തൃശൂര്‍: ദേശീയപാതയില്‍ കൈപറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ഡോക്ടറെ ബൈക്കിലെത്തിയ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ലോറി ഭാഗികമായി കത്തി. കാര്‍ ഓടിച്ചിരുന്ന തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.നന്ദകിഷോറാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെ കൈപ്പറമ്പ് പെട്രോള്‍ പമ്പിന് മുന്‍വശമായിരുന്നു അപകടം.
കാര്‍ കത്തുന്നതിനിടെ ചില്ല് തകര്‍ത്ത് പുറത്തു കടക്കാന്‍ ഡോക്ടര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതുവഴി ബൈക്കില്‍ എത്തിയ രണ്ടുയുവാക്കളാണ് കാറില്‍ നിന്നും ഡോക്ടറെ കാറിന്റെ ചില്ല് തകര്‍ത്ത് രക്ഷപ്പെടുത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ഇരുവാഹനങ്ങളും കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. കാറും ലോറിയും കൂട്ടിയുരസിയതിനെതുടര്ന്ന് കാര്‍ മറിയുകയും ലോറി കാറിനെ വലിച്ചിഴക്കുകയും ചെയ്യുന്നതിനിടെ ഇരുവാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് നിസ്സാരപരിക്കേറ്റു.
ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും സമീപവാസികളും ചേര്‍ന്ന് തീയണക്കാന ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നിശമനസേന എത്തുമ്പോഴേക്കും കാര്‍പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. കുന്നംകുളം ഭാഗത്തേക്ക് റെഡിമിക്സ് കയറ്റി പോകുകയായിരുന്നു ലോറി. പേരാമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഹൈവേ പോലീസ് എസ്.ഐ ഗിരിജാവല്ലഭന്‍ സീനിയര്‍ സി.പി.ഒ മാരായ ജോണി, ഔസേപ്പ് ഡ്രൈവര്‍ സതീശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: