തൃശൂര്‍: നൂറോളം ക്ഷേത്രങ്ങളിലും വീടുകളിലും മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. കോട്ടയം മീനച്ചില്‍ പൂവരണി കൊല്ലക്കാട്ടില് ജോസഫിന്റെ മകന് പൂവരണി ജോയി(48)യെയാണ് ടെമ്പിള്‍ ആന്റി തെഫ്റ്റ് വിഭാഗം സൂപ്രണ്ട് ആര്.കെ.ജയരാജിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് സിഐ കെ.എം.ബിജു, എസ്ഐ.പി.ലാല്‍കുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്. മാള ഗുരുതിപ്പാല ശ്രീപിഷാരിക്കല് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം, കൊടകര കൊളത്തൂക്കാവ് ശ്രീമഹാവിഷ്ണു ദേവീക്ഷേത്രം, ചാലക്കുടി റെയില്വേസ്റ്റേഷന് അടുത്തുള്ള ശ്രീ പിഷാരിക്കല്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രം, അവിണിശ്ശേരി ത്രൈലോക്യമംഗലം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ജോയി കവര്‍ച്ച നടത്തിയിരുന്നു.
പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരി ഭഗവതി ക്ഷേത്രം, കോങ്ങാട് താഴത്തേമമ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രം, ചിറ്റിലഞ്ചേരി ചെറുനട്ടൂരി ഭഗവതി ക്ഷേത്രം, മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം, പട്ടാമ്പി ഞാങ്ങാട്ടിരി ശ്രീ മുക്കാരത്തികാവ് ക്ഷേത്രം, ഒറ്റപ്പാലം കണ്ണിയംപുറം മാരിയമ്മന്‍കോവില്‍, ഓച്ചിറ വലിയകുളങ്ങര ദേവീക്ഷേത്രം, പൊല്പുള്ളി മാരിയമ്മന്‍ ക്ഷേത്രം,കണ്ണിയംപുറം കൂനംതുള്ളി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തി.
പഴയന്നൂര്‍കാവ് ക്ഷേത്രവാതിലുകള്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും ആളുകള്‍ കൂടിയതിനാല്‍ ഓടി രക്ഷപ്പെട്ടു.മാര്‍ച്ച് മാസത്തില്‍ രണ്ട് വീടുകളാണ് കൊള്ളയടിച്ചത്.് കവളപ്പാറ ശ്രീവാസില്‍ ശ്രീധരന്റെ വീട്ടിലും ചൈതന്യയില്‍ ശങ്കരനാരായണന്റെ വീട്ടിലും മോഷണം നടത്തി.
ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏല്യക്കുട്ടിയുടെ താലിമാല പൊട്ടിച്ചോടി. അത്തിക്കോട് പനയൂരിലുള്ള സതീശന്റേയും കള്ളിപ്പാടം സൂരജിന്റേയും ഹീറോഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.
മോഷണക്കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടും വിചാരണ തടവുകാരനായും ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പത്തനംതിട്ടയിലുള്ള പ്രമുഖ അഭിഭാഷകന്റെ വീട്ടില്‍നിന്നും 95 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് പിടിയിലായിരുന്നു. 2013 നവംബറില്‍ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് കൂട്ടുകാരുമായി ചേര്‍ന്ന് തൃശൂര്‍, പാലക്കാട്ട്, കൊല്ലം, കോഴിക്കോട്, തുടങ്ങിയ ജില്ലകളിലായി ഇരുപത്തിനാല് മോഷണങ്ങള്‍ നടത്തി.പീരുമേട് പാമ്പനാര്‍ ക്ഷേത്രം, അയര്‍ക്കുന്നം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മൂവ്വാറ്റുപുഴ മേക്കടമ്പ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും വിഗ്രഹങ്ങളും കോന്നി ദേവീക്ഷേത്രം,രാമപുരം ഐക്കൊമ്പ് ശ്രീഭദ്രകാളിക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തി. 17 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ കോടതിയിലും കൊട്ടാരക്കര അഡീ.സെഷന്‍സ് കോടതിയിലും കേസുകളുണ്ട്. വിയ്യൂര്‍ ജയിലില്‍ കഴിയവെ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതിനും കേസുണ്ട്. കൂട്ടുപ്രതി സുനിലിനൊപ്പം പാലക്കാട്ട് ചിറ്റൂരില്‍നിന്നും മോഷണം നടത്തി. പാലക്കാട് ഉച്ചമാകാളിയമ്മന് കോവിലില്‍ കളവ് നടത്തുന്ന സമയം നാട്ടുകാര്‍ സുനിലിനെ പിടികൂടി പോലീസില്‍ ഏല്പിച്ചെങ്കിലും ജോയി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. പിന്നീട് ജോയിയും സംഘവും ചേര്‍ന്ന് പാലക്കാട് കല്പാത്തി ക്ഷേത്രത്തില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൂട്ടുപ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റുചെയ്തസംഘത്തില് എസ്ഐ കെ.ജെ.ചാക്കോ, എഎസ്ഐ മാരായ കെ.ജയകുമാര്‍, ടി.ആര്.ഗ്ലാഡ്സ്റ്റണ്, സീനിയര്‍ സിപിഒമാരായ കെ.സൂരജ്, ലിന്റോ ദേവസ്സി, സി.സി.സുഭാഷ്, സി.പി.ഒ കെ.സുബീര്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: