മെയ് 28 മുതല്‍ ജൂണ്‍ 12 വരെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) തൊഴില്‍ സമ്മേളനത്തില്‍ ഭാരത തൊഴിലാളി സമൂഹത്തിന്റെ വോട്ടവകാശമുള്ള പ്രതിനിധിയായി പങ്കെടുത്ത ബിഎംഎസ് മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
എന്തൊക്കെയായിരുന്നു 103-ാമത് അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിലെ ചര്‍ച്ചാവിഷയങ്ങള്‍ ?
ഒന്നാമതായി ചര്‍ച്ച ചെയ്തത് അനൗപചാരിക അഥവാ അസംഘടിത സാമ്പത്തിക മേഖലയില്‍നിന്നും നിയമത്തിന്റെയും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയും സംരക്ഷണമുള്ള സംഘടിതമേഖലയിലേക്കുള്ള പരിവര്‍ത്തനത്തെ സംബന്ധിച്ച വിഷയമായിരുന്നു. ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചയാണ് ഈ വര്‍ഷം നടന്നത്. വിശദമായ ചര്‍ച്ചകളും തീരുമാനങ്ങളും അടുത്തവര്‍ഷത്തെ സമ്മേളനത്തിലാണ് ഉണ്ടാവുക.
രണ്ടാമതായി നിര്‍ബന്ധിത തൊഴില്‍ (ഫോഴ്സ്ഡ് ലേബര്‍) എന്ന വിഷയത്തില്‍ ഐഎല്‍ഒ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളില്‍ (കണ്വെന്ഷന്) ചില ഗുണകരമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയുണ്ടായി. നിയമാനുസൃതമുള്ള ചുരുങ്ങിയ വേതനം നല്‍കാത്തതും കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതും നിശ്ചിത സമയത്തില്‍ കൂടുതല്‍ തൊഴിലെടുപ്പിക്കുന്നതുമെല്ലാം ഫോഴ്സ്ഡ് ലേബര്തന്നെയാണ്. ഫോഴ്സ്ഡ് ലേബര്‍ ഇല്ലാതാകുക എന്നതാണ് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ലക്ഷണം.
മൂന്നാമതായി ചര്‍ച്ച ചെയ്തത് തൊഴില്‍ ലഭ്യതയെ സംബന്ധിച്ചാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ വിഷയം ഐഎല്‍ഒ സ്ഥിരമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ആഗോളീകരണത്തിന്റെ കാലഘട്ടം തൊഴില്‍ നഷ്ടത്തിന്റെയും കാലഘട്ടമായിരുന്നതിനാലാണ് ഈ വിഷയം ആവര്‍ത്തിച്ച് ചര്‍ച്ചചെയ്തത്.
നാലാമതായി, കപ്പലോട്ടക്കാരെ സംബന്ധിച്ചുള്ള ഐഎല്‍ഒ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നു. കപ്പല്‍ തൊഴിലാളികള്‍ക്ക് അപകടം വരുമ്പോഴും കാണാതാവുമ്പോഴും അംഗഭംഗം വരുമ്പോഴും ലഭിക്കേണ്ട നഷ്ടപരിഹാരത്തെ സംബന്ധിച്ചായിരുന്നു ഇത്.
അഞ്ചാമതായി ഐഎല്‍ഒ നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ പരിഗണിക്കലായിരുന്നു. ഇപ്രാവശ്യം ഭാരതത്തിനെതിരായി പരാതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആറാമതായി ഗവേണിംഗ് ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.
ഏഴാമതായി ഇന്ത്യക്കാരനായ പ്രശസ്ത ധനകാര്യവിദഗ്ധന്‍ ഡോക്ടര്‍ ദീപക് നയ്യാരുടെ പ്രസംഗമായിരുന്നു. വളരെ ശ്രദ്ധേയമായ പ്രഭാഷണം ആയിരുന്നു അദ്ദേഹത്തിന്റേത്. ആഗോളീകരണ കാലഘട്ടത്തില്‍ വേതനബന്ധിതമായ വളര്‍ച്ചയും തൊഴില്‍ ബന്ധിതമായ വളര്‍ച്ചയുമാണ് ആവശ്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ കാതല്‍. കൂടുതല്‍ ശ്രദ്ധാപൂര്‍വമായ പഠനവും വിശകലനവും ആവശ്യപ്പെടുന്ന സിദ്ധാന്തങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ഐഎല്‍ഒയിലെ ചര്‍ച്ചകളും തീരുമാനങ്ങളും ആഗോളതലത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുക?
ഐഎല്‍ഒയിലെ ചര്‍ച്ചകള്‍, അംഗങ്ങളായ 185 രാജ്യങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കുന്നവയാണ്. ലോകമാകെ സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ അതിന് പരിഹാരമായി ഐഎല്‍ഒ മുന്നോട്ടുവെച്ച ‘തൊഴില്‍ദാനം’ എന്ന ആശയം ലോകരാജ്യങ്ങള്‍ അംഗീകരിക്കുകയും ഈ ആശയത്തെ പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്തു.
ഇപ്രാവശ്യം ചര്‍ച്ച ആരംഭിച്ച, അടുത്തവര്‍ഷത്തെ സമ്മേളനത്തിലും തുടരുന്ന ഇന്‍ഫോമല്‍ ഇക്കോണമി (അസംഘടിത സാമ്പത്തികമേഖല)യെ പരിവര്‍ത്തനം ചെയ്ത് തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതത്വവുമുള്ള സംഘടിത സാമ്പത്തിക മേഖലയാക്കിത്തീര്ക്കുക എന്ന വിഷയവും ഇന്ത്യപോലെയുള്ള വലിയ ‘ഇന്‍ഫോമല്‍ ഇക്കോണമികള്‍’ക്ക് വഴികാട്ടിതന്നെയായിരിക്കും. തൊഴിലിന്റെ ലോകത്തെ ഈ മാറ്റങ്ങളില്‍ക്കൂടി ആയിരിക്കും ലോകത്ത് പുരോഗതിയുണ്ടാവുക എന്ന ഐഎല്‍ഒയുടെ കാഴ്ചപ്പാടും ലോകം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് ലോകത്ത് ഐഎല്‍ഒ ചെലുത്തുന്ന സ്വാധീനങ്ങള്‍.
ഐഎല്‍ഒ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഭാരതത്തിന്റെ സ്ഥിതിയെന്താണ്?
ഏറ്റവും പിറകിലാണ് ഭാരതത്തിന്റെ സ്ഥാനം. ഐഎല്‍ഒ ഡയറക്ടര്‍ ജനറലിന്റെ 2010 ലെ റിപ്പോര്‍ട്ടില്‍ ഐഎല്‍ഒ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിറകില്‍ നില്ക്കുന്ന രണ്ട് പ്രമുഖ രാജ്യങ്ങളാണ് ഭാരതവും അമേരിക്കയുമെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. ഖേദപൂര്‍വം പറയട്ടെ, ഭാരതത്തിലെ സര്‍ക്കാരുകള്‍ക്ക് പൊതുവായി തൊഴിലാളികളോട് പുച്ഛവുമാണ്. ഐഎല്‍ഒ ചര്‍ച്ചകളില്‍ ഭാരതസര്‍ക്കാര്‍ (യുപിഎ) പ്രതിനിധികള്‍ തൊഴിലാളിവിരുദ്ധ നിലപാടാണ് എടുക്കുന്നത്. കഴിഞ്ഞവര്‍ഷം വീട്ടുവേലക്കാരുടെ ക്ഷേമ-ഐശ്വര്യങ്ങള്‍ക്കുവേണ്ടി ഐഎല്‍ഒ മുന്നോട്ടുവെച്ച മാര്ഗ്ഗനിര്േദ്ദശങ്ങളെ ഭാരതസര്ക്കാര്പ്രതിനിധി ആദ്യം എതിര്‍ത്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ-ഐശ്വര്യങ്ങള്‍ക്കായി മുന്നോട്ടുവെച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും തുടക്കത്തില്‍ ഭാരതം എതിര്‍ത്തു. ബിഎംഎസിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവസാനം ഭാരത സര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങളെയും പിന്തുണച്ചത്.
നിര്‍ബന്ധിത തൊഴില്‍ ഭാരതമുള്‍പ്പെടെ പല രാജ്യങ്ങളിലും വ്യാപകമാണ്. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലുമൊക്കെ നിരവധി ഭാരത തൊഴിലാളികള്‍ പീഡനത്തിന് വിധേയരാകുന്നുണ്ട്. ഫോഴ്സ്ഡ് ലേബര്‍ ഇല്ലാതാക്കാനായി ഐഎല്‍ഒ ഇപ്രാവശ്യം മുന്നോട്ടുവെച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും ഭാരതസര്‍ക്കാര്‍ പ്രതിനിധി ആദ്യം എതിര്‍ക്കുകയാണ് ഉണ്ടായത്. അടിയന്തരമായി ബിഎംഎസ് ദല്‍ഹിയില്‍ കേന്ദ്ര തൊഴില്കാര്യമന്ത്രിയില് സമ്മര്‍ദ്ദം ചെലുത്തിയതിനുശേഷമാണ് ഭാരതത്തിലെ യുപിഎ സര്‍ക്കാര്‍ നിലപാട് മാറ്റിയതും ഐഎല്‍ഒ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുകൂലമായി വോട്ടുചെയ്തതും.
ഐഎല്‍ഒ ഗവേണിംഗ് ബോഡിയിലേക്ക് ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരനെയാണല്ലൊ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന എന്ന നിലയില്‍ ബിഎംഎസ് പ്രതിനിധിയല്ലെ ആ സ്ഥാനത്തേക്ക് എത്തേണ്ടിയിരുന്നത്?
ഐഎല്‍ഒ ഗവേണിംഗ് ബോഡിയിലേക്ക് ഐടിയുസി (ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഫെഡറേഷന്‍) എന്ന അന്താരാഷ്ട്ര തൊഴിലാളി സംഘടന നിശ്ചയിക്കുന്ന പ്രതിനിധികള്‍ മാത്രമേ ജയിച്ചുകയറുകയുള്ളൂ. ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ ഐടിയുസിയില്‍ അ ഫിലിയേറ്റഡ് ആണ്. ഇന്ത്യയില്‍നിന്നും ഐഎന്‍ടിയുസിയും എച്ച്എംഎസും സേവയും ഐടിയുസിയില്‍ അഫിലിയേറ്റഡ് ആണ്. ഐടിയുസി കമ്യൂണിസ്റ്റിതര രാജ്യങ്ങളിലെ ട്രേഡ് യൂണിയന് സംഘടനകളുടെ പൊതുവേദിയാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ട്രേഡ് യൂണിയന് സംഘടനകളുടെ പൊതുവേദിയായ വേള്‍ഡ് ഫെഡറേഷന് ഓഫ് ട്രേഡ് യൂണിയന്‍സ് (ഡബ്ല്യുഎഫ്ടിയു) തീര്‍ത്തും ദുര്‍ബലമായിക്കഴിഞ്ഞു. ഇന്ത്യയിലെ എഐടിയുസിയും സിഐടിയുവും ഡബ്ല്യുഎഫ്ടിയുവില്‍ അഫിലിയേറ്റഡ് ആണ്. തികച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ബിഎംഎസ് ഒരു അന്താരാഷ്ട്ര കെട്ടുപാടിലും പെടാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ഐടിയുസിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഭാരതത്തിലെ ഐഎന്‍ടിയുസിക്ക് ഐഎല്‍ഒ ഗവേണിംഗ് ബോഡിയിലെ തൊഴിലാളി പ്രതിനിധിസ്ഥാനം ലഭിച്ചത്. ഐഎന്‍ടിയുസിക്ക് ഐടിയുസിയുടെ ഏഷ്യാ പസഫിക് പ്രസിഡന്റസ്്ഥാനവും സേവക്ക് അന്തര്‍ദേശീയ വൈസ് പ്രസിഡന്റ്സ്ഥാനവും അവര്‍ നല്‍കിയിട്ടുണ്ട്. ഐഎല്ഒയിലേക്കുള്ള ഭാരത തൊഴിലാളി പ്രതിനിധിസംഘത്തെ നയിക്കുന്നത് ബിഎംഎസ് ആണ്. വോട്ടവകാശമുള്ള തൊഴിലാളി പ്രതിനിധിയും ബിഎംഎസ് പ്രതിനിധിയാണ്.
ഐഎല്‍ഒ ഗവേണിംഗ് ബോഡിയിലേക്കുള്ള ഐഎന്‍ടിയുസി പ്രതിനിധിയുടെ കടന്നുവരവ് ബിഎംഎസിന് വേണമെങ്കില്‍ എതിര്‍ക്കാമായിരുന്നു. അങ്ങനെ ചെയ്താല്‍ ഐഎല്‍ഒ ഗവേണിംഗ് ബോഡിയില്‍ ഭാരത തൊഴിലാളി പ്രതിനിധി ഇല്ലാതാകും. അതിന്റെ നഷ്ടം ഭാരതീയര്‍ക്കാണ്. ബിഎംഎസിന്റെ ഈ വിശാല മനസ്ഥിതിയുടെ കൂടി ആനുകൂല്യത്തിലാണ് ഐഎന്‍ടിയുസി പ്രതിനിധി ഐഎല്‍ഒ ഗവേണിംഗ് ബോഡിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: