കോട്ടയം: ബ്യൂട്ടീഷ്യന്റെ ജോലി വാഗ്ദാനം ചെയ്തു കുവൈറ്റിലെത്തിച്ച യുവതിയെ അറബിക്കു വില്ക്കാന് ശ്രമിച്ചതായി പരാതി. ളാക്കാട്ടൂര്‍ പൂത്തോട്ടാല്‍ സിജോ ജോസഫിന്റെ ഭാര്യ സുബി സിജോയാണ് വിദേശ ജോലിയുടെ പേരില്‍ വഞ്ചിക്കപ്പെട്ടത്. ഒരുമാസത്തെ നരകതുല്യമായ പ്രവാസി ജീവിതത്തിനുശേഷം ജൂലൈ 20 നാണ് മുപ്പതുകാരിയായ സുബി നാട്ടില്‍ തിരിച്ചെത്തുന്നത്.
ഭര്‍ത്താവ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് ബ്യൂട്ടീഷ്യനായ സുബി വിദേശ ജോലിക്ക് ശ്രമങ്ങളാരംഭിച്ചത്. 2002 മുതല്‍ മൂന്നു വര്‍ഷം ദുബായിയില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്തു പരിചയമുള്ള ഇവര്‍ പത്രപ്പരസ്യം കണ്ട് കോഴിക്കോട്ടെ റൂബി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തെ സമീപിച്ചു. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ഇത്. ജോബ് വിസയ്ക്കു പണം തികയാഞ്ഞതിനാല്‍ ഹൗസ് മേഡ് വിസയില്‍ കുവൈറ്റില്‍ ബ്യൂട്ടീഷ്യന്റെ ജോലി തരപ്പെടുത്താമെന്നു കമ്പനി എംഡിയായ തിരുവനന്തപുരം സ്വദേശി കബീര്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്നു 75,000 രൂപ ഇയാള്‍ക്കു നല്കി ജൂണ്‍ 16ന് കുവൈറ്റിലെത്തി. വിസാ എഗ്രിമെന്റ് പേപ്പര്‍ അന്വേഷിച്ചപ്പോള്‍ എസ്എസ്എല്‍സി പാസായവര്‍ക്കു എഗ്രിമെന്റ് ആവശ്യമില്ലെന്നു സുബിയെ പറഞ്ഞു വിശ്വസിപ്പിച്ചു.
അമ്പലപ്പുഴ സ്വദേശിയെന്നവകാശപ്പെടുന്ന റിയാസ് കാസിം എന്നയാള്‍ വിമാനത്താവളത്തില്‍നിന്നു സുബിയെയും സംഘത്തിലുണ്ടായിരുന്നവരെയും ഹവാലി എന്ന സ്ഥലത്തെ ഏജന്‍സിയുടെ ഓഫീസിലെത്തിച്ചു. ഐബന് കല്ദൂണ് എന്ന ബില്‍ഡിംഗിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നു സുബി പറയുന്നു. സുബിക്കു ഹൗസ് മേഡിന്റെ വിസ നല്കി സ്പോണ്‍സറായ അറബിയുടെകൂടെ പോകാന്‍ നിര്‍ബന്ധിച്ചു. 13,000 രൂപയാണ് എഗ്രിമെന്റില്‍ ശമ്പളം പറഞ്ഞിരുന്നത്. മൂന്നുമാസത്തിനുശേഷം ബ്യൂട്ടീഷ്യന്റെ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു പിറ്റേദിവസം റിയാസ് കാസിം സുബിയെ അറബിയുടെ കൂടെ പറഞ്ഞയച്ചു. അറബിയുടെ ഭാര്യയും യുവതിയെക്കൂട്ടാന് എത്തിയിരുന്നു.
അറബിയുടെ വീട്ടിലെത്തിയ അടുത്തദിവസം തന്നെ ഇയാളുടെ ഭാര്യയോട് സുബി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. സുബിക്കു വീട്ടുജോലിയറിയില്ലെന്നു മനസിലായ അറബി അന്നുതന്നെ ഇവരെ റിയാസിന്റെ ഓഫീസില്‍ തിരികെയെത്തിച്ചു. ഇതുമൂലം അറബിയില്‍നിന്നു ലഭിച്ച പണം ഇയാള്‍ക്കു തിരികെ നല്‍കേണ്ടിവന്നു. മൂന്നുമാസം കഴിഞ്ഞാണു സുബിയെ തിരികെ എല്പ്പിക്കുന്നതെങ്കില് പണം അറബിക്കു റിയാസ് തിരിച്ചുനല്‍കണമെന്നു നിയമമില്ല. ഇതുകൊണ്ടാണു തന്നോടു മൂന്നുമാസം അറബിയുടെ വീട്ടില്‍ ജോലി നോക്കാന്‍ റിയാസ് ആവശ്യപ്പെടാന്‍ കാരണമെന്നു സുബി പറയുന്നു.
അറബി പോയതിനുശേഷം തിരികെ നാട്ടില്‍ പോകണമെന്നു പറഞ്ഞു ബഹളമുണ്ടാക്കിയ സുബിയെ ചീത്ത വിളിച്ചു ശ്രീലങ്കന്‍ സ്വദേശികള്‍ തങ്ങിയിരുന്ന മുറിയില്‍ റിയാസ് പൂട്ടിയിട്ടു. ജോലി വാഗ്ദാനത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ട സ്ത്രീകളെ താമസിപ്പിച്ചിരുന്ന മുറിയിലായിരുന്നു തന്നെയും പൂട്ടിയിട്ടതെന്നു സുബി ഓര്‍ക്കുന്നു. റിയാസ് ഭക്ഷണം നല്‍കിയിരുന്നില്ല. കൂടെയുണ്ടായിരുന്നവര്‍ നല്കിയ റൊട്ടിയും പൈപ്പു വെള്ളവുമായിരുന്നു സുബിയുടെ ഭക്ഷണം. ദിവസങ്ങള്‍ക്കുശേഷം തിരികെ വന്ന റിയാസ് 55,000 രൂപ നാട്ടില്‍നിന്നു നല്കിയാല് തിരിച്ചയക്കാമെന്നു പറഞ്ഞു. ഈ വിവരം നാട്ടിലറിയിക്കാന്‍ ഫോണും നല്കി. തുടര്‍ന്നു വീണ്ടും സുബിയെ പൂട്ടിയിട്ടശേഷം റിയാസ് കാര്യങ്ങളെല്ലാം ഇയാളുടെ ഡ്രൈവറായ അരുണിനെ ഏല്പിച്ചു 10 ദിവസത്തേക്ക് നാട്ടില്‍ പോയി.
ഈ സമയം കൂടെയുണ്ടായിരുന്ന ഒരാളുടെ ഫോണില്‍നിന്നു നാട്ടിലുള്ള ഭര്‍ത്താവിനെയും സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും ബന്ധപ്പെട്ടു. തുടര്‍ന്നു ഭര്‍ത്താവ് നല്കിയ നമ്പര്‍ ഉപയോഗിച്ചു കുവൈറ്റില്‍ ജോലി ചെയ്യുന്ന അയല്‍വാസിയായ ഷണ്മുഖനെ ബന്ധപ്പെട്ടു. ഇന്ത്യന്‍ എംബസിയില്‍ എത്തിയാല്‍ രക്ഷപ്പെടുത്താമെന്നു ഷണ്മുഖന് വാഗ്ദാനം ചെയ്തു. തുടര്‍ന്നു ഡ്രൈവര്‍ അരുണിന്റെ കണ്ണുവെട്ടിച്ചു താമസിക്കുന്ന സ്ഥലത്തുനിന്നു ജൂണ്‍ 26 ന് രാത്രിയില്‍ ഇറങ്ങിയോടി. അവിടെനിന്നു ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെ എംബസിയിലെത്തിയ താന്‍ ആഴ്ചകളോളം എംബസിയില്‍ കഴിഞ്ഞെന്നും ജൂലൈ 20നാണ് നാട്ടിലെത്തുന്നതെന്നും സുബി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ അനിതയും തന്നോടോപ്പം രക്ഷപ്പെട്ടെന്നു സുബി കൂട്ടിച്ചേര്‍ത്തു. തിരിച്ചെത്തി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഹൗസ് മേഡ് വിസയില്‍ കൊണ്ടു പോയതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ സുബിയെ അറിയിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: