കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉന്നയിച്ച ആരോപണം ‘ബിജെപി വര്‍ഗീയ ലഹളകളിലൂടെ ജനങ്ങളെ വിഭജിക്കുന്നുവെന്നാണ്!?’ എന്നുവെച്ചാല്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന്!! ആരെങ്കിലും അങ്ങനെ ചിന്തിക്കാന്‍ തക്കവിധം ഭാരതം വിവേകമില്ലാത്ത ഒരു രാജ്യമാണെന്ന് പറയുക അസാധ്യം. സോണിയാ ഗാന്ധിയ്ക്ക് ഭാരതത്തെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുകൊണ്ട് പറഞ്ഞുപോയതാകണം!
1947 ല്‍ മുഹമ്മദാലി ജിന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുവാന് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച, പ്രധാനമന്ത്രിയാകുവാന് മോഹിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും സഹപ്രവര്‍ത്തകരുമാണ് ജിന്നയുടെ ആഗ്രഹത്തെ എതിര്‍ത്തത്. തുടര്‍ന്ന് മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് ജിന്ന ആവശ്യപ്പെടുകയും കിഴക്കും-പടിഞ്ഞാറുമായി രണ്ടു പാക്കിസ്ഥാന് രൂപീകരിച്ചുകൊണ്ട് ഭാരതത്തെ വിഭജിക്കുകയും ചെയ്തു! അതിന്റെ ചുവടുപിടിച്ചുകൊണ്ട് ഹൈദരാബാദ് നൈസാമും പാക്കിസ്ഥാന് പക്ഷത്ത് നില്ക്കുന്ന ഒരു രാജ്യമായി ഹൈദരാബാദിനെയും മാറ്റുവാന്‍ ശ്രമിച്ചത്, പക്ഷേ കഴിഞ്ഞില്ല! കാശ്മീരിനെ ആക്രമിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുവാന്‍ ശ്രമിച്ച ജിന്നയുടെ നീക്കത്തിന് തടയിട്ടത് സര്‍ദാര്‍ വല്ലഭഭായി പട്ടേലായിരുന്നു. അതുകൊണ്ട് കാശ്മീരിന്റെ കുറെ ഭാഗം ഭാരതത്തിന്റെതായി. ഭാരതത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ കാശ്മീരിനെയും ഉള്‍ക്കൊള്ളുന്നതിന് നെഹ്റു എതിരായിരുന്നു; പ്രത്യേകവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുക വഴി കാശ്മീരിനെ ഭാഗികമായി ഭാരതത്തിന്റെ ഭാഗമാക്കി മാറ്റുവാനെ നെഹ്റു ആഗ്രഹിച്ചിരുന്നുള്ളൂ, അതിന്റെ ഫലമായി ഇന്നും കാശ്മീരിന്റെ പേരില്‍ അനുഭവിക്കുന്ന ‘തലവേദന’യ്ക്ക് വിരാമമിടുവാനാകുന്നില്ല! നിര്‍ഭാഗ്യമെന്ന് പറയട്ടെ മറ്റു സംസ്ഥാനങ്ങളുടെ അധികാരപദവി മതിയെന്ന് ഇതുവരെ കാശ്മീര്‍ ഭരിച്ച ഒരു മുഖ്യമന്ത്രിയും പറഞ്ഞിട്ടില്ല! ദല്‍ഹിയില്‍ വിദേശരാഷ്ട്രത്തലവന്മാര് വരുമ്പോള്‍ അവരുടെ കാറിന് മുന്നില്‍ രണ്ടുപതാകകള്‍ ഉണ്ടായിരിക്കും, അതുപോലെയാണ് കാശ്മീര്‍ മുഖ്യമന്ത്രിമാര്‍ ദല്‍ഹിയില്‍ വരുമ്പോഴും രണ്ടുപതാകകള്‍ കാറിന് മുന്നില്‍ ഉണ്ടായിരിക്കും!? കൂടാതെ നാഗാലാന്റുപോലുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണം നിയന്ത്രിക്കുന്നത് ഒരു ബിഷപ്പാണ്! ഇവിടെയെവിടെയാണ് ഭൂരിപക്ഷ സമൂഹത്തിന് പങ്കുള്ളത്?
ചില അസ്വസ്ഥതകളും ലഹളകളും ഇന്നും നടക്കുന്നില്ലായെന്ന് പറയുന്നില്ല, പക്ഷേ ഓരോ ലഹളകളേയും സത്യസന്ധമായി പരിശോധിച്ചാല്‍ പ്രാദേശിക അംഗീകാരത്തിനും അധികാരത്തിനും സാമ്പത്തിക തരികിട കാണിക്കുന്നതിനും വേണ്ടി നടത്തുന്നതും പാക്കിസ്ഥാന്റെ കുതന്ത്രങ്ങള്‍ക്ക് വിധേയമായും നടക്കുന്നതാണെന്ന് കണ്ടെത്തുവാന്‍ കഴിയും! യുപിയിലെ വര്‍ഗീയ ലഹളകള്‍ക്ക് പിന്നില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമുണ്ട്, ആ സത്യം പറയാതെ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുന്നില്നിന്നുകൊണ്ടും സോണിയ അസത്യം വിളിച്ചുപറയുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും അത് ദഹിക്കുകയില്ല!
നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം 600 ല്‍ പരം ലഹളകളുണ്ടായതായി സോണിയാഗാന്ധി പറയുന്നു! യുപിയില്‍ ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ ആപല്‍ബന്ധുവായ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ്ങിന്റെ മകനാണ്. പെണ്‍കുട്ടികളെ പൈശാചികമായി ബലാത്സംഗം ചെയ്ത ശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയിട്ടുപോലും കര്‍ശന നടപടി സ്വീകരിക്കാതെ അത്തരം പ്രവര്‍ത്തികളെ ന്യായീകരിക്കുന്ന ഭരണാധികാരികളെ രക്ഷിക്കുവാന്‍ പോന്ന തരത്തില്‍ സോണിയാഗാന്ധി നടത്തിയ കേരളാ പ്രസംഗം തരംതാഴ്ന്നതായിപ്പോയി! ഒരു സംസ്ഥാന വിഷയം എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയില്‍ വെച്ചുകെട്ടാനാകുക!? യുപിഎ ഭരിച്ചിരുന്നപ്പോള്‍ വര്‍ഗീയലഹളകള്‍ ഉണ്ടായിരുന്നില്ലായെന്ന ശുദ്ധ നുണ പ്രചരിപ്പിക്കുക വഴി സത്യത്തെയാണ് സോണിയ കുരിശിലേറ്റുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്നിട്ടുന്നത്, വിസ്താരഭയത്താല്‍ ഉദാഹരണങ്ങള്‍ നിരത്തുന്നില്ല, പക്ഷേ ഭാരതീയന്റെ ഓര്‍മശക്തിയെ കോണ്‍ഗ്രസ് അധ്യക്ഷ പരീക്ഷിക്കരുത്!
ഭാരതത്തിനുള്ള സമ്പത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞപ്പോള്‍ സോണിയാ ഗാന്ധി ഉറങ്ങുകയായിരുന്നോ? തെരഞ്ഞെടുപ്പ് വേളയില്‍ ദല്‍ഹി ഇമാമിനേയും മറ്റു പല മതന്യൂനപക്ഷ നേതാക്കളെയും പരസ്യമായും രഹസ്യമായും സമീപിച്ചത് മതനിരപേക്ഷതയുടെ പേരിലായിരുന്നോ? അതോ തനി വര്‍ഗീയ കാര്ഡിറക്കിയതായിരുന്നോ? പാവപ്പെട്ട സാധാരണ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കുവാന്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയതിനെ എങ്ങനെ ന്യായീകരിക്കാനാകും? നിസ്സഹായരും നിരാലംബരുമായ ഭൂരിപക്ഷ സമൂഹത്തെ ആശ്വസിപ്പിക്കുവാന്‍ ബിജെപി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഹിന്ദുക്കള്‍ ബിജെപിയില്‍ പ്രതീക്ഷയര്പ്പിച്ചിട്ടുണ്ടെങ്കില് അതിനവരെ കുറ്റപ്പെടുത്താനാകുമോ? ഭൂരിപക്ഷ മതവിഭാഗത്തിന്റെ പിന്തുണ ബിജെപിക്കുണ്ടെങ്കില്പ്പോലും മതനിരപേക്ഷതയും ദേശസ്നേഹവും മുറുകെ പിടിക്കുവാന്‍ പ്രസ്തുത പാര്‍ട്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല. മതത്തിന്റെ പേരിലല്ലാതെ എല്ലാ വിഭാഗം പാവപ്പെട്ടവരുടെയും ഉന്നമനമാണ് ബിജെപി ലക്ഷ്യമിടുന്നതെങ്കില്‍ അതെങ്ങനെ ലഹളകള്‍ക്ക് കാരണമാകും, അതെങ്ങനെ ഭാരതത്തെ വിഭജിക്കും!?
‘മതേതരത്വം’ എന്ന തത്വത്തിന്റെ മറവില്‍ 67 വര്‍ഷക്കാലം ഭാരതത്തില്‍ എന്താണ് നടന്നതെന്ന് ഒന്നു വിശകലനം ചെയ്യുവാന്‍ കോണ്‍ഗ്രസ് തയ്യാറാകുകയാണ് വേണ്ടത്. 60 വര്‍ഷക്കാലം കേന്ദ്രം ഭരിക്കുവാനും ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ ഭരിക്കാനും കഴിഞ്ഞ കോണ്‍ഗ്രസിന് എന്തുകൊണ്ടും വര്‍ഗീയ ചേരിതിരിവുകള്‍ക്ക് വിരാമമിടുവാന്‍ കഴിഞ്ഞില്ല? വാസ്തവത്തില്‍ ഇത്രയും കാലം ജാതി-മതങ്ങളുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ഒരു ശൈലിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്നിരുന്നത്. അതിന്റെ പ്രതിഫലനം മാത്രമാണ് വര്‍ഗീയ അസ്വസ്ഥതകള്‍ എന്നുപറയേണ്ടിവരുന്നതില് ദുഃഖമുണ്ട്. ഭാരതം വിഭജിക്കപ്പെടുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാറി നില്‍ക്കാനാവില്ല, പ്രത്യേകിച്ച് കോണ്‍ഗ്രസിന്. അതാണ് സത്യം!
കെപിസിസി നേതൃയോഗ വേദിക്ക് പുറകിലായി ഇന്ദിരാഗാന്ധി, മൗലാനാ അബ്ദുള്‍ കലാം ആസാദ്, നെഹ്റു, ഗാന്ധിജി, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ശാസ്ത്രി, രാജീവ് ഗാന്ധി എന്നിവരുടെ ചിത്രങ്ങള്‍ വെച്ചിരിക്കുന്നത് സന്തോഷകരമാണെങ്കിലും അങ്ങനെ വെയ്ക്കുവാന്‍ ഇടവന്നത് അധികാരം നഷ്ടപ്പെട്ടതുകൊണ്ടുമാത്രമാണ്. അല്ലായിരുന്നെങ്കില്‍ നെഹ്റു കുടുംബത്തിലെ ചിലരുടെ ഫോട്ടോകള്‍ മാത്രമേ വേദിക്കു പിന്നില്‍ കാണുമായിരുന്നുളളൂ!
സതീഷ് പടക്കാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: