ന്യൂദല്‍ഹി: ഭാരതസര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ ശക്തമായതോടെ കള്ളപ്പണം അന്വേഷിക്കുന്ന സംഘത്തിന് സ്വിറ്റ്സര്‍ലന്റിലേക്ക് ക്ഷണം. സ്വിസ് ബാങ്കുകളില്‍ ഭാരതീയര്‍ നിക്ഷേപിച്ച കള്ളപ്പണം കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തെ സ്വിറ്റ്സര്‍ലന്റിലേക്ക് അയക്കുന്നതിനുള്ള പ്രതിബന്ധങ്ങള്‍ ഇതോടെ നീങ്ങി.
അന്വേഷണസംഘത്തോട് സ്വിറ്റ്സര്‍ലന്റിലെ ബര്ണിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് സ്വിസ് ധനകാര്യമന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. കള്ളപ്പണ വിഷയത്തില്‍ ഇതിനകം നിരവധി അനുകൂല പ്രതികരണങ്ങള്‍ ഭാരതവുമായി നടത്തിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഭാരതവുമായി സഹകരണത്തിന് തയ്യാറാണെന്നും സ്വിസ് ധനകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. എന്നാല്‍ സ്വിസ് ബാങ്കുകളിലെ കള്ളപ്പണം സംബന്ധിച്ച് പ്രതികരിക്കാന്‍ വക്താവ് തയ്യാറായില്ല.
നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ചാണ് ഭാരതസംഘത്തോട് സ്വിസ് അധികാരികള്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ധനമന്ത്രാലയ വക്താവ് പറഞ്ഞു. 2014 ഫെബ്രുവരിയില്‍ സ്വിസ്സംഘം ദല്‍ഹിയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണിത്. നികുതിപരിഷ്ക്കരണവും നികുതി വെട്ടിപ്പും തടയുന്നതിനായി ഭാരതവുമായി കൈകോര്‍ത്ത് പോകുന്നതിനുള്ള സന്നദ്ധതയാണ് പുതിയ നടപടിയിലൂടെ സ്വിസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഭാരതത്തിലെ നികുതി വെട്ടിക്കുന്നതിനായി സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഭാരതീയരുടെ കാര്യത്തില്‍ പ്രത്യേക സംഘത്തിന്റെ സന്ദര്‍ശനത്തോടെ അനുകൂല നിലപാടിലേക്ക് സ്വിസ് സര്‍ക്കാര്‍ എത്തിച്ചേരാന്‍ സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. കള്ളപ്പണം സംബന്ധിച്ച പട്ടിക കൈമാറാന്‍ നിലവില്‍ സ്വിസ് സര്‍ക്കാര്‍ വിമുഖത കാട്ടുന്നെങ്കിലും നിലപാട് മാറ്റാനുള്ള സന്നദ്ധതയാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്.
കള്ളപ്പണക്കാരുടെ പട്ടിക നല്‍കണമെന്ന് ഭാരത സര്‍ക്കാര്‍ എത്ര തവണ ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കാന്‍ സ്വിസ് ധനമന്ത്രാലയ വക്താവ് തയ്യാറായിട്ടില്ല. എന്നാല്‍ കൃത്യമായ വിവരങ്ങളും മറുപടികളും ഭാരതത്തിന് കൈമാറുന്നുണ്ടെന്ന് വക്താവ് പറഞ്ഞു.
അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഭാരതീയരുടെ കള്ളപ്പണം 14,100 കോടി രൂപയാണ്. 2013ല്‍ 8547 കോടി ആയിരുന്നത് ഒരുവര്‍ഷംകൊണ്ടാണ് വര്‍ദ്ധിച്ചത്.
അതിനിടെ യൂറോയ്ക്കും അമേരിക്കന്‍ ഡോളറിനും പിന്നാലെ സ്വിറ്റ്സര്‍ലന്റിലെ വ്യാജനോട്ടുകളില്‍ രൂപയും സ്ഥാനംപിടിച്ച വിവരങ്ങളും പുറത്തുവന്നു. 500, 1000 രൂപയുടെ വ്യാജനോട്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് സ്വിസ് ഫെഡറല്‍ ഓഫീസ് ഓഫ് പോലീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: