ണക്കപ്പിനെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമാണെന്നായിരുന്നു. ആ കാലുകളിലായിരുന്നു ഇക്കുറി ബ്രസീലിന്റെ ജീവന് കുടിയിരുന്നതെന്നറിയാന് ജൂലൈ 8ന്റെ രാത്രിവരെയേ കാത്തിരിക്കേണ്ടി വന്നുള്ളു. നെയ്മറില്ലാത്ത ബ്രസീല്‍ പിടയാന്‍ പോലും കരുത്ത് കാട്ടാതെ ഇല്ലാതായി. ഇരമ്പിയാര്‍ത്ത സ്റ്റേഡിയം അരമണിക്കൂറിനുള്ളില്‍ ശ്മശാനമായി. അലമുറയിട്ടാല്‍ ലോകം കേട്ടാലോ എന്ന് ഭയന്ന് പലരും പൊന്തിവന്ന നിലവിളിയെ തൊണ്ടക്കുഴിയില്‍ അടക്കം ചെയ്തു.
മാരക്കാന ദുരന്തം എന്നന്നേക്കുമായി മായ്ച്ചുകളയാനായിരുന്നു ഇക്കുറി ബ്രസീലിന്റെ പടയൊരുക്കം. 1950ല്‍ ഉറുഗ്വേയ്ക്കെതിരെ സ്വന്തം നാട്ടുകാരുടെ മുന്നിലേറ്റ പരാജയമാണ് ഇക്കാലമത്രയും മാരക്കാന ഏല്പിച്ച വേദനയെന്ന പേരില്‍ ഓരോ ബ്രസീലുകാരന്റെയും നെഞ്ച് പൊള്ളിച്ചത്. ജൂലൈ 13ന് മാരക്കാനയില്‍ കലാശപോരാട്ടത്തിന് തങ്ങളുണ്ടാകുമെന്നും അറുപത്തിനാല് വര്‍ഷം പേറിയ അപമാനത്തിന്റെ ഭാരം അവിടെ കഴുകിക്കളയുമെന്നുമായിരുന്നു പെലെ അടക്കമുള്ള ബ്രസീലിയന്‍ ഇതിഹാസങ്ങള്‍ ലോകത്തിന് കൊടുത്ത ഉറപ്പ്. പക്ഷേ മാരക്കാനയിലേക്കെത്തും മുമ്പ് ബ്രസീല്‍ കൊഴിഞ്ഞു. അന്തിമവിധി ബെലെ ഹൊറിസോണ്ടയിലായിരുന്നെങ്കിലും ദുരന്തം ഇക്കുറിയും പതിയിരുന്നത് മാരക്കാനയ്ക്ക് സമാനമായ കുപ്രസിദ്ധമായ ഫൊര്‍ട്ടലേസയിലെ കാസ്റ്റലോവയിലായിരുന്നുവെന്നത് വിധിയുടെ അവിശ്വസനീയതയാണ്.
ജൂലൈ 4ന് രാത്രി. ലോകക്കപ്പിലെ കറുത്ത കുതിരകളാകാന്‍ കുളമ്പടിച്ചെത്തിയ കൊളംബിയയായിരുന്നു കാസ്റ്റലോവയില്‍ ബ്രസീലിന്റെ എതിരാളികള്‍. ഗോളെണ്ണത്തില്‍ ഈ ലോകക്കപ്പില്‍ തങ്ങളുടെ കുഞ്ഞുനെയ്മര്‍ രാജാവാകുമെന്ന് കൊതിച്ചവരെ അമ്പരപ്പിച്ച ജെയിംസ് റോഡ്രിഗസിന്റെ ചിറകിലേറിയായിരുന്നു കൊളംബിയയുടെ വരവ്. ആ കുതിപ്പ് ഫൊര്‍ട്ടലേസയില്‍ അവസാനിക്കണമെന്ന് തീരുമാനിച്ചുറച്ചാണ് തിയാഗോ സില്‍വയുടെ നേതൃത്വത്തില്‍ നെയ്മറും കൂട്ടരും അന്ന് ഗ്രൗണ്ടിലിറങ്ങിയത്. ഡേവിഡ് ലൂയിസിന്റെ അവിസ്മരണീയ ഫ്രീകിക്ക് ഗോളില്‍ ആ ലക്ഷ്യം ബ്രസീല്‍ സാധിച്ചെങ്കിലും ദുരന്തം വന്നുവീണത് ജുവാന്‍ കാമിലോ സുനിഗ എന്ന കൊളംബിയന്‍ ഡിഫന്ഡറിലൂടെയായിരുന്നു. കളിയുടെ എണ്‍പത്തിയെട്ടാം മിനുട്ടില്‍ സുനിഗയും നെയ്മറും പന്തിനുവേണ്ടി നടത്തിയ പോരാട്ടത്തില്‍ നെയ്മര്‍ വീണു. ഫൗള്‍ എന്നുപോലും തിരിച്ചറിയാനാവാതെ പോയ നിമിഷം. സുനിഗയുടെ കാല്‍മുട്ടുകൊണ്ടുള്ള ആഘാതത്തില്‍ നെയ്മര്‍ വേദന കൊണ്ടുപുളയുമ്പോഴും മൈതാനം കളിയാരവത്തില്‍ മുങ്ങുകയായിരുന്നു. നട്ടെല്ലിനേറ്റ പരിക്കില്‍ നെയ്മര്‍ കളംവിട്ടു. ഇനി ഈ ലോകക്കപ്പില്‍ ഉണ്ടാവില്ലെന്ന പ്രഖ്യാപനം വന്നു. ലോകമെമ്പാടുമുള്ള ബ്രസീലിയന്‍ ആരാധകരുടെ സ്വപ്നങ്ങള്‍ക്കുമേല്‍ നിരാശയുടെ കരിനിഴല്‍.
കൊളംബിയ- ബ്രസീല്‍ പോരാട്ടത്തില്‍മാത്രം 54 ഫൗളുകള്‍. നെയ്മര്‍ മാത്രമല്ല റോഡ്രിഗസും വീണു പലതവണ. അതിനിടയില്‍ ബ്രസീലിയന്‍ ക്യാപ്ടന് തിയാഗോ സില്‍വ മഞ്ഞക്കാര്‍ഡുകള്‍ ഇരന്നുവാങ്ങി. ഫലത്തില്‍ ബെലോ ഹൊറിസോണ്ടയിലെ മിനെയ്റാവോസ് സ്റ്റേഡിയത്തില്‍ വിധി ഒരുക്കിവെച്ച ബ്രസീലിയന്‍ ആത്മഹത്യയുടെ മുന്നൊരുക്കം കാസ്റ്റലോവയില്‍ നടന്നു. മത്സരം ജയിച്ചെങ്കിലും നെയ്മറില്ലാത്ത ബ്രസീല്‍ എന്നത് ഒരോ കളിക്കാരനെയും ആരാധകനെയും വല്ലാതെ അലട്ടി. അടിമുതല്‍ മുടിവരെ പോരാട്ടവീര്യം തുളുമ്പുന്ന ജര്‍മ്മന്‍ പടയെ നേരിടാന്‍ തിണ്ണമിടുക്ക് പോരാതെ വരുമെന്ന കണക്കുകൂട്ടലുകളുണ്ടായി. ഇനി ഇക്കുറി കളിക്കാനാകില്ലെന്ന് ഉറപ്പായപ്പോള്‍ നെയ്മര്‍ ആശ്വസിച്ചത്, തനിക്ക് വേണ്ടി തന്റെ സുഹൃത്തുക്കള്‍ ലോകക്കപ്പ് നേടുമെന്നായിരുന്നു.
എന്നാല്‍ അവര്‍ നായകനും പടനായകനും നഷ്ടമായവരായിരുന്നു. ഇന്നുവരെ അറിയാത്ത ഒരുതരം അനാഥത്വത്തിന്റെ പിടച്ചിലുമായാണ് ഡേവിഡ്ലൂയിസിന്റെ നേതൃത്വത്തില്‍ എസ്റ്റാഡിയോ മിനെയ്റാവോസില് ബ്രസീലുകാര്‍ ഇറങ്ങിയത്. സുന്ദരമായി പാടുകയും പാട്ടിനൊപ്പം തങ്ങളുടെ ചെറിയ വാലുകളിളക്കി നൃത്തമാടുകയും ചെയ്യുന്ന കാനറിക്കിളികളുടെ കഥയുണ്ട് ബ്രസീലിലെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍. പോറ്റിവളര്‍ത്തിയ നായകന് വലയിലകപ്പെടുമ്പോള്‍ കൂട്ടത്തോടെ വേടന്റെ മുന്നില്‍ അടിയറവുപറയുന്ന കുഞ്ഞിക്കിളികളുടെ കഥ. ബെലെഹൊറിസോണ്ടയില്‍ അവര്‍ മറുത്തൊന്നും പറയാതെ കീഴടങ്ങി. ഫുട്ബോള്‍ ചരിത്രം കണ്ടതില്‍ സമാനതകളില്ലാത്ത കൂട്ടആത്മഹത്യ എന്നുവിശേഷിപ്പിക്കാവുന്ന ദയനീയമായിരുന്നു ആ പതനം. പകരക്കാരനില്ലാത്ത അമരക്കാരനാണ് നെയ്മറെന്ന് വിളിച്ചുപറയുന്ന കീഴടങ്ങലായിരുന്നു അത്.
ജീവിതം കാല്‍പ്പന്തുകളിക്ക് നിവേദിച്ച ഒരു ജനതയുടെ പ്രതീക്ഷകള്‍ക്ക് അവരിട്ട പേരായിരുന്നു നെയ്മര്‍. തെരുവിലെ കൂട്ടുകാര്‍ക്കൊപ്പം തുടങ്ങിയതാണ് അവന്റെ കളിയാവേശം. അച്ഛന് നെയ്മര്‍ സീനിയര്‍ പകര്‍ന്നതാണ് ബാലപാഠങ്ങള്‍. പെലെ, ഗാരിഞ്ച, സോക്രട്ടീസ്, സീക്കോ, കരേക്ക, ബബെറ്റോ, ദുംഗ, കഫു, റൊമാരിയോ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റിക്കാര്‍ഡീഞ്ഞോ, റോബര്‍ട്ടോ കാര്‍ലോസ് മുതല്‍ കുഞ്ഞുമുഖമുള്ള റൊബീഞ്ഞോ വരെ എത്രയെത്ര പ്രതിഭകള്‍…. നെയ്മര്‍ വളര്‍ന്നത് വളക്കൂറുള്ള മണ്ണിലാണ്. പത്തൊമ്പതാം വയസുമുതല്‍ ഫിഫയുടെ എണ്ണം പറഞ്ഞ പുരസ്കാരങ്ങള്‍ നെയ്മറെ തേടിയെത്തി. ഒരോ നാലാണ്ടിലും കാനറികള്‍ക്ക് ഇതുപോലെ ഒരു പടനായകനുണ്ടാവും. ഇക്കുറി അത് നെയ്മറായിരുന്നു.
മിനെയ്റോയിലെ മഹാദുരന്തത്തിന് ശേഷവും നെയ്മറിന്റെ ബ്രസീല്‍ ഫുട്ബോളിനെ നെഞ്ചേറ്റുകയാണ്. അറുപത്തിനാല് വര്‍ഷത്തിന് ശേഷം തങ്ങളുടെ മണ്ണിലേക്ക് വിരുന്നുവന്ന ലോകക്കപ്പിന് അവസാനിക്കുംവരെ ആവേശം പകരുകയാണ് ആ നാട്ടുകാര്‍. ‘ബ്രസീല്‍ ജയിച്ചാലും ഞങ്ങള്‍ ആഘോഷിക്കും, തോറ്റാലും ഞങ്ങള്‍ ആഘോഷിക്കും. അര്‍ജന്റീനയോട് തോറ്റ് പുറത്താവുന്നതിനേക്കാള് ആണത്തമുണ്ട് ഈ ആത്മഹത്യയ്ക്ക്’ എന്ന ജെസീക്ക സാന്റോസ് എന്ന ഫോട്ടോഗ്രാഫറുടെ വാക്കുകളില്‍ എല്ലാമുണ്ട്.
ലോകക്കപ്പ് അവസാനിക്കുമ്പോള്‍ ബ്രസീലിലെ രാഷ്ട്രീയവും പുകയുകയാണ്. പട്ടിണിയുടെ നടുവിലേക്ക് കോടികളുടെ ചെലവുള്ള ഫുട്ബോള്‍ മാമാങ്കത്തെ ക്ഷണിച്ചുവരുത്തിയതിന് പഴിയേറെ കേട്ട പ്രസിഡന്റ് ദില്‍മ മിനെയ്റോ ദുരന്തത്തിന് ശേഷം മൗനിയാണ്. നെയ്മറില്ലാത്ത ബ്രസീല്‍ ദില്‍മയ്ക്കും കയ്ക്കുമെന്ന് സാരം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: