പാറ്റ്ന: പുരാതന ഭാരതത്തില്‍ ജ്ഞാനപ്രകാശത്തിന്റെ ശ്രീ കോവിലായി വിളങ്ങി ലോകമെങ്ങും വിജ്ഞാനം പകര്‍ന്ന് നല്കിയ ഭാരതത്തിന്റെ അഭിമാനമായിരുന്ന നാളന്ദസര്വ്വകലാശാല വീണ്ടും അറിവിന്റെ ലോകത്തേക്ക് തിരിച്ചെത്തി.
നാളന്ദയുടെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന ബിഹാറിലെ വിദൂരഗ്രാമത്തിലാണ് അതേ പേരില്‍ പുതിയ സര്‍വകലാശാല പിറവിയെടുക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15പേര്‍ക്കാണ് പ്രവേശനം നല്‍കിയിട്ടുള്ളത്.
ലോകമെങ്ങും നൂറ്റാണ്ടുകളോളം വിദ്യയുടെ വെളിച്ചം പരത്തിയ സര്‍വകലാശാല 1193ലാണ് വിദേശ ആക്രമികളാല്‍ തകര്‍ക്കപ്പെട്ടത്. നോബല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്‍ അടക്കമുള്ള പ്രമുഖ അക്കാദമിക് പണ്ഡിതരുടെ മുന്‍കൈയിലാണ് ആഗോള സര്‍വ്വകലാശാലയായി നാളന്ദ ഒരുങ്ങിയത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെയാണ് ലോക നിലവാരത്തിലുള്ള സര്‍വകലാശാലയായി നാളന്ദ പുനര്‍ജനിക്കുന്നത്. അമര്‍ത്യ സെന്നാണ് സര്‍വകലാശാലയുടെ പ്രഥമ ചാന്‍സലര്‍.
സ്കൂള്‍ ഓഫ് ഇക്കോളജി ആന്റ് എന്വയണ്മെന്റല് സയന്‍സസ്, സ്കൂള്‍ ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് എന്നിവയാണ് ഇന്നലെ ഒമ്പത് മണിക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 15 വിദ്യാര്‍ത്ഥികളും 11 അധ്യാപകരുമാണ് ഇപ്പോഴുള്ളത്. ലളിതമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍. സപ്തംബര്‍ 14ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സാന്നിധ്യത്തില്‍ വലിയ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപ സഭര്‍വാള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ത്രിദിന ഓറിയന്റേഷന്‍ പ്രോഗ്രാം ഞായറാഴ്ച പൂര്‍ത്തിയായിരുന്നു.
നാളന്ദ സര്‍വ്വകലാശാലയില്‍ ചേരുവാന്‍ അപേക്ഷ നല്കിയ ലോകമെങ്ങുമുള്ള ആയിരത്തോളം വിജ്ഞാന കുതുകികളില്‍ നിന്നും അഞ്ച് വനിതകള്‍ ഉള്‍പ്പടെ 15 പേരെയാണ് തെരഞ്ഞെടുത്തത്. 10 ഫാക്കല്‍റ്റി മെമ്പര്‍മാരാണ് ഉള്ളത്. അക്കാദമിക് വിഭാഗത്തിന് തുടക്കമായതായി വൈസ് ചാന്‍സലര്‍ ഗോപ സഭര്‍വാള്‍ പറഞ്ഞു.
അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ബുദ്ധമത കേന്ദ്രമായ നാളന്ദയില്‍ ഒരു കാലത്ത് 10,000 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും ചൈന, ജപ്പാന്, കൊറിയ, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബുദ്ധ ഭിക്ഷുക്കളായിരുന്നു. ബുദ്ധമതത്തിനു പുറമേ അവിടെ മറ്റ് വിഷയങ്ങളും അഭ്യസിപ്പിച്ചിരുന്നു. ലോകപ്രശസ്തരായ ഗവേഷകരും ലോകമെങ്ങും നിന്നുള്ള ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന റെസിഡന്‍ഷ്യല്‍ മാതൃകയിലുള്ള സര്‍വകലാശാലയാണ് ഇവിടെ വരുന്നത്. ഹ്യൂമാനിറ്റീസ്, ഇക്കണോമിക്സ്, മാനേജ്മെന്റ്, ഏഷ്യന്‍ ഇന്റഗ്രേഷന്‍, സുസ്ഥിര വികസനം, പൗരസ്ത്യ ഭാഷകള്‍ എന്നിവയ്ക്കയിരിക്കും ഇവിടെ മുന്‍തൂക്കം.
പുരാതന ബുദ്ധ വാസ്തു ശില്പ കലാരീതിയിലാണ് സര്‍വകലാശാല കാമ്പസ് ഒരുങ്ങുന്നത്. ബൗദ്ധ രീതിയിലുള്ള മികച്ച മാതൃകകള്‍ തെരഞ്ഞെടുക്കുന്നതിന് ഡിസൈനിങ് മല്‍സരം നടന്നിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താല്‍ക്കാലിക കെട്ടിടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
യെയ്ല്‍ സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഫോറസ്ട്രി സ്റഡീസ്, ബാങ്കോക്ക് ചുലാലോങ് കോണ്‍ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം, ദക്ഷിണ കൊറിയയിലെ സിയോള്‍ സര്‍വകലാശാല, ചൈനയിലെ പീക്കിങ് സര്‍വകലാശാല എന്നിവരുടെ സജീവ പങ്കാളിത്തം നാളന്ദക്കുണ്ടായിരിക്കും.
നാളന്ദ സര്‍വകലാശാല പുനരുജ്ജീവിപ്പിക്കുമെന്ന് ഭാരതം, ചൈന, സിംഗപ്പൂര്‍, ജപ്പാന്, തായ്ലാന്് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 2006ല്‍ പ്രഖ്യാപിച്ചിരുന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയും ആസ്ട്രേലിയ, ന്യൂസിലാന്റ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളും ഇതിനു പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം നാളന്ദയുടെ മന്ദിരത്തിന്റെ രൂപരേഖ അംഗീകരിച്ചിരുന്നു. കാമ്പസിന് നടുക്കായിട്ട് ഒരു തടാകം ഉണ്ടാകും. ഗേപുരമാതൃകയിലുള്ള ലൈബ്രറി മന്ദിരം തടാകത്തിന് മദ്ധ്യത്തിലായി സ്ഥിതി ചെയ്യും. സര്‍വ്വകലാശാലക്കായി 2,700 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
പുരാതന സര്‍വ്വകലാശാല തകര്‍ക്കുകയും ലൈബ്രറി കത്തിക്കുകയും ചെയ്തത് കദ്ബുദീന് ഐബക്കിന്റെ ജനറല്‍ ഭക്ത്യാര്‍ കില്ജിയാണ്. തീവെക്കപ്പെട്ട ലൈബ്രറി ദിവസങ്ങളോളം നിന്ന് കത്തിയതായി ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: