കോഴിക്കോട്: ഗവേഷണവിദ്യാര്‍ത്ഥികളെ പരീക്ഷിച്ചു കൊണ്ട് കാലിക്കറ്റ് സര്‍വ്വകലാശാല. ഓരോ ദിവസവും പുതിയ നിബന്ധനകളും നിയന്ത്രണങ്ങളുമാണ് സര്‍വ്വകലാശാല ഏര്‍പ്പെടുത്തുന്നത്. ഗവേഷണ ബിരുദം ലഭിക്കണമെങ്കില്‍ അഞ്ചു വര്‍ഷമെങ്കിലുമായി പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണലില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കണമെന്ന നിബന്ധനയാണ് അതിലൊന്ന്. പിയര്‍ റിവ്യൂഡ് ജേണലില്‍ പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന നിലവിലെ ചട്ടത്തിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബോട്ടണി വിഭാഗത്തിലെ ഏക ജേണല്‍ മാത്രമാണ് യൂനിവേഴ്സിറ്റിയുടെ നിബന്ധനപ്രകാരം ഇതിന് യോഗ്യത നേടിയിട്ടുള്ളത്. മറ്റു പഠന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഇരുട്ടടിയായി മാറി. ഗവേഷണം പൂര്‍ത്തിയാക്കി പ്രബന്ധം അവതരിപ്പിക്കാനിരിക്കുന്നവര്ക്കാണ് ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത്. പി.എച്ച്ഡി വിദ്യാര്‍ത്ഥികള്‍ പ്രബന്ധം സമര്‍പ്പിച്ചതിനുശേഷം വിസിയെ മുഖംകാണിക്കണമെന്നാണ് മറ്റൊരു പുതിയ ഉത്തരവ്. നിരവധി വിദ്യാര്‍ത്ഥികള്‍ വിസിയെ മുഖം കാണിക്കാന്‍ കഴിയാതെ മടങ്ങിപ്പോരേണ്ട ഗതികേടിലുമായി. രാത്രി 8 മണിവരെ കാത്തു നിന്ന് വിസിയുടെ സമയം ലഭിക്കാതെ തിരിച്ചുപോയവരുമുണ്ട്.
പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ 3 വര്‍ഷത്തേക്ക് മാത്രമായി ചുരുക്കിയതാണ് മറ്റൊരുത്തരവ്. അഞ്ച് വര്‍ഷത്തേക്കാണ് ഗവേഷണ കാലാവധി ആവശ്യമെങ്കില്‍ ഒരു വര്‍ഷം നീട്ടിക്കൊടുക്കുകയും ചെയ്യും. സര്‍വ്വകലാശാലകള്‍ ഗവേഷണത്തിന് 5 വര്‍ഷം ഫെല്ലോഷിപ്പ് നല്‍കുന്നുമുണ്ട്. 3 വര്‍ഷം പൂര്‍ത്തിയാക്കിയ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിട്ടൊഴിയണമെന്നാണ് പുതിയ ഉത്തരവ്.
അതേസമയം എല്ലാ ഗവേഷക വിദ്യാര്‍ത്ഥികളുടെയും ഫെലോഷിപ്പും സര്‍വ്വകലാശാല അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ബയൊമെട്രിക് പഞ്ചിംഗ് ചെയ്തില്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. റജിസ്റ്ററുകളില്‍ ഒപ്പുവെക്കുന്ന വിദ്യാര്‍ത്ഥികള്‍ വിസിയുടെ പുതിയ പരിഷ്കാരം അംഗീകരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഫെലോഷിപ്പുകള്‍ തടഞ്ഞുവെച്ചിരിക്കുന്നത്.
എസ്.സി. എസ്.ടി ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍വ്വകലാശാല മറ്റൊരു പീഡനം ഏല്പിക്കാന് ശ്രമിച്ചത്. യൂണിവേഴ്സിറ്റി പിഎച്ച്ഡി പ്രവേശനത്തിന് എസ്.സി, എസ്ടി വിഭാഗങ്ങള്‍ക്ക് 35 ശതമാനം മാര്‍ക്കായിരുന്നു കട്ട് ഓഫ് മാര്‍ക്കായി നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഇത് 45 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍വ്വകലാശാല ചെയ്തത്. യുജിസി നിബന്ധനയിലില്ലാത്ത മാനദണ്ഡമാണ് സര്‍വ്വകലാശാല നടപ്പാക്കാന്‍ ശ്രമിച്ചത്. പുതുക്കിയ നിബന്ധനപ്രകാരം നിരവധി ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഒരൊറ്റ പട്ടിക ജാതി വിദ്യാര്‍ത്ഥിക്കുപോലും പ്രവേശനം കിട്ടിയിരുന്നില്ല. വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ നിബന്ധന ഇക്കഴിഞ്ഞ ദിവസം നടന്ന സിണ്ടിക്കേറ്റ് യോഗം ഒഴിവാക്കിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി റിസര്‍ച്ച് അഡ്മിഷന് ഡയറക്ടറാണ് എസ്സി,എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ശ്രമിച്ചത്. നിരവധി പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍വ്വകലാശാല അധികൃതര്‍ ഗവേഷണവിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുയാണെന്ന് ഗവേഷക വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: