തിരുവനന്തപുരം: പാട്ടത്തിന് നല്കിയ സര്‍ക്കാര്‍ ഭൂമികളില്‍ പാട്ടവ്യവസ്ഥ ലംഘിച്ച കേസുകളില്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാത്തതുമൂലം കോടികളുടെ വരുമാനം നഷ്ടമാവുകയും സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുകയും ചെയ്യുന്നു. പാട്ടഭൂമി കേസുകളില്‍ സാധാരണഗതിയില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ പാട്ടകക്ഷികള് കോടതിയെ സമീപിച്ച്. നടപടികള്‍ നീട്ടികൊണ്ടുപോവുകയാണ് പതിവ്. ഭൂരിപക്ഷം കേസുകളിലും സര്‍ക്കാര്‍ ഉറച്ച നിലപാട് കൈക്കൊള്ളാത്തത് പാട്ടക്കാര്‍ക്ക് അനുകൂലമാവുകയും ചെയ്യുന്നതാണ് രീതി. എന്നാല്‍ സര്‍ക്കാരിന് ശക്തമായ നടപടികള്‍ എടുക്കാന്‍ അവസരമൊരുക്കുന്ന ഹൈക്കോടതിവിധികളില്‍ പോലും ബന്ധപ്പെട്ട വകുപ്പുകള്‍ നിഷ്ക്രിയത്വം കാണിക്കുകയാണ്.
ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അനുകൂലമായിട്ടും സര്‍ക്കാര്‍ കണക്കുകളില്‍ ഏഴ് ഏക്കറോളം വാണിജ്യപ്രധാനമുള്ള കോടികള്‍ വിലവരുന്ന പാട്ടഭൂമികളിലാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നത്. ഇത്തരം ഏഴ് കേസുകളില്‍ ഹൈക്കോടതി ഉത്തരവ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലിച്ചിട്ടില്ല.
കൊല്ലം യങ്മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന് (വൈഎംസിഎ) നഗരമധ്യത്തില്‍ കൈവശം വച്ചിരിക്കുന്ന 84.85 സെന്റിന്റെ പാട്ടം പുതുക്കിയ നടപടി പുനഃപരിശോധിക്കണമെന്ന നിവേദനത്തില്‍ മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2010 ഫെബ്രുവരിയിലാണ് ഇതുസംബന്ധിച്ച് കോടതി ഉത്തരവിട്ടത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനമെടുത്തില്ല. 6.87 കോടിരൂപയാണ് സര്‍ക്കാര്‍ ഈ ഭൂമിക്ക് മതിപ്പുവില കണക്കാക്കിയിരിക്കുന്നത്. 20 കോടിയെങ്കിലും ഈ ഭൂമിക്ക് വില വരും.
കൊല്ലം മുണ്ടക്കല്‍ മജീദിയ ഫീനൈറ്റ് സ്കൂളിന്റെ കൈവശമുള്ള 46 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കാന്‍ പാട്ടക്കാരന് നല്കിയ അപേക്ഷ ജില്ലാ കളക്ടര്‍ തീര്‍പ്പാക്കേണ്ടതാണെന്ന് 2006 ജനുവരിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ കമ്പോളവിലയോ പാട്ട വാടകയോ ഇതുവരെയും ഒടുക്കിയിട്ടില്ല. കളക്ടറുടെ മറുപടി അനുസരിച്ച് ഭൂമി തിരിച്ചെടുക്കാന്‍ കാലാനുസൃതമായി യാതൊരു നടപടിയും സ്വീകരിച്ചില്ല. 2.98 കോടിയാണ് ഈ ഭൂമിയിന്മേലുള്ള സര്‍ക്കാരിന്റെ മതിപ്പുവില.
ചേര്‍ത്തല കൈ കോതമംഗലം മക്ഡവല്‍ കോ-പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള 2.69 ഏക്കര്‍ ഭൂമിയുടെ പാട്ടവാടക 332 രൂപയില്‍ നിന്നും 6,45,912 രൂപയായി 1999 ല്‍ തഹസില്‍ദാര്‍ പുതുക്കിയിരുന്നു. ഇതിനെതിരെ പാട്ടക്കാരന് കോടതിയെ സമീപിക്കുകയും നാലുമാസത്തിനകം ഉചിതമായ ഉത്തരവ് അപ്പലേറ്റ് അധികാരി ഇറക്കണമെന്നും നിര്‍ദ്ദേശിച്ച് 2006 ജൂണില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം പാട്ടക്കാരന് ആര്‍ഡിഒയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി തീര്പ്പാക്കപ്പെട്ടുവെങ്കിലും നാളിതുവരെയും പാട്ടം പുതുക്കുകയോ ഡിമാന്റ്നോട്ടീസ് അയയ്ക്കുകയോ ചെയ്തില്ല.
ചേര്‍ത്തല വയലാര്‍ ഈസ്റ്റില്‍ അലക്സാണ്ടര്‍ ജെ.അന്ത്രപ്പേരിന്റെ കൈവശമുള്ള 40 സെന്റിന് പാട്ടവാടക പുതുക്കി നിശ്ചയിച്ചതിനെതിരെ പാട്ടക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുതുതായി നോട്ടീസ് നല്കി രണ്ട് ആഴ്ചയ്ക്കകം വാര്‍ഷിക പാട്ടവാടകനിശ്ചയിച്ചു ഉത്തരവിറക്കേണ്ടതാണെന്ന് ഹൈക്കോടതി 2008 ഒക്ടോബറില്‍ നിര്‍ദ്ദേശം നല്‍കിയിട്ടും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല.
തിരുവനന്തപുരം മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബിന്റെ ഒരേക്കര്‍ ഭൂമിയുടെ പാട്ടം പുതുക്കുന്ന അപേക്ഷയില്‍ അന്തിമ ഉത്തരവ് രണ്ടുമാസത്തിനകം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി 2010 നവംബറില്‍ ഉത്തരവിട്ടു. ഇതും നാളിതുവരെ തീര്‍പ്പായില്ല. 12 കോടിയാണ് ഭൂമിയുടെ മതിപ്പുവിലയെങ്കിലും 30 കോടി രൂപയിലേറെ രൂപ വിലമതിക്കുന്നതാണ് ഭൂമി.
തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ക്ലബിന്റെ 1.10 ഏക്കര്‍ ഭൂമി ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പാട്ടക്കാരന് തന്റെ ഭാഗം പറയുന്നതിന് അവസരം നല്‍കുകയും കഴിയുന്നത്രവേഗം അന്തിമ ഉത്തരവ് നല്‍കുകയും ചെയ്യണമെന്ന് ഹൈക്കോടതി 2010 ല്‍ ഉത്തരവിട്ടിരുന്നു. കേസ് എങ്ങുമെത്തിയില്ല. 16.50 കോടി മതിപ്പുവിലയുള്ള ഭൂമിയുടെ മാര്‍ക്കറ്റ് വില 50 കോടിയിലേറെ വരും. തിരുവനന്തപുരം തൈക്കാട് സിറ്റി തീയേറ്റേഴ്സ് കൈവശമുള്ള 8 സെന്റ് ഭൂമിയുടെ പാട്ടം പുതുക്കിയതിനെതിരെയുള്ള നിവേദനത്തില്‍ അന്തിമ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് 2008 നവംബറിലാണ് കോടതി ഉത്തരവായത്. ഇതും എങ്ങുമെത്തിയില്ല.
ഇത്തരത്തില്‍ പാട്ടഭൂമി കേസുകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുന്ന നിരുത്തരവാദപരമായ നിലപാടുമൂലം കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമിയാണ് അന്യാധീനപ്പെടുന്നത്. പാട്ട കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടാന്‍ നടപടിയെടുക്കാത്തതുമൂലം കോടികളുടെ പാട്ടകരാര്‍ വരുമാനവും നഷ്ടമാകുന്നു.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: