കുറവിലങ്ങാട്: കല്ല്യാണപാര്ടിക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ ജയഭവനത്തില്‍ ജയകൃഷ്ണന് (28) എറണാകുളം അടുവാശ്ശേരി ലതാഭവനത്തില്‍ മധുസൂനന്നായര് (43) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് കുറവിലങ്ങാട് പകലോമറ്റം ഭാഗത്ത് വിദേശമലയാളിയും പ്രമുഖ വ്യവസായിയുമായ വ്യക്തിയുടെ മകളുടെ മനസ്സമ്മതവുമായി ബന്ധപ്പെട്ട് നടത്തിയ ആഡംബര മദ്യപാര്ടിയുടെ ഇവന്റ് മനേജ്മെന്റ് ജോലിക്കാരനായ ആലപ്പുഴ തുമ്പോളിവാലയില് മിഥുന് (19) ആണ് കൊല്ലപ്പെട്ടത്.
വിഐപി, വിവിഐപി അടക്കമുളള സംസ്ഥാന തലത്തിലുളള രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരും പങ്കെടുത്ത മദ്യസല്ക്കാരവിരുന്നാണ് കുറവിലങ്ങാട്ട് നടന്നത്. എറണാകുളത്തുനിന്നുളള ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ജീവനക്കാരാണ് കൊല്ലപ്പെട്ട മിഥുനും, അറസ്റ്റിലായ പ്രതികളും. അമിതമായി മദ്യപിച്ച മിഥുനും സുഹൃത്തുക്കളും സല്ക്കാരസ്ഥലത്തുവെച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലിസിനോട് പറഞ്ഞു.
വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാര്‍ ഇവരെ പറഞ്ഞ് വ്യവസായി വാടകയ്ക്ക് എടുത്ത മുറികളിലേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. പോരുന്ന വഴിയിലും ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വാടകയ്ക്ക് എടുത്ത ലോഡ്ജിന്റെ മുറിയുടെ വാതില്‍തുറക്കാതെ ഇരുന്നതുമായി ബന്ധപ്പെട്ട് പ്രതികളും മിഥുന്റെ നേതൃത്വത്തിലുളള മറ്റുളളവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒന്നാം പ്രതി ജയകൃഷ്ണനും രണ്ടാം പ്രതി മധുസൂനന്നായരും കൂടി മിഥുനെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു. കുത്തേറ്റ മിഥുനെ കോട്ടയം മെഡിക്കല്‍കോളേജില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏറ്റുമാനൂര്‍ സി.ഐ. ജോയി തോമസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: