കോഴിക്കോട്: വിദ്യാഭ്യാസ വായ്പയെടുത്ത സാധാരണക്കാരായവര്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിമൂലം ഊരാക്കുടുക്കിലകപ്പെടുന്നു. പ്രമോഷന് ലക്ഷ്യംവെച്ചുള്ള ഉദ്യോഗസ്ഥരുടെ സ്വാര്‍ത്ഥതയാണ് ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് ദുരിതമാകുന്നതെന്നാണ് കടക്കെണിയില്‍പ്പെട്ടവര്‍ പറയുന്നത്.
2002ല്‍ വാജ്പേയി സര്‍ക്കാരാണ് ഉന്നത വിദ്യാഭ്യാസത്തിന് പണമില്ലാത്ത സാധാരക്കാരേയും പാവപ്പെട്ടവരേയും സഹായിക്കുന്നതിന് ‘സിമ്പിള്‍ പലിശ’ എന്ന നിലയ്ക്ക് വിദ്യാഭ്യാസ വായ്പാ പദ്ധതി നടപ്പിലാക്കിയത്. മറ്റ് ഈട്വെപ്പുകളൊന്നും ആവശ്യമില്ലാതെ സ്വന്തം ജാമ്യത്തിലാണ് നാല് ലക്ഷം രൂപ വരെ വായ്പ നല്‍കിയിരുന്നത്. ഈ തുകയാകട്ടെ പഠിക്കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് കടം വാങ്ങുന്ന ബാങ്ക് നേരിട്ട് നല്‍കുക. ജോലി ലഭിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ മുതലും പലിശയും തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. പഠിക്കുന്ന കാലയളവില്‍ ഒരു ശതമാനം പലിശ കുറവായിട്ടാണ് ഈടാക്കുക.
പെണ്‍കുട്ടികള്‍ക്ക് ഇതുകൂടാതെ പലിശയില്‍ ഒര ശതമാനത്തിന്റെ കുറവ് കൂടിയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ ഇതൊക്കെയാണെങ്കിലും വായ്പ നല്കിയ ചില ബാങ്കുകള്‍ പതിനഞ്ചര ശതമാനം വരെ കൂട്ടുപലിശയും പിഴപ്പലിശയുമായി ഈടാക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ ആനയ്ക്കാംപൊയിലിലെ ഒരു വീട്ടമ്മ മകന് വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ പേരില്‍ ഇപ്പോള്‍ തീരാദുരിതത്തിലായിരിക്കുകയാണ്. കാര്‍ഷികലോണിന്റെ മുതലും പലിശയും തിരിച്ചടച്ചിട്ടും പ്രസ്തുത ലോണിനുവേണ്ടി ഈടുവെച്ച അവരുടെ പുരയിടത്തിന്റെ ആധാരം ബാങ്ക് അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. മകന്റെ വിദ്യാഭ്യാസ വായ്പ അടച്ചുതീര്ത്തെങ്കില് മാത്രമേ മറ്റൊരു ലോണിന് ഈട് വെച്ച ആധാരം തിരികെ കൊടുക്കുകയുള്ള എന്നാണ് ബാങ്ക് അധികൃതരുടെ വാദം. ഇതിന് യാതൊരു നീതീകരണവുമില്ലാത്തതുകൊണ്ട് ഇക്കാര്യം രേഖാമൂലം നല്കാന് ആനയ്ക്കാംപൊയിലില്‍ ശാഖയുള്ള പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുമില്ല.
രണ്ട് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ വാങ്ങിയതില്‍ 70,000 ഓളം രൂപ ഇവര്‍ തിരിച്ചടച്ചിട്ടുണ്ട്. ബാക്കി തുക അടയ്ക്കുന്നതിന് ആധാരം മറ്റേതെങ്കിലും ബാങ്കില്‍ പണയം വെച്ച് കടമെടുക്കാനും വീട്ടമ്മ തയ്യാറാണ്. എന്നാല്‍ ഇതൊക്കെ ബാങ്ക് അധികൃതര്‍ക്ക് മുന്നില്‍ പാഴ്വാക്കായി മാറുകയാണത്രെ. ഇത് കൂടാതെ സ്വന്തം പുരയിടം ഒഴിപ്പിക്കുമെന്നുള്ള ഭീഷണിയും ശക്തമാണ്. രാത്രിയില്‍ പോലും വീട്ടിലെത്തി ഭീഷണി മുഴക്കുന്ന അവസ്ഥയാണത്രെ. ബാങ്ക് നടപടിക്കെതിരെ ഈ കുടുംബം ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
മുഖ്യരാഷ്ട്രീയ പാര്‍ട്ടിക്കാരെല്ലാം തന്നെ നേരില്‍ പിന്തുണ അറിയിക്കുകയല്ലാതെ യാതൊരു ഇടപെടലും നടത്തുന്നുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
എന്നാല്‍ വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്ക് അല്പമൊരു ആശ്വാസമാകുന്നത് രാഷ്ട്രീയത്തിനതീതമായി രൂപീകരിച്ച എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ എന്ന സംഘടനയാണ്. ബാങ്ക് അധികൃതരുടെ ഭീഷണിയില്‍പ്പെട്ട് ഗത്യന്തരമില്ലാതായവര്ക്ക് വേണ്ടി കോടതി സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമായും നടത്തുന്നത് ഈ സംഘടനയാണെന്ന് സംസ്ഥാന പ്രസിഡന്റ് ആര്. രാധാകൃഷ്ണന് പറഞ്ഞു. സ്വന്തം അനുഭവമാണ് സംഘടന രൂപീകരിക്കാന്‍ കാരണമായതത്രെ. വിദ്യാഭ്യാസ വായ്പെയടുത്ത് ബിഎസ്സി നഴ്സിംഗ് പോലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞ ചില പെണ്‍കുട്ടികളുടെ വിവാഹ നിശ്ചയം പോലും ബാങ്ക് ലോണിന്റെ പേരില്‍ മുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മാത്രമാണ് ഇത്രയും രൂക്ഷം. കാരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് മറ്റ് സംസ്ഥാനങ്ങള്‍ 2009 വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ കേരളം ഈ നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. വിദ്യാഭ്യാസ വായ്പ എടുത്ത സാധാരണക്കാരുടെ പ്രശ്നം ഇത്രയും സങ്കീര്‍ണമാകാന്‍ ഇത് പ്രധാന കാരണമായിട്ടുണ്ടെന്നും രാധാകൃഷ്ണന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വിദ്യാഭ്യാസ വായ്പ എടുത്ത് കടക്കെണിയിലകപ്പെട്ട് 27 കാരനായ യുവാവിന് ആത്മഹത്യ ചെയ്യേണ്ടിവന്നു. സജിത് ബാങ്കില്‍ നിന്ന് മൂന്നര ലക്ഷം രൂപയാണ് ബിഎസ്സി നഴ്സിംഗ് കോഴ്സിന് വിദ്യാഭ്യാസ വായ്പ എടുത്തത്. ഇപ്പോള്‍ കടം പലിശയടക്കം ആറരലക്ഷം രൂപയായി. സ്വന്തം ജാമ്യത്തിലാണ് വായ്പയെടുത്തതെങ്കിലും കുടിയിറക്കുമെന്ന ബാങ്കിന്റെ ഭീഷണിക്കുമുന്നില്‍ യുവാവ് നിസ്സഹായനാവുകയായിരുന്നു. പ്രായമുള്ള അച്ഛനും അമ്മയും കിടപ്പാടമില്ലാതെ അലയേണ്ടി വരുമെന്ന് ഭയന്നാണ് ബാംഗ്ലൂരില്‍ നഴ്സിംഗ് ജോലിയുണ്ടായിരുന്ന സജിത് തൂങ്ങിമരിക്കാനിടയായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വിദ്യാഭ്യാസ വായ്പ എടുത്തവരില്‍ മുക്കാല്‍ഭാഗവും സാധാരണക്കാരാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് വേണ്ടി വാദിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവര്‍ ഇവരുടെ കാര്യത്തില്‍ തീര്‍ത്തും നിശ്ശബ്ദരാണെന്ന് മാത്രം.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: