കൊച്ചി: കേരളത്തില്‍ വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ ഗര്‍ഭച്ഛിദ്ര ഗുളികകളുടെ ഉപയോഗം വ്യാപകം. ഇവ വില്ക്കണമെങ്കില് പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് മെഡിക്കല്‍ ഷോപ്പുകള്‍ ഇവ വില്‍ക്കുന്നത്. വന്‍ ലാഭത്തിലാണ് മിക്ക മെഡിക്കല്‍ സ്റ്റോറുകാരുെടയും കണ്ണ്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാവുന്ന ഈ പ്രവണതക്ക് തടയിടാന്‍ അധികാരികള്‍ക്കും കഴിയുന്നില്ല. സ്കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്ക് സമീപമുള്ള ചിലമെഡിക്കല് ഷോപ്പുകളില്‍ ഇവയുടെ വില്പന നടക്കുന്നുണ്ട്. എന്നാല്‍ ഇത് തുറന്ന് സമ്മതിക്കാന്‍ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ തയ്യാറല്ല. ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ ഒന്നും തന്നെ വില്പന നടത്തുന്നില്ല എന്നാണ് ഇവരുടെ ഭാഷ്യം.
ഒരു പ്രമുഖ കമ്പനിയുടെ ഗുളികയുടെ ഏകദേശ വില 450 രൂപയാണ്. അംഗീകൃത ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ വില്ക്കാന് പാടില്ല. എന്നാല്‍ ഒരൊറ്റ ഗുളികയുടെ വില്പനയിലൂടെ നൂറിന്റെ നോട്ടുകള്‍ പോക്കറ്റില്‍ വീഴുമെന്നുള്ളപ്പോള് പലരും നിയമങ്ങള്‍ ഗൗനിക്കാറില്ല. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളുടെ ഇടയില്‍ ഗര്‍ഭച്ഛിദ്ര ഗുളികളുടെ ഉപയോഗം വര്‍ധിക്കുന്നത് മാതാപിതാക്കളേയും അധ്യാപകരേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഇന്റര്‍നെറ്റിന്റെ വ്യാപക ഉപയോഗവും സിനിമകളുമാണ് കുട്ടികളിലെ ലൈംഗികാഭിനിവേശം വളര്‍ത്തുന്നത്. ഗര്‍ഭനിരോധന ഉറ, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവയുടെ പരസ്യമാണ് മറ്റൊരു പ്രധാന കാരണം. അതിരുകടന്ന പരസ്യവും ഒരു കാരണം തന്നെ.അവിവാഹിതകളായ കൗമാരക്കാരില്‍ ഗര്‍ഭിണികളാകുന്നവരുടെ എണ്ണം കൂടുന്നുണ്ട് എന്നാണ്് കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
‘മാനം രക്ഷിക്കണം സര്’
നിറമിഴികളോടെ അമ്മമാര്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 9-ാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളേയും കൊണ്ട് അവരുടെ അമ്മമാര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സമീപിക്കാറുണ്ടെന്ന് ഒരു ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. നിറമിഴികളോടെ നിസ്സഹായരായി നില്ക്കുന്ന അമ്മമാരുടെ അഭ്യര്‍ത്ഥന കുടുംബത്തിന്റെ സല്‍പ്പേര് രക്ഷിക്കണമെന്നതായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ രഹസ്യമായി ഗര്‍ഭച്ഛിദ്രം നടത്താറുമുണ്ട്.
മിഫ്പ്രിസ്റ്റോണ്‍, മിസോപ്രോസ്റ്റോള്‍, മിസോപ്രോസറ്റോള്‍ തുടങ്ങിയവയാണ് സാധാരണ മെഡിക്കല്‍ ഷോപ്പുകളില്‍ വില്പന നടത്തുന്ന ഗര്‍ഭം അലസിപ്പിക്കുന്നതിനായുള്ള ഔഷധങ്ങള്‍. ഡോക്ടറുടെ സാന്നിധ്യത്തിലല്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ മരണം വരെ സംഭവിക്കാം. ഇത്തരത്തിലുള്ള കേസുകളും വര്‍ഷം തോറും റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. പലരും ആശുപത്രിയിലെത്തി അബോര്ഷന് നടത്താന്‍ മടിക്കുന്നതിനാല്‍ തെറ്റായ രീതിയിലുള്ള ഔഷധ പ്രയോഗത്തിലൂടെ അമിത രക്തസ്രാവം ഉണ്ടാകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.
തിരുവനന്തപുരത്ത് വഞ്ചിയൂരും കവടിയാറുമുള്ള പ്രമുഖ വിദ്യാലങ്ങളിലെ വിദ്യാര്‍ത്ഥിനികളില്‍ ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നവരും ഉണ്ട്. പെണ്‍കുട്ടികള്‍ നേരിട്ട് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗുളിക വാങ്ങുന്നത് അപൂര്‍വമാണ്. ആണ്സുഹൃത്തുക്കളാവും വാങ്ങി നല്‍കുക. സെക്രട്ടേറിയറ്റിന് എതിര്‍വശം സ്റ്റാച്യു ജങ്ഷനിലുള്ള ചില മെഡിക്കല്‍ ഷോപ്പില്‍ ഗര്‍ഭച്ഛിദ്ര ഗുളികകളുടെ വന്‍തോതിലുള്ള വില്പന നടക്കുന്നുണ്ട്്. ബ്ലഡ് ട്രാന്‍സ്ഫ്യൂഷനും എംടിപിക്കും സൗകര്യമുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമേ മരുന്നു കഴിക്കാവു എന്നാണ് നിയമം.
ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും
ഗര്‍ഭം ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ എന്ന നിലയില്‍ ഉപയോഗിക്കുന്ന ഐ-പില് പോലുള്ള എമര്ജന്സീവ് കോണ്ട്രാസെപ്റ്റീവ് ഗുളികകളുടെ അമിത ഉപയോഗം ഒട്ടനവധി ശാരീരിക പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ലൈംഗിക ബന്ധവും ഗര്ഭച്ഛിദ്രവുമെല്ലാം ഭാവിയില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗര്‍ഭാശയഗള ക്യാന്‍സര്‍, അണുബാധ, കുറ്റബോധത്താലുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍, നടുവേദന എന്നിവയെല്ലാം തുടര്‍ന്ന് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
2025 ഓടെ ഇത്തരം ഉത്പന്നങ്ങളുടെ വില്പന ഇന്നുള്ളതിന്റെആയിരം ഇരട്ടിയായിരിക്കുമെന്ന്് പല ആനുകാലികങ്ങളും നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സൗന്ദരവര്‍ധക വസ്തുക്കള്‍, ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍, പ്രമേഹത്തിനുള്ള മരുന്നുകള്‍ എന്നിവയ്ക്കായിരിക്കും മാര്‍ക്കറ്റ്. ഇതില്‍ത്തന്നെ കോസ്മെറ്റിക്, കോണ്ട്രാസെപ്റ്റീവ് ഉത്പന്നങ്ങളുടെ വില്പനയായിരിക്കും മുന്നില്‍ നില്ക്കുക.
മെഡിക്കല്‍ ഷോപ്പുകളിലൂടെ ഗര്‍ഭച്ഛിദ്ര ഗുളികകളുടെ വില്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ മുഖേനയും ഈ മരുന്നുകള്‍ യഥേഷ്ടം വാങ്ങാം. ഇവിടെ ഒരു നിയന്ത്രണവുമില്ല, ഡോക്ടറുടെ കുറിപ്പിന്റെ ആവശ്യവുമില്ല. ഇതിനായി നിരവധി ഓണ്‍ലൈന്‍ സൈറ്റുകളും ഇന്ന് സജീവമാണ്.
വിനീത വേണാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: