ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ മൂലം അഭയാര്‍ത്ഥികളാകേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ 500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.
ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോക്സഭയില്‍ അറിയിച്ചതാണിത്. 1990 മുതല്‍ ഭീകരാക്രമണങ്ങള്‍ മൂലം ഏതാണ്ട് 57,000 കുടുംബങ്ങള്‍ കാശ്മീര്‍ താഴ്വരയില് നിന്നും ജമ്മുവിലേക്കും ദല്‍ഹിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും പലായനംചെയ്തതായിട്ടാണ് കണക്കുകള്‍. ഇപ്പോള്‍ രാജ്യത്ത് 60452 കാശ്മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 38119 കാശ്മീരി അഭയാര്‍ത്ഥി കുടുംബങ്ങള്‍ ജമ്മുവിലും 19338 കുടുംബങ്ങള്‍ ദല്‍ഹിയിലും 1995 കുടുംബങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ സര്‍ക്കാര്‍ ഒരാള്‍ക്ക് 1650 രൂപവച്ച് പരമാവധി ഒരു കുടുംബത്തിന് 6600 രുപയുടെ സഹായം ഒരുമാസം നല്‍കുന്നുണ്ട്. അതുപോലെ മാസത്തില്‍ ഒമ്പത് കിലോ അരി, രണ്ട് കിലോ ആട്ട, ഒരു കിലോ പഞ്ചസാര എന്നിവയും റേഷനായി നല്‍കുന്നുണ്ട്. 136കോടി രൂപ ആഭ്യന്തര വകുപ്പ് ഈ ഇനത്തില്‍ ജമ്മുവിലെ 17,248 കുടുംബങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. ദല്‍ഹിയില്‍ 3385 കുടുംബങ്ങള്‍ക്ക് ഇതേ രീതിയില്‍ തന്നെ സഹായം നല്‍കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇതേ രീതിയില്‍ കാശ്മീരി അഭയാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാശ്മീരി പണ്ഡിറ്റുകളെ താഴ്വരയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനായി നിരവധി പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ 2004ലെ പാക്കേജ് പ്രകാരം 5242 രണ്ട് മുറി വീടുകള്‍ നിര്‍മ്മിച്ചിരുന്നു. അതുപോലെ പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേരുന്നവര്‍ക്കായി 200 ഫഌറ്റുകള്‍ കാശ്മീര്‍ താഴ്വരയിലെ ബഡ്ഗം ജില്ലയിലെ ശിഖാപുരത്ത് നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ 31 ഫഌറ്റുകള്‍ കാശ്മീര്‍ താഴ്വരയില് തന്നെ വിവിധ ഭാഗങ്ങളിലേക്ക് ഒഴിഞ്ഞ് പോകേണ്ടി വന്നവര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. തിരികെയെത്തുന്നവര്‍ക്കായി 2008ല്‍ വീട് നിര്‍മ്മാണം, വീട് പുതുക്കി പണിയല്‍, ധനാശ്വാസം, വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ജോലി, കൃഷി വായ്പ, തിരിച്ചടവ് ഇല്ലാത്ത വായ്പ എന്നിങ്ങനെ 1618.40 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ 7.5 ലക്ഷം രൂപ വീട് നിര്‍മ്മാണത്തിന്, 1474 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, 505 താല്‍ക്കാലിക താമസസൗകര്യം എന്നിങ്ങനെ നിരവധി പദ്ധതികള്‍ കാശ്മീര്‍ താഴ്വരയിലേക്ക് മടങ്ങിവരുന്നവര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: