ലോര്‍ഡ്സ്: ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ ഇന്ത്യന്‍ വസന്തം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ 95 റണ്‍സിന് തകര്‍ത്ത് പുതുവസന്തം തീര്‍ത്തത്. നീണ്ട 28 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ലോര്‍ഡ്സില്‍ ഒരു ടെസ്റ്റ് വിജയിക്കുന്നത്. 1986-ല്‍ കപില്‍ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇതിന് മുമ്പ് ലോര്‍ഡ്സില്‍ ഒരു ടെസ്റ്റ് വിജയിച്ചത്. അന്ന് അഞ്ച് വിക്കറ്റിനായിരുന്നു കപില്‍ദേവിന്റെ ചെകുത്തന്മാര് ഗൂച്ചിന്റെ ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോര്‍ഡ്സില്‍ വെന്നിക്കൊടി പാറിച്ചത്.
ലോര്‍ഡ്സില്‍ കളിച്ച 17 ടെസ്റ്റുകളില്‍ രണ്ടാം വിജയമാണ് ധോണിപ്പട ഇന്നലെ സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. രണ്ടാം ഇന്നിംഗ്സില്‍ 74 റണ്‍സ് വഴങ്ങി ഏഴ് ഇംഗ്ലീഷ് വിക്കറ്റുകളാണ് ഇഷാന്ത് പിഴുതത്. ഇഷാന്ത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്. 319 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 223 റണ്‍സിന് എറിഞ്ഞിട്ടാണ് ധോണിപ്പട ലോര്‍ഡ്സില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 295, 342. ഇംഗ്ലണ്ട് 319, 223. 2011-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഇന്ത്യ കളിച്ച നാല് ടെസ്റ്റുകളിലും ദയനീയമായി പരാജയപ്പെട്ടിരുന്നു.
105ന് നാല് എന്ന നിലയില്‍ അവസാന ദിവസമായ ഇന്നലെ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ഇഷാന്ത് ശര്‍മ്മയുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്നതിനാണ് ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. 14 റണ്‍സുമായി ജോ റൂട്ടും 15 റണ്‍സുമായി മോയിന്‍ അലിയും ചേര്‍ന്ന് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഇന്ത്യ അല്പം സമ്മര്‍ദ്ദത്തിലായി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ ഇംഗ്ലണ്ട് വിജയം സ്വപ്നം കാണുകയും ചെയ്തു. എന്നാല്‍ സ്കോര്‍ 173-ല്‍ എത്തിയപ്പോള്‍ തലേന്നത്തെ സ്കോറിനോട് 24 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മോയിന്‍ അലി മടങ്ങി. 147 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത അലിയെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ചേതേശ്വര്‍ പൂജാര പിടികൂടുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയും പൂര്‍ത്തിയായി. പിന്നീട് ജോ റൂട്ടിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. മോയിന്‍ അലിക്ക് പിന്നാലെ ക്രീസിലെത്തിയവര്‍ക്കൊന്നും റൂട്ടിന് മികച്ച പിന്തുണ നല്‍കാനും കഴിഞ്ഞില്ല. സ്കോര്‍ 198-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത മാറ്റ് പ്രയറിനെ ഇഷാന്ത് മുരളി വിജയിന്റെ കൈകളിലെത്തിച്ചു. മൂന്ന് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഏഴാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി.
റണ്ണൊന്നുമെടുക്കാതിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ധോണി പിടികൂടി. ഇതേ സ്കോറില്‍ തന്നെ ടോപ് സ്കോറര്‍ ജോ റൂട്ടും മടങ്ങി. 146 പന്തുകള്‍ നേരിട്ട് 66 റണ്‍സെടുത്ത ജോ റൂട്ടിനെ ഇഷാന്തിന്റെ പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി പിടികൂടി. റൂട്ടി പുറത്താകലോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. സ്കോര്‍ 216-ല്‍ എത്തിയപ്പോള്‍ 8 റണ്‍സെടുത്ത സ്റ്റുവര്‍ക്ക് ബ്രോഡിനെയും ഇഷാന്ത് ധോണിയുടെ കൈകളിലെത്തിച്ചു. ഒടുവില്‍ സ്കോര്‍ 223-ല്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീഴുകയും ചെയ്തു. രണ്ട് റണ്‍സെടുത്ത ജെയിംസ് ആന്‍ഡേഴ്സണെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കിയതോടെ ഇന്ത്യക്ക് സ്വപ്നതുല്യമായ വിജയം സ്വന്തമായി. പ്ലന്‍കറ്റ് 7 റണ്‍സുമായി പുറത്താകാതെ നിന്നു. ഇഷാന്ത് ശര്‍മ്മക്ക് പുറമെ മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ ഇന്നിംഗ്സില്‍ അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 295 റണ്‍സ് നേടിയപ്പോള്‍ 110 റണ്‍സെടുത്ത ബല്ലാന്‍സിന്റെ മികവില്‍ ഇംഗ്ലണ്ട് 319 റണ്‍സെടുത്ത് 24 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സെടുത്ത മുരളി വിജയിന്റെയും 68 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെയും 52 റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിന്റെയും മികവിലാണ് ഇന്ത്യ 342 റണ്‍സെടുത്തത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ടിന് പുറമെ മോയിന്‍ അലി (39), അലിസ്റ്റര്‍ കുക്ക് (22), ബല്ലാന്‍സ് (27) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: