മാഡ്രിഡ്: പുതു സീസണ് സ്പാനിഷ് ലീഗിന്റെ രണ്ടാം പോരാട്ടത്തില്‍ സൂപ്പര്‍ താരങ്ങളടങ്ങിയ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. റയല്‍ സോസിഡാഡാണ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞത്. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിക്കാനിറങ്ങിയില്ലെങ്കിലും ഗരെത്ത് ബെലെ, ഇക്കഴിഞ്ഞ ലോകകപ്പ് ഹീറോ ജെയിംസ് റോഡ്രിഗസ്, ജര്‍മ്മനിയുടെ ലോകകപ്പ് താരം ടോണി ക്രൂസ്, കരിം ബെന്‍സേമ, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ വമ്പന്‍ താരനിര റയലിനായി അണിനിരന്നെങ്കിലും ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാനായില്ല. രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് റയല്‍ നാലെണ്ണം വഴങ്ങി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത്. മത്സരത്തിലുടനീളം മേധാവിത്വം നേടിയതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും റയലായിരുന്നെങ്കിലും മുന്നേറ്റനിരയില്‍ ക്രിസ്റ്റിയാനോയുടെ അഭാവം നിഴലിച്ചുനിന്നു.
മത്സരം ആരംഭിച്ച് 11 മിനിറ്റായപ്പോഴേക്കും റയല്‍ 2-0ന് മുന്നിലെത്തി. അഞ്ചാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ ബുള്ളറ്റ് കണക്കെയുള്ള ഹെഡ്ഡറിലൂടെ സെര്‍ജിയോ റാമോസ് സോസിഡാഡ് വലകുലുക്കി. ആറ് മിനിറ്റിനുശേഷം സൂപ്പര്‍ താരം ഗരെത്ത് ബെലെയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തി. ലൂക്കാ മോഡ്രിച്ച് ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്നാണ് ബലെ ഗോള്‍ നേടിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ സോസിഡാഡ് താരങ്ങള്‍ ആക്രമണം കനപ്പിച്ചു. പിന്നീട് തുടര്‍ച്ചയായി അവര്‍ റയല്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 35-ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. സാബി പ്രിയേറ്റോ തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് ഇനിഗോ മാര്‍ട്ടിനെസ് റയല്‍ വലയിലെത്തിക്കുകയായിരുന്നു. ആറ് മിനിറ്റിനുശേഷം സോസിഡാഡ് സമനില പിടിച്ചു. ആല്‍ബര്‍ട്ടോ ഡി ബെല്ലാ ബോക്സിനുള്ളിലേക്ക് നല്കിയ പാസ് നല്ലൊരു ഹെഡ്ഡറിലൂടെ ഡേവിഡ് സുരുറ്റസ റയല്‍ വല കുലുക്കി. ഇതിനിടെ റയലിന് ലീഡ് ഉയര്‍ത്താന്‍ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മാഴ്സെലോയും ടോണി ക്രൂസും അവ നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയിലും സോസിഡാഡ് താരങ്ങള്‍ മികച്ച ഫുട്ബോളാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ കളിയുടെ 65-ാം മിനിറ്റില്‍ റയലിനെ ഞെട്ടിച്ച് സോസിഡാഡ് ലീഡ് സ്വന്തമാക്കി. സാബി പ്രിയേറ്റോ നല്കിയ പാസ് ക്ലോസ് റേഞ്ചില്‍ നിന്ന് ഡേവിഡ് സുരുറ്റസ നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ റയല്‍ വലയില്‍ പന്തെത്തിച്ചു. ലീഡ് വഴങ്ങിയതോടെ റയലിന്റെ ആക്രമണങ്ങള്‍ക്ക് ലക്ഷ്യബോധമില്ലാതായി. പിന്നീട് 75-ാം മിനിറ്റില്‍ കാര്‍ലോസ് വെലയും ലക്ഷ്യം കണ്ടതോടെ റയല്‍ മാഡ്രിഡിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ലീഗിലെ ആദ്യ മത്സരത്തില്‍ ഐബറിനോട് പരാജയപ്പെട്ട സോസിഡാഡിന്റെ ആദ്യ വിജയമാണിത്.
മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ വിജയം സ്വന്തമാക്കി. വിയ്യാറയലിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ വിജയിച്ചത്. മെസ്സിയും നെയ്മറും ഉള്‍പ്പെടെയുള്ള താരനിര ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടും ബാഴ്സക്ക് ഗോള്‍ നേടാന്‍ കളിയുടെ 82-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. 70-ാം മിനിറ്റില്‍ പെഡ്രോക്ക് പകരമായി ഇറങ്ങിയ റാമിറസാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ഡിപോര്‍ട്ടീവോ ലാ കൊരൂണ 2-2ന് റയോ വയ്യക്കാനോയെയും എല്‍ച്ചെ 1-1ന് ഗറ്റാഫെയെയും സമനിലയില്‍ തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: