തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. ഗാന്ധിജിക്ക് നല്കുന്ന മഹാത്മാ എന്ന വിശേഷണത്തെയാണ് അവര്‍ വിമര്‍ശിച്ചത്. ആ വിശേഷണത്തിന് ഗാന്ധിജി യോഗ്യനല്ലെന്ന് പറഞ്ഞ അരുന്ധതി റോയ്, ഗാന്ധിജിയെയും അയ്യങ്കാളിയെയും താരതമ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. കേരളയൂണിവേഴ്സിറ്റി ചരിത്ര വിഭാഗം സംഘടിപ്പിക്കുന്ന അയ്യന്‍കാളി ചെയര്‍ അന്താരാഷ്ട്രാ ശില്‍പ്പശാലയില്‍ അയ്യന്‍കാളി അനുസ്മരണ പ്രഭാഷണം നടത്തുമ്പോഴാണ് ഗാന്ധിജിക്കെതിരെ അവര്‍ വിമര്‍ശനം ഉന്നയിച്ചത്.
മഹാത്മാവാകാന്‍ ഗാന്ധിജിയേക്കാള്‍ യോഗ്യന്‍ അയ്യന്കാളിയാണെന്നായിരുന്നു കണ്ടെത്തല്‍. 1904ല്‍ തന്നെ ദളിതന്റെയും ആദിവാസിയുടെയും സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അയ്യന്‍കാളി. ഈ കാലത്തൊന്നും മഹാത്മാ ഗാന്ധി മുഖ്യധാരയിലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി സ്വാതന്ത്ര്യ സമര പോരാട്ടം നടത്തിയ ഗാന്ധിക്ക് എത്രയോ മുമ്പേ നവോത്ഥാന നായകനായിരുന്നു അയ്യന്‍കാളി.
എന്നിട്ടും ‘മഹാത്മ’ പദവിക്ക് അയ്യന്‍കാളി അര്‍ഹനായില്ല. ഗാന്ധിയെക്കാളും മഹാത്മാവെന്ന വിശേഷണത്തിന് അര്‍ഹന്‍ അയ്യന്‍കാളിയാണ്. അദ്ദേഹം പോരാടിയത് ഗ്രാമീണ മേഖലയിലടക്കമുള്ള പിന്നാക്കക്കാരന്റെ സാമൂഹ്യ ഉന്നമനത്തിനു വേണ്ടിയായിരുന്നു. ജാതി വ്യവസ്ഥക്കെതിരെ പോരാടിയ അയ്യന്‍കാളിയുടെ മഹത്വം കേരളത്തിന് പുറത്തേക്ക് എത്താതിരുന്നതിന്റെ രാഷ്ട്രീയം ദുരൂഹമാണ്.
ജാതി വ്യവസ്ഥ ഒരു രോഗമായി പടര്‍ന്നുപിടിച്ച സമൂഹത്തിലായിരുന്നു അയ്യന്‍കാളി പ്രവര്‍ത്തിച്ചത്. കേരളത്തില്‍ മഹാത്മാഗാന്ധിയുടെ പേരില്‍ സര്‍വകലാശാലയുണ്ട്. എന്തുകൊണ്ട് അയ്യന്‍കാളിയുടെ പേരില്‍ ഒരു സര്‍വകലാശാല ഉണ്ടാകുന്നില്ല. വിവേചനം ഇന്നും നിലനില്‍ക്കുന്നതായി വേണം മനസിലാക്കാന്‍. ഗാന്ധിജിയും അംബേദ്കറും സംവേദങ്ങള്ക്ക് വിധേയമാകുന്നുണ്ട്. അവിടെയും അയ്യന്‍കാളി തഴയപ്പെടുന്നു. ചൈനയിലെയോ അമേരിക്കയിലോ പോലെയല്ല, ജാതി വിവേചനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ തന്നെയായിരുന്നു ഇന്ത്യയില്‍ നിലനിന്നത്. കേരളത്തിലും അങ്ങനെ തന്നെയായിരുന്നു. ദളിതനും ആദിവാസിക്കും വിദ്യാഭ്യാസം നല്‍കാനുളള പ്രയത്നമാണ് അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കൊപ്പമാണ് ഇപ്പോഴത്തെ ഭരണകൂടം നിലയുറപ്പിക്കുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും കോര്‍പറേറ്റുകളാണ്. മുസ്ലിം, ക്രിസ്ത്യന്‍, ആദിവാസി, ദലിത് വിഭാഗങ്ങള്‍ പൂര്‍ണമായി ഇരകളാക്കപ്പെടുകയാണ്. സ്വന്തം ജനതയെയും വിഭവങ്ങളെയും അവര്‍ ചൂഷണം ചെയ്യുന്നു. നിലവില്‍ കോര്‍പറേറ്റുകളുടെ കോളനിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. അവര്‍ അഭിപ്രായപ്പെട്ടു. കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പി.കെ. രാധാകൃഷ്ണന് ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എന്‍. വീരമണികണ്ഠന്, കാഞ്ചാ ഇളയ്യ, ഡോ. സുരേഷ് ജ്ഞാനേശ്വരന്, ജെ. സുധാകരന്, ഡോ. ജെ. പ്രഭാഷ്, ഡോ. വി. സതീഷ് എന്നിവര്‍ സംസാരിച്ചു. ശില്‍പ്പശാല നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: