ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണത്തിന് സംസ്ക്കരണ പ്ലാന്റ് നിര്‍മിച്ചതിലെ അഴിമതിക്കേസില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊതുമരാമത്ത് മന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതി ചേര്‍ത്ത് കേസെടുത്ത് അന്വേഷണം നടത്തുവാന്‍ പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ കേട്ടത് ”സരിത കേസിലും പാമോലിന്‍ അഴിമതി കേസിലും കോടതി പരാമര്‍ശത്തിന്റെ പേരില്‍ ഞാന്‍ രാജിവച്ചിരുന്നെങ്കില്‍ മണ്ടനായേനേ!” എന്നാണ്. ഇക്കാരണങ്ങളാല്‍ ടൈറ്റാനിയം കേസിന്റെ പേരിലും മുഖ്യമന്ത്രി രാജിവയ്ക്കുവാന്‍ തയ്യാറല്ലെന്ന് സാരം. ഭാരതത്തിലെ ഏതെങ്കിലും കുഗ്രാമത്തില്‍ ട്രെയിന്‍ പാളംതെറ്റി അപകടം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചിരുന്ന മന്ത്രിമാര്‍ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. സാമൂഹ്യ ജീവിതത്തില്‍ കളങ്കിതരായി എന്ന സംശയം സമൂഹവും കോടതിയും കണ്ടെത്തിയാല്‍ ഒരു നിമിഷം പോലും കളയാതെ മൂല്യങ്ങളുടെ പേരില്‍ ആദര്‍ശത്തിന്റെ പേരില്‍ ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കുന്നത് ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം പൊതുജീവിതത്തിലെ സത്യസന്ധതയും ത്യാഗമനോഭാവവും കറപുരളാത്ത സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാനവുമായിട്ടാണ് സമൂഹവും പൊതുജനവും കണക്കാക്കുക. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ബാഹ്യപ്രകടനമായിട്ടാണ് ജനങ്ങള്‍ അതിനെ വിലയിരുത്തുക. മൂല്യങ്ങള്‍ക്കായി രാജിവയ്ക്കുമ്പോള്‍ സമൂഹത്തിന് പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക് കൊടുക്കുന്ന വലിയ ഒരു സന്ദേശം അതിലുണ്ട്.
നമ്മുടെ ഭരണഘടനയനുസരിച്ച് ഭരണത്തിലെ പ്രധാന കണ്ണികള്‍ ജുഡീഷ്യറിയും എക്സിക്യൂട്ടീവും ജനപ്രതിനിധികളുമാണ്. അതില്‍ ജുഡീഷ്യറി ജനപ്രതിനിധിയെ സംബന്ധിച്ച കളങ്കം അന്വേഷിക്കാനാണ് ഉത്തരവായിട്ടുള്ളത്. ജനാധിപത്യ മര്യാദയനുസരിച്ച് കേരളത്തിന്റെ ഏറ്റവും ഉത്തരവാദപ്പെട്ട ഉയര്‍ന്ന അധികാര കസേരയിലിരിക്കുന്ന മുഖ്യമന്ത്രി കേരളീയ സമൂഹത്തിന് മാതൃകയാകേണ്ട ആളാണ്. ആ മുഖ്യമന്ത്രിയാണ് അഴിമതിയാരോപണത്തില്പ്പെട്ടിരിക്കുന്നത്. അഴിമതി തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളിയല്ല. എന്നാല്‍ ഇവിടെ അധികാര കസേരയില്‍ ഇരുന്നുകൊണ്ട് തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ സമൂഹത്തിന് വിശ്വാസക്കുറവുണ്ടാകുമെന്നത് വാസ്തവമാണ്. അതുകൊണ്ടാണ് അഴിമതി ആരോപണം വന്നാല്‍ മുമ്പൊക്കെ നിസ്വാര്‍ത്ഥരായ, ജനസേവകരായ ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ ഉടനെ രാജിവെച്ച്, അന്വേഷണത്തെ നേരിട്ട് മാതൃക കാണിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കീഴ്വഴക്കങ്ങള് കാറ്റില്‍ പറത്തി, സമൂഹത്തിനു മുന്നില്‍ കളങ്കം ആരോപിക്കപ്പെട്ട് അധികാരത്തിലിരുന്ന് ഒരു അന്വേഷണം നേരിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഭാവി തലമുറയ്ക്ക് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ സന്ദേശമല്ല അത് നല്‍കുക. അധികാരം ലഭിച്ചാല്‍ ഒരു കാരണവശാലും കസേര വിട്ടൊഴിയരുതെന്ന തെറ്റായ സന്ദേശമാണദ്ദേഹം നല്‍കുന്നത്.
ജുഡീഷ്യറിക്ക് മുമ്പില്‍ ഇനിയും ശരിയായ റിപ്പോര്‍ട്ട് ടൈറ്റാനിയം അഴിമതി കേസില്‍ വരുമെന്ന തോന്നല്‍ പോലും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ് 200 കോടിയിലേറെ രൂപയുടെ അഴിമതി കേസില്‍ ആരോപണ വിധേയരായിട്ടുള്ളത്. അന്വേഷണം നടത്തുന്നത് അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരും. തങ്ങളുടെ അധികാരം പ്രയോഗിച്ച് ശരിയായ അന്വേഷണം നടത്താതിരിക്കാനും കേസന്വേഷണത്തെ പല വിധത്തിലും ഇവര്‍ സ്വാധീനിക്കാമെന്നും തങ്ങളുടെ മുകളിലുള്ള അധികാരിക്ക് നേരെ ശരിയായ തെളിവുകളും മതിയായ രേഖകളും ഹാജരാക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മടികാണിക്കുമെന്നും കേരള ജനത വിശ്വസിക്കുന്നു. അതുകൊണ്ടാണ് മന്ത്രിമാര്‍ രാജിവെച്ച് മാറിനിന്ന് അന്വേഷണത്തെ നേരിടുവാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആരോപണങ്ങളില്‍ തെളിവില്ലെങ്കില്‍ തിരികെ അധികാര സ്ഥാപനങ്ങളില്‍ എത്തുകയും ചെയ്യാമല്ലോ.
സുപ്രീംകോടതിയുടെ മോണിറ്ററിംഗ് കമ്മറ്റി ഏലൂരിലെ വ്യവസായ ശാലകള്‍ നടത്തിയ പെരിയാര്‍ മലിനീകരണത്തിന്റെ ഭീകരരൂപം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ വ്യവസായ ശാലകള്‍ മതിയായ മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന് ഉത്തരവായത്. ഇത് നടപ്പാക്കാതെ കമ്പനികള്‍ തുറന്നുപ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി മോണിറ്ററിംഗ് കമ്മറ്റി നിരീക്ഷിച്ചിരുന്നു. കമ്പനികള്‍ അടയ്ക്കാതിരിക്കാനാണ് ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ പ്ലാന്റ് സ്ഥാപിച്ചതെന്നും തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാനുമാണ് പ്ലാന്റ് സ്ഥാപിച്ചതെന്നും ടൈറ്റാനിയത്തിലെ ഇടപാടുകളെക്കുറിച്ച് തൊഴിലാളികള്‍ക്ക് അറിയാമെന്നുമാണ് മുഖ്യമന്ത്രി പറയുന്ന ഇക്കാര്യത്തിലുള്ള വാദമുഖങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ തന്നെ അഴിമതി നടക്കുവാന്‍ പാടുണ്ടോ? മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കേണ്ടത് വ്യവസായശാലയുടെ ചുമതലയല്ലേ? പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി ചെയ്തത് നല്ല കാര്യമാകുക? മലിനീകരണ സംസ്ക്കരണ പ്ലാന്റ് നിര്‍മിക്കുവാന്‍ ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടതല്ലേ? ഒരു മുഖ്യമന്ത്രിയ്ക്ക് എങ്ങനെ ഇതിലെല്ലാം ഇളവു നല്കാനാകുക? തൊഴിലാളികള്‍ക്ക് വേണ്ടി എന്തെങ്കിലും നിയമലംഘനം നടത്തിയാല്‍ അത് മുഖ്യമന്ത്രിയെടുക്കുന്ന സത്യപ്രതിജ്ഞയുടെ ലംഘനമാവില്ലേ? അഴിമതിയാവില്ലേ? ഇക്കാര്യങ്ങളിലെല്ലാം മൂല്യച്യുതിയുടെ അംശമുണ്ട്. ആദര്ശരാഷട്രീയത്തിന് ചേരാത്ത നടപടികളാണിതെല്ലാം. അതുകൊണ്ടാണ് ടൈറ്റാനിയം അഴിമതി കേസ് വീണ്ടും അന്വേഷിക്കുമ്പോള്‍ മന്ത്രിമാര്‍ മാറിനില്‍ക്കണമെന്നും അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
മുഖ്യമന്ത്രി ഉള്‍പ്പെട്ട ഇതിന് മുമ്പ് നടന്ന സംഭവങ്ങളും നാം ഓര്‍ക്കണം. സരിത ഉള്‍പ്പെട്ട സോളാര്‍ കേസില്‍ മുഖ്യമന്ത്രി നിയമിച്ച പേഴ്സണല്‍ സ്റ്റാഫാണ് സരിതയുമായി തട്ടിപ്പില്‍ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രിയ്ക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും ഈ തട്ടിപ്പു കേസിന്റെ പേരില്‍ രാജിവയ്ക്കേണ്ടതില്ലെന്നും അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഇതിലൂടെ മുഖ്യമന്ത്രി നല്കിയ സന്ദേശമെന്തായിരുന്നു? കസേര നഷ്ടപ്പെടാതെ സൂക്ഷിക്കുക. കുറ്റം ചാരാന്‍ ആളെ കണ്ടെത്തണമെന്നു മാത്രം. കേരളീയ സമൂഹം നാണിച്ച് മൂക്കത്ത് വിരല്‍ വച്ച സംഭവപരമ്പരകളാണ് സോളാര്‍ കേസില്‍ നാം കണ്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി സദാചാര മൂല്യങ്ങള്‍ക്കും ആദര്‍ശ ധാര്‍മികതയ്ക്കും വിലനല്കാതിരുന്നത് ഈ സമൂഹത്തിന് കൊടുത്ത അത്ര നല്ല സന്ദേശമൊന്നുമല്ല. സുപ്രീംകോടതിയുടെ ഹരിത ട്രിബ്യൂണല്‍ വിധി പ്രകാരം പരിസ്ഥിതി ആഘാത നിര്‍ണയ സമിതി പരിസ്ഥിതി ക്ലിയറന്‍സ് നല്‍കാത്ത പാറമടകള്‍ അടച്ചുപൂട്ടണമെന്ന് വിധി വച്ചപ്പോഴും പാറമട മുതലാളിമാര്‍ക്ക് അനുകൂലമായി നിയമലംഘനത്തിനായി മുഖ്യമന്ത്രി നിലകൊണ്ടു. ഭാവിതലമുറയ്ക്കായി പശ്ചിമഘട്ട മലമടക്കുകള്‍ പാറ പൊട്ടിച്ച് തീര്‍ക്കാതെ സംരക്ഷിക്കാനുള്ള ബാധ്യത പോലും മുഖ്യമന്ത്രി ഏറ്റെടുത്തില്ല. സര്‍ക്കാരിന് ഇഷ്ടമുള്ളവര്‍ക്കായി പരിസ്ഥിതി ക്ലിയറന്‍സ് നല്‍കാനായി പരിസ്ഥിതി ആഘാത നിര്‍ണയ സമിതിയുടെ ചെയര്‍മാനായി മുഖ്യമന്ത്രി സ്വന്തം നാട്ടുകാരനെ തന്നെ നിയമിച്ച് തെറ്റായ മാതൃക കാണിച്ചു. അതിനായി ലോകപ്രസിദ്ധ ശാസ്ത്രജ്ഞന് ഡോ.മുത്തുനായകത്തെ മാറ്റിയത് വന്‍ വിവാദമായിരുന്നു. ഉത്തരവുകളും നിയമങ്ങളും കാറ്റില്‍ പറത്തി പാറമടകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്കി ഈ ഭരണം മൂല്യശോഷണത്തിന് കൂട്ടുനിന്നു.
പ്ലസ് ടു വിഷയത്തില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തുവാന്‍ ഒത്താശ നല്കി പ്ലസ്ടു കോഴ്സ് ഇഷ്ടംപോലെ അനുവദിച്ചു. ജനങ്ങളെ കബളിപ്പിക്കാനായി തല്ക്കാലം അദ്ധ്യാപക സ്ഥിരം നിയമനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച് നിഴല്‍ നാടകം കളിക്കുകയാണ് സര്‍ക്കാര്‍. നിയമനത്തിനായി 30 ലക്ഷം രൂപ വരെ സ്വകാര്യ മാനേജ്മെന്റുകള്‍ വാങ്ങിക്കുന്നതായി വാര്‍ത്ത വന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് കോഴ കൊടുക്കാതെ നിയമനമില്ലെന്ന തലത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ ഈ സര്‍ക്കാര്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് വിദ്യാഭ്യാസ കച്ചവടം നടത്തി പണമുണ്ടാക്കുവാന്‍ സര്‍വ വാതിലുകളും സ്വയംഭരണ മേഖലയിലും സ്വാശ്രയ മേഖലയിലും സര്‍ക്കാര്‍ തുറന്നിട്ടിരിക്കയാണ്. വിദ്യാഭ്യാസം സാര്‍വത്രികം എന്ന കേരള മോഡല്‍ ചവറ്റുകുട്ടയിലെറിഞ്ഞ ഭരണമാണിത്. മൂല്യങ്ങള്‍ക്കും പാവപ്പെട്ടവന് നീതി ലഭിക്കുവാനും വേണ്ട വില നല്കുന്നതില് സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. പണമുള്ളവന് പണക്കാരനാവാനുള്ള എല്ലാ വഴികളും നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്നും കണ്ണടച്ചും സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നു.
മദ്യനയത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് നോക്കുക. 418 ബാറുകള്‍ അടഞ്ഞുകിടക്കുന്നത് തുറക്കേണ്ട എന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് നിലപാടെടുത്തപ്പോള്‍ ബാറുകള്‍ (നിലവാരമുള്ളതെന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നത്) തുറക്കണമെന്നായി മുഖ്യമന്ത്രി. സുധീരന് പ്രായോഗിക സമീപനമില്ലെന്നും വാദിച്ചു. സ്വാഭാവികമായി മുഖ്യമന്ത്രിയെ ജനം ബാര്‍ലോബിയുടെ ആളാണെന്ന് മനസ്സിലാക്കി. ഇതോടെ മുഖ്യമന്ത്രി മദ്യവിരുദ്ധനായി മാറുകയായിരുന്നു. തുറന്നു പ്രവൃത്തിക്കുന്ന 312 ബാറുകളും അടച്ച് സംസ്ഥാനം സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് നീങ്ങുന്നതായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തിന് പിന്നില്‍ മദ്യവിരുദ്ധതയല്ല മറിച്ച് വി.എം.സുധീരനോടുള്ള പകയും വാശിയുമാണെന്ന് ധരിക്കുന്നവരെ കുറ്റം പറയാനാകുമോ? ഭാവിതലമുറയ്ക്ക് ഉമ്മന്‍ചാണ്ടി ഇതിലൂടെ നല്‍കുന്നതും അത്ര നല്ല ധാര്മികമൂല്യമൊന്നുമല്ല. തനിക്കെതിരെ നിലപാടെടുത്താല്‍ അതിനെ എങ്ങനെയും തകര്‍ക്കുമെന്ന ഒരു സന്ദേശമല്ലേ മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാര്‍ക്ക് നല്‍കുന്നത്. ഒപ്പം ഗ്രൂപ്പ് കളിക്കാനുള്ള നിഗൂഢമായ ആഹ്വാനവും.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം നടന്ന പല തീരുമാനങ്ങളും അധാര്‍മികമാണെന്ന് പറയുന്നതില്‍ വാസ്തവമുണ്ട്. വോട്ടു ബാങ്കിന് വേണ്ടി ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അവഗണിക്കുകയും പശ്ചിമഘട്ട സംരക്ഷണം തിരസ്ക്കരിക്കുകയും ചെയ്തു. നിയമലംഘനത്തിലൂടെ നികത്തിയ പാടങ്ങള്‍ക്ക് ഫൈനടച്ചാല്‍ കരഭൂമി സ്റ്റാറ്റസ് നല്കി. ആറന്മുളയിലെ പാടശേഖരങ്ങളും പമ്പാനദിയും നശിപ്പിച്ചും പുറമ്പോക്കും മിച്ച ഭൂമിയും കയ്യേറിയും ഉണ്ടാക്കുവാന്‍ ശ്രമിച്ച വിമാനത്താവളത്തിന്റെ ഓഹരികളില്‍ സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്ന് പത്ത് ശതമാനം ഓഹരി വാങ്ങുവാനുള്ള തീരുമാനം. പാട്ട തുക അടയ്ക്കാത്തതും പാട്ട കാലാവധി തീര്‍ന്നതും സ്വകാര്യ വ്യക്തികള്‍ കയ്യേറിയതുമായ വനമേഖലയില്‍ അഞ്ച് ശതമാനം സ്ഥലം വിനോദ സഞ്ചാരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി വിട്ടു നല്‍കിയത്. ബാക്കി 95 ശതമാനത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് ഇതിലൂടെ സ്വകാര്യ എസ്റ്റേറ്റുകാര്‍ക്ക് ആധികാരികത കൈവന്നിരിക്കയാണ്. ഇപ്രകാരം ധാര്‍മികതയും മൂല്യങ്ങളും ആദര്‍ശങ്ങളും ബലികഴിച്ച് മൊത്തമായി മൂല്യച്യുതിയുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മണ്ടത്തരമായിട്ടാണ് മുഖ്യമന്ത്രി കാണുന്നത്.
ഡോ. സി.എം ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: