തിരുവനന്തപുരം: കേരളത്തിലെ ചില രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ബ്ലൂപ്രിന്റ് തയ്യാറാക്കിയത് എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ വെച്ച്.
കൊലപാതകങ്ങള്‍ക്കുശേഷം സുരക്ഷിത താവളങ്ങളാക്കുന്നതും ഇവിടം. സര്‍ക്കാരിന്റെയോ പോലീസിന്റെയോ അന്വേഷണങ്ങള്‍ക്കപ്പുറം നിലകൊള്ളുന്ന എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ പിടികിട്ടാപ്പുള്ളികള്‍ മുതല്‍ രാഷ്ട്രീയ കൊലപാതകം ആസൂത്രണം ചെയ്യുന്നവര്‍ വരെ ഒളിവില്‍ താമസിക്കുന്നുണ്ടിപ്പോഴും. ആഭ്യന്തര വകുപ്പിന് ധൈര്യമുണ്ടെങ്കില്‍ എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ വേണം ആദ്യ റെയ്ഡ് നടത്തേണ്ടത്. എംഎല്‍എ ക്വാര്‍ട്ടേഴിസില്‍ ഇത്തരം ആള്ക്കാര് താമസിക്കുന്നുണ്ടെന്ന വിവരം നേരത്തെ ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയനും സമ്മതിച്ചു കഴിഞ്ഞു. കണ്ണൂരും കോഴിക്കോടും തലസ്ഥാനത്തുമെല്ലാം കൊലപാതക പരമ്പരകള്‍ സൃഷ്ടിക്കുന്നവര്‍ നിര്‍ഭയം വാഴുന്നതും ഇവിടെയാണെന്ന് എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ ജീവനക്കാര്‍ രഹസ്യമായി പറയുന്നു.
അനാശാസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടുന്ന കൊച്ചി കേന്ദ്രമാക്കിയുള്ള സംഘത്തിലെ പ്രതി താമസിച്ചിരുന്നതും എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഇത്തരക്കാരെ താമസിപ്പിക്കുന്നതിന് ഇടതു വലതു കക്ഷികള്‍ മത്സരിക്കുന്നുണ്ടെന്ന് ജീവനക്കാര്‍. എംഎല്‍എമാര്‍ക്കു വേണ്ടി മാത്രം നല്‍കിയിട്ടുള്ള മുറികളില്‍ പക്ഷെ എംഎല്‍എമാര്‍ ഉണ്ടാകില്ല. പകരം അവരുടെ ആശ്രിതരായി നില്ക്കുന്ന ഗുണ്ടാപ്പടകളും നിരവധി കേസുകളില്‍ പിടികൊടുക്കാതെ മുങ്ങി നടക്കുന്ന ക്രിമിനലുകളുമാണുള്ളത്. ഈ വിവരം പുറത്തുപറയാന്‍ ഇവിടുത്തെ ജീവനക്കാര്‍ക്ക് പേടിയാണെന്നു മാത്രം. എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ ചില ജീവനക്കാര്‍ക്കുമുണ്ട് സ്ത്രീ പീഡനത്തില്‍ ബിരുദം. ക്ലാസ് ഫോര്‍ ജീവനക്കാരികളെ മാത്രം കണ്ണുവെക്കുന്ന ചില ജീവനക്കാര്‍. എംഎല്‍എമാരെ കാണാന്‍ വടക്കന്‍ ജില്ലകളില്‍ നിന്നെത്തുന്നവരെ കറക്കുന്ന ചില സംഘം. മദ്യപാനത്തിനായി മാത്രം മുറികള്‍ ഉപയോഗിക്കുന്നവര്‍. പാര്‍ട്ടിക്വട്ടേഷന്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്നവരെ ഒളിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന മുറികള്‍. മന്ത്രിമന്ദിരങ്ങളില്‍ സ്വകാര്യ ഇടപാടുകള്ക്കെത്തുന്നവരുടെ ഇടത്താവളം. നിയമസഭാ സമ്മേളന കാലയളവില്‍ എംഎല്‍എമാര്‍ തലസ്ഥാനത്തുണ്ടാകും. അപ്പോള്‍ താമസിക്കാനും അവരുടെ മണ്ഡലങ്ങളില്‍ നിന്നുവരുന്നവരുടെ പരാതികള്‍ കേള്‍ക്കാനും അതു പരിഹരിച്ചുകൊടുക്കാനുമാണ് ക്വാര്‍ട്ടേഴ്സുകളും അതിനോടു ചേര്‍ന്നുള്ള ഓഫീസും നല്‍കിയിട്ടുള്ളത്.
എന്നാല്‍, നിയമസഭാ സമ്മേളനം ഇല്ലാത്തപ്പോള്‍ എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളിലായിരിക്കും. എംഎല്‍എ ക്വാര്‍ട്ടേഴ്സുകള്‍ ഒഴിഞ്ഞു കിടക്കുകയാവും ഈ സമയങ്ങളില്‍. എംഎല്‍എയുടെ പി.എ മാത്രമാണ് ഓഫീസില്‍ ഉണ്ടാവുക. മണ്ഡലങ്ങളിലെ പാര്‍ട്ടി കൊലപാതകങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കുന്നവരെ പോലീസ് തെരയുമ്പോള്‍ അവര്‍ക്ക് സുരക്ഷിതമായ സ്ഥലമൊരുക്കുന്നത് എംഎല്‍എമാരാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. കൂടാതെ പോലീസ് കയറാത്ത ഏക സ്ഥലവും എംഎല്‍എ ക്വാര്ട്ടേഴ്സായതിനാല് കാര്യങ്ങള്‍ വളരെ സേഫ്. പെണ്‍വാണിഭക്കാരും വട്ടിപ്പലിശക്കാരും ക്വട്ടേഷന്‍ സംഘങ്ങളും കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ കൊള്ളരുതായ്മകളും ചെയ്യുന്നവരുടെ താവളമാണ് ഇപ്പോള്‍ ഇവിടം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നവര്‍ എംഎല്‍എ ക്വാര്‍ട്ടേഴ്സിലാണ് മാസങ്ങളോളം ഒളിച്ചു താമസിച്ചിരുന്നതെന്ന സത്യവും താമസിയാതെ പുറത്തുവരും. എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ മുറികളില്‍ ഇനിയുമുണ്ട് നിരവധി ക്രിമിനലുകള്‍. സര്‍ക്കാര്‍ സംരക്ഷണം നല്കി വളര്‍ത്തുന്നവര്‍. ഇവരാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്രമസമാധാനം തകര്‍ക്കുന്നവര്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ബ്ലൂപ്രിന്റെ തയ്യാറാക്കുന്നതും എംഎല്‍എ ക്വാര്‍ട്ടേഴ്സിന്റെ നാലു ചുവരുകള്‍ക്കുള്ളിലിരുന്നാണ്. എന്നാല്‍, ഇത്തരം ബ്ലൂപ്രിന്റ് നിര്‍മാണത്തില്‍ എംഎല്‍എമാര്‍ക്ക് പങ്കുണ്ടെന്ന് പറായാന്‍ കഴിയില്ല. പാര്‍ട്ടി തീരുമാന പ്രകാരം താമസ സൗകര്യം ഒരുക്കിക്കൊടുക്കുന്നു എന്നതു മാത്രമായിരിക്കും ഇവരുടെ റോള്‍.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: