കൊച്ചി: എം.വി. രാഘവനെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടാണെന്ന പൊതുധാരണ തെറ്റാണെന്നും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇക്കാര്യത്തിലെ വില്ലനെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും ‘ദേശാഭിമാനി’ മുന്‍ അസോസിയേറ്റ് എഡിറ്ററുമായ അപ്പുക്കുട്ടന് വള്ളിക്കുന്ന്. ‘ജന്മഭൂമി’ വാര്‍ഷികപ്പതിപ്പിലെ അഭിമുഖത്തിലാണ് വള്ളിക്കുന്ന് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്.
”എം.വി.ആര് പുറത്താക്കപ്പെട്ടതിനു പിന്നില്‍ അറിയപ്പെടാത്തതും രേഖപ്പെടുത്താത്തതുമായ ചില കാരണങ്ങളുണ്ട്. ഇഎംഎസ് ആയിരുന്നു എംവിആറിന്റെ എതിരാളി എന്നൊരു ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്” എന്നുപറയുന്ന അപ്പുക്കുട്ടന് വള്ളിക്കുന്ന് ബദല്‍രേഖ ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന കമ്മറ്റിയില്‍ എംവിആറിനെ എതിര്‍ത്ത ഒരേയൊരാള്‍ പിണറായി ആയിരുന്നുവെന്നും പറയുന്നു. ഇക്കാലത്ത് ഇഎംഎസും എംവിആറും വിരോധത്തിലായിരുന്നില്ല.
”യഥാര്‍ത്ഥത്തില്‍ രാഘവന് പുറത്തുപോകണമെന്ന് ആഗ്രഹിച്ച നേതാവ് പിണറായിയാണ്. പിണറായി അന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. എംവിആറിനെ പുറത്താക്കാനുള്ള സംഘടനാപരമായ കരുക്കളെല്ലാം ഭാവനാപൂര്‍ണം നീക്കി അത് നടപ്പാക്കിയതില്‍ പിണറായിക്കും വിഎസിനും നിര്‍ണായക പങ്കുണ്ട്”, സിപിഎമ്മിന്റെ ചരിത്രപരമായ പരാജയങ്ങള്‍ എന്ന അഭിമുഖത്തില്‍ വള്ളിക്കുന്ന് വെളിപ്പെടുത്തുന്നു.
കോണ്‍ഗ്രസിന്റെ സഹായത്തോടെ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന് അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് വാക്കുകൊടുത്തിരുന്നുവെന്നും വള്ളിക്കുന്ന് വെളിപ്പെടുത്തുന്നു. എന്നാല്‍ കേന്ദ്രകമ്മറ്റി ഈ ആവശ്യം രണ്ടുതവണ നിരസിച്ചത് സുര്‍ജിത്തിനെ ഇഎംഎസിന്റെ ശത്രുവാക്കി. പാര്‍ട്ടിയോട് പിണങ്ങി വീട്ടില്‍ പോയിരുന്ന സുര്‍ജിത്തിനെ പ്രകാശ് കാരാട്ടാണ് തിരിച്ചുകൊണ്ടുവന്നതെന്നും വള്ളിക്കുന്ന് പറയുന്നു.
സിപിഎമ്മിന്റെ ഒട്ടേറെ സംഘടനാരഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അഭിമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: