ബെര്‍ലിന്‍: ജര്‍മ്മനിക്ക് ലോകകപ്പ് ഫുട്ബോള്‍ നേടിക്കൊടുത്ത നായകന് ഫിലിപ്പ് ലാം അന്താരാഷ്ട്ര കരിയറിനോട് വിടചൊല്ലി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ലോകകപ്പില്‍ അരങ്ങുവാണ ലാം ജര്‍മ്മനിയുടെ പടയോട്ടത്തിലെ നിര്‍ണായക കരുത്തായിരുന്നു. ദേശീയ ടീമിനായി 113 മത്സരങ്ങളില്‍ കളിച്ചതിനുശേഷമാണ് ഫുള്‍ ബാക്കായി കളി തുടങ്ങിയ ലാം ദേശീയ കുപ്പായത്തോട് വിടപറയുന്നത്. ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് 30കാരനായ ഫിലിപ്പ് ലാം.
ഫിലിപ് ലാമിന്റെ വിരമിക്കല്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് സ്ഥിരീകരിച്ചു. അസോസിയേഷന് പ്രസിഡന്റ് വൂള്‍ഫ്ഗാംഗ് നിയര്ബാഷിനെ ഫോണില്‍ വിളിച്ചാണ് ഫിലിപ്പ് ലാം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. വിരമിക്കാനുള്ള തീരുമാനം ലാം നേരത്തെതന്നെ കോച്ച് ജോക്കിം ലോയെ അറിയിച്ചിരുന്നതായി ജര്‍മ്മന്‍ ദിനപത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇതാണ് കളി നിര്‍ത്താനുള്ള ഏറ്റവും ഉചിതമായ സമയം. ഏറെക്കാലമായി വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായിരുന്നു. ബ്രസീല്‍ ലോകകപ്പായിരിക്കും എന്റെ അവസാന ടൂര്‍ണമെന്റെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു, ലാം ഒരു അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ക്ലബ് ഫുട്ബോളില്‍ തുടരുമെന്നും ലാം വ്യക്തമാക്കി. തുടരും. ലോകകപ്പിനു തൊട്ടുമുമ്പ് അദ്ദേഹം ബയേണുമായി 2018 വരെ കരാര്‍ പുതുക്കിയിരുന്നു.
2010ലെ ലോകകപ്പ് മുതലാണ് ലാം ജര്‍മ്മന്‍ ടീമിന്റെ ക്യാപ്റ്റനായത്. അന്നത്തെ നായകനും മിഡ്ഫീല്‍ഡ് ജനറലുമായ മിഷേല്‍ ബല്ലാക്ക് പരിക്കേറ്റ് പുറത്തുപോയതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ലാമിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. പിന്നീട് ബല്ലാക്കിന്റെ പരിക്ക് ഭേദപ്പെട്ടെങ്കിലും കോച്ച് ജോക്വിം ലോ ടീമിലേക്ക് പരിഗണിക്കാതിരുന്നതോടെയാണ് ലാം സ്ഥിരം ക്യാപ്റ്റനായി നിയമിച്ചതനായത്.
2002ലാണ് ഫിലിപ്പ് ലാം ബയേണ്‍ മ്യൂണിക്കിന്റെ സീനിയര്‍ ടീമില്‍ അംഗമായത്. എന്നാല്‍ പലപ്പോഴും പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടിവന്ന ലാം 2003 മുതല്‍ 2005 വരെ വി.എഫ്.ബി. സ്റ്റുട്ട്ഗര്‍ട്ടിന് വേണ്ടി ലോണടിസ്ഥാനത്തില്‍ കളിച്ചു. 2005 ജൂലൈയില്‍ ബയേണില്‍ തിരിച്ചെത്തിയ ലാം പിന്നീട് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.
തുടക്കത്തില്‍ ഏത് പൊസിഷനില്‍ കളിക്കണം എന്നതു സംബന്ധിച്ച ആശങ്ക നിലനിന്നെങ്കിലും ലൂയി വാന്‍ ഗാല്‍ പരിശീലകനായി എത്തിയതോടെയാണ് ലാമിന് റൈറ്റ് ബാക്ക് പൊസിഷനിലേയ്ക്ക് മാറാനായത്. നിലവിലെ പരിശീലകന് പെപ്പ് ഗ്വാര്‍ഡിയോളയാണ് ലാമിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിപ്പിച്ചത്. 2011ല്‍ വാന്‍ ബൊമ്മല് പോയതോടെയാണ് ലാമിന് ക്യാപ്റ്റന്റെ ആം ബാന്‍ഡ് നല്‍കിയത്. 2018 വരെ നീളുന്ന കരാറാണ് കഴിഞ്ഞ മാസം ലാം ബയറണുമായി ഒപ്പിട്ടത്. മധ്യനിരക്കാരന്റെയും പ്രതിരോധനിരക്കാരന്റെയും വേഷം ഒരുപോലെ വിജയകരമായി അണിഞ്ഞ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് ലാം. നിലവില്‍ ലോകകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് ജര്‍മനിക്കുവേണ്ടി മൂന്ന് ലോകകപ്പ് കളിച്ചിട്ടുള്ള ലാം കണക്കാക്കപ്പെടുന്നത്.
ലാമിന്റെ നായകത്വത്തില്‍ 2012-13 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും ജര്‍മ്മന്‍ ബുന്ദസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, ജര്‍മ്മന്‍ ലീഗ് കപ്പ് എന്നിവയും ബയേണ്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: