വസന്തോത്സവത്തിന്റെ വരവേല്‍പ്പാണ് ഒാണം. പുഷ്പിണിയാകുന്ന പ്രകൃതി ധാന്യഫലസമൃദ്ധിയുടെ പ്രതീക്ഷ നല്കുന്ന പുണ്യകാലം. വരണ്ട വേനല്പ്പൊരിച്ചിലിലൂടെ കര്‍ക്കടക ദുരിതത്തിന്റെ പേമാരിയിലൂടെ കടന്നുകയറിയ മണ്ണും മനുഷ്യനും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുലരി പ്രസരിപ്പിലേക്ക് മിഴിയും മനസ്സും തുറക്കുന്നു.
ഇത് ഭാരതത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും വര്‍ത്തമാനകാല രാഷ്ട്രീയ പരിസരവുമായി കൂട്ടിവായിക്കാം. രണ്ട് പതിറ്റാണ്ട് ഭാരതം ഭരിച്ച യുപിഎ സര്‍ക്കാരും അതിലുമധികം കാലം കേരളം കയ്യാളിയ ഇടതു-വലതു സര്‍ക്കാരുകളും മഹാജനത്തിന് നല്‍കിയത് ദുരിതങ്ങളുടെ കര്‍ക്കടകം മാത്രം. കൊടിയദുരിതം പേറി സഹികെട്ട ഭാരതം അതിശക്തമായി പ്രതികരിച്ചതിന്റെ പ്രത്യക്ഷഫലമാണ് 2014 ലെ പൊതുതെരഞ്ഞെടുപ്പുഫലം. ജനാധിപത്യമെന്നത് പൈതൃകാവകാശമല്ലെന്നും അത് ഏതെങ്കിലും പ്രാദേശികമായോ വര്‍ഗ്ഗീയമോ സാമുദായികമോ ആയ സ്വാര്‍ത്ഥ പരിമിതിയിലൊതുക്കി നിര്‍ത്താവുന്ന പ്രത്യയശാസ്ത്രമല്ലെന്നും മറിച്ച് ആസേതുഹിമാചലമുള്ള ജനകോടികളുടെ സമഗ്ര പുരോഗതി സാക്ഷാല്‍ക്കരിക്കാനുള്ള സംശുദ്ധ ഭാരതീയദര്ശനമാണെന്നും ജനം തിരുത്തിക്കുറിച്ചു. ഭാരതീയ ജനതാപാര്‍ട്ടി ചരിത്രവിജയത്തിന് പാത്രമായത് അങ്ങനെയാണ്. സങ്കുചിതവീക്ഷണം, ജനവിരുദ്ധ സമീപനം, അധികാരകേന്ദ്രീകരണം, അഴിമതി, പകല്‍ക്കൊള്ള, ഭരണദുര്ബലത അതുപോലെയുള്ള മറ്റനേകം ജനാധിപത്യധ്വംസനങ്ങള്ക്കു എതിരെ ആഞ്ഞടിച്ച ഭാരതം പ്രത്യാശകൊള്ളുന്നത് ബിജെപിയിലാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ചരിത്രപ്പെടുത്തിയ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച കര്‍മ്മകുശലനായ നേതാവാണ് അമിത്ഭായ് അനില്ച്ചന്ദ്ര ഷാ എന്ന അമിത്ഷാ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതീയ ജനതാപാര്‍ട്ടിയില്‍ സജീവമാവുന്നതിന് ഒരു കൊല്ലം മുമ്പുതന്നെ (1987 ല്‍) ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ശക്തനായ തേരാളിയായിരുന്നു അമിത്ഷായെന്ന ഇരുപത്തിരണ്ടുകാരനായ ബിരുദധാരി. 1991 ല്‍ ബിജെപിയുടെ അനിഷേധ്യനേതാവായ ലാല്‍കൃഷ്ണ അദ്വാനി ഗാന്ധിനഗര്‍ നിയോജകമണ്ഡലത്തില്‍ കൈവരിച്ച അഭൂതപൂര്‍വമായ വിജയത്തിന്റെ പിന്നില്‍ അമിത്ഷായുടെ പ്രചാരണപാടവത്തിന് ഗണ്യമായ പങ്കുണ്ട്. ഗുജറാത്തിലെ കോണ്‍ഗ്രസ് മേല്‍ക്കോയ്മ തന്ത്രപരമായി തകര്‍ത്തതും അമിത്ഷായുടെ നേട്ടംതന്നെ.
നമ്മുടെ ഇതിഹാസ-പുരാണങ്ങളിലും ചരിത്രത്തിലുമൊക്കെ ഇത്തരം ദ്വന്ദങ്ങളുടെ സാന്നിദ്ധ്യം രേഖീയമാണ്. രാമലക്ഷ്മണന്മാര്, കൃഷ്ണാര്ജ്ജുനന്മാര്, വിക്രമാദിത്യ കൗടില്യന്മാര്, സാമൂതിരി-മങ്ങാട്ടച്ചന്, ഗാന്ധി-നെഹ്റു, ഇഎംഎസ്-എകെജി, വാജ്പേയി-അദ്വാനി തുടങ്ങി മോദി-ഷാ വരെ ഈ ദ്വന്ദങ്ങളുടെ കഥ നീളുന്നു. ധര്‍മവും കര്‍മവും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഇഴചേര്‍ച്ച ഈ ദ്വന്ദങ്ങളില്‍ പ്രകടമാണ്. അനുകൂല സാഹചര്യങ്ങളില്‍ കാലത്തിന്റെ നിയോഗമായി ഇതു സംഭവിക്കുകയാണ്; സംഭവാമി യുഗേ യുഗേ എന്നു ഗീത പ്രവചിക്കുംപോലെ.
നീചവും നൃശംസവുമായ ക്ഷാത്രവീര്യത്തിന്റെ ദുര്‍മേദസ്സ് അടിഞ്ഞുവീഴ്ത്തിയ മഴുവില്‍ നിന്നുയിര്‍കൊണ്ട ദേവദത്ത സ്ഥലിയാണ് കേരളം. ഇവിടെ ആറു പതിറ്റാണ്ടിലധികം കാലമായി നിലനിന്നു പോരുന്ന ഇടതു-വലതു ചേരികളുടെ കുത്സിതവാഴ്ചക്കറുതിവരുത്താന് കാലമായിരിക്കുന്നു. ആ മഹായജ്ഞത്തിന് നാന്ദി കുറിക്കാന്‍ ഈ വസന്തോത്സവാരംഭത്തില് എത്തിച്ചേരുന്ന അമിത് ഷാ മാറ്റത്തിന്റെ പൂവിളിയുണര്‍ത്തുന്ന സംക്രമപുരുഷനാവുമെന്നതില് സംശയമില്ല. കള്ളവും ചതിയുമില്ലാത്ത കേരളത്തെ രൂപപ്പെടുത്തിയെടുക്കാനെത്തുന്ന ഷായ്ക്ക് കേരളത്തിന്റെ മനസ്സ് ഓണാശംസകള്‍ നേരുന്നു.
കാര്‍ഷികാഭിവൃദ്ധിയും വ്യാവസായിക പുരോഗതിയും ദേശീയ വികസനത്തിന്റെ അനിവാര്യവും തുല്യവുമായ രണ്ടുഘടകങ്ങളാണെന്ന് തിരിച്ചറിയുന്ന ഒരു ഭരണ നേതൃത്വമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഭക്ഷണം, വസ്ത്രം, ഭവനം, ആരോഗ്യ, സുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍ എന്നീ അടിസ്ഥാന കാര്യങ്ങളില്‍ ഭാരതീയരെ സംതൃപ്തരും സ്വയം പര്യാപ്തരുമാക്കിത്തീര്ക്കുകയും അതോടൊപ്പം പ്രകൃതിയുടെ ഹരിതജൈവത ഭദ്രമായി നിലനിര്‍ത്തുകയും ചെയ്യുകയെന്ന ആയാസകരമായ ദൗത്യം ധീരമായി ഏറ്റെടുത്ത ഭാരതീയ ജനതാ പാര്‍ട്ടി നമുക്ക് ആശയും ആശ്വാസവും തരുന്നു. ജാതി-മത വര്‍ഗ ചിന്തകള്‍ക്കതീതമായ ഭാരതദര്‍ശനത്തെ നമുക്കീ വസന്തോത്സവത്തില്‍ വരവേല്‍ക്കാം.
ടി.ചന്ദ്രശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: