തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ എല്ലാ അനുമതികളും ഉടന്‍ പിന്‍വലിക്കുന്നതിന് പാര്‍ട്ടി മുന്‍കൈ എടുക്കുകയും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായ്ക്ക് നല്കിയ നിവേദനത്തില്‍ ആറന്മുള വിമാനത്താവള വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന കവയത്രി സുഗതകുമാരിയും കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ അതീവഗൗരവത്തോടെ പരിഗണിക്കുമെന്നും ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളെയും ജനങ്ങളുടെ ഭയാശങ്കകള്‍ അറിയിച്ച് വേണ്ട തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അമിത്ഷാ ഉറപ്പു നല്കി.
45 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പൈതൃകഗ്രാമമായ ആറന്മുളയുടെയും പുണ്യനദിയായ പമ്പയുടെയും 1800 വര്‍ഷത്തെ പഴക്കമുള്ള പ്രശസ്തമായ ആറന്മുള ക്ഷേത്രത്തിന്റെയും നിലനില്‍പ്പിന് വിമാനത്താവളനിര്‍മാണം ഭീഷണിയാണ്. ജനങ്ങളുടെ അന്നവും വെള്ളവും മുട്ടിക്കുമെന്നും പാരിസ്ഥിതിക ദുരന്തത്തിന് ഇത് ഇടയാക്കുമെന്നും നേതാക്കള്‍ ബോധിപ്പിച്ചു.
പദ്ധതിയുടെ നടത്തിപ്പില്‍ ഒട്ടേറെ അഴിമതിയും ക്രമക്കേടും തട്ടിപ്പും നടന്നിട്ടുണ്ടെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്. ആറന്മുള പാടത്ത് ഇട്ട മണ്ണ് നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തവിടുകയുണ്ടായി. പദ്ധതിക്ക് അപേക്ഷ നല്‍കിയതുമുതല്‍ കമ്പനി ഹാജരാക്കിയ എല്ലാ പാരിസ്ഥിതിക രേഖകളും നിയമവിരുദ്ധമായിട്ടുള്ളതാകയാല് പാരിസ്ഥിതികാനുമതി ഗ്രീന്‍ ട്രിബ്യുണല്‍ റദ്ദാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി പദ്ധതിക്ക് നാളിതുവരെ ലഭിച്ചിട്ടില്ല. മുന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് എന്‍ഒസി അവിടെനിന്നെല്ലാം കമ്പനി കരസ്ഥമാക്കിയത്.
നിയമസഭയുടെ പരിസ്ഥിതി കമ്മറ്റിയും 75 എംഎല്‍എമാരും ശാസ്ത്രസാങ്കേതിക വിദഗ്ദ്ധരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആശങ്കാജനകമാണ്.
കേന്ദ്ര വ്യോമയാന പാരിസ്ഥിതിക പ്രതിരോധ മന്ത്രാലയങ്ങള്‍ നല്കിയ എല്ലാ അനുമതികളും പിന്‍വലിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം.
നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള ജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളും പ്രശ്നങ്ങളും വളരെ ശ്രദ്ധയോടെ ബിജെപി നേതാവ് കേട്ടുവെന്നും ശക്തമായ നടപടികള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നും നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: