ഹൈദ്രാബാദ്: ലോക ഏഴാം റാങ്കുകാരിയും ഒളിംപിക് വെങ്കല മെഡല്‍ ജേതാവുമായ സൈന നെഹ്വാളും പരിശീലകന് പി ഗോപിചന്ദും വഴിപിരിയുന്നു. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ പരിശീലകന് വിമല്‍കുമാറിന്റെ കീഴില്‍ പരിശീലനം നടത്തുമെന്ന് സൈന വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോം നഷ്ട്പ്പെട്ട് ഉഴലുന്ന സൈനയ്ക്ക് ഒരു തിരിച്ചു വരവിനായാണ് വിമല്‍കുമാറിന്റെ കീഴില്‍ പരിശീലിക്കാന്‍ തീരുമാനിച്ചത്. ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി ഈയാഴ്ച തന്നെ സൈന ബംഗളുരുവിലേക്ക് മാറും.
2006 മുതലാണ് സൈന ഗോപിചന്ദിന്റെ കീഴില്‍ സൈന പരിശീലനം തുടങ്ങിയത്. ലണ്ടന്‍ ഒളിമ്പിക്സില്‍ നേടിയ വെങ്കലം ഉള്‍പ്പെടെ ഇരുപത്തിലധികം രാജ്യാന്താര മെഡലുകള്‍ സൈന ഗോപിചന്ദിന് കീഴില്‍ നേടിയിട്ടുണ്ട്. പിന്നീട് ഫോം നഷ്ട്പ്പെട്ട് കളത്തില്‍ സ്ഥിരമായി പരാജയപ്പെടുകയായിരുന്നു സൈന. ഈ വര്‍ഷം ഇന്ത്യ ഓപ്പണ്‍ ഗ്രാന്‍പ്രീയും ഓസ്ട്രേലിയന്‍ സൂപ്പര്‍ സീരീസും നേടിയെങ്കിലും അത്ര മെച്ചപ്പെട്ടതായിരുന്നില്ല മറ്റു ടൂര്‍ണമെന്റുകളില്‍ സൈനയുടെ പ്രകടനം.
ഇരുപത്തിനാലുകാരിയായ സൈനയില്‍ നിന്ന് ഇനിയേറെ പ്രതീക്ഷിക്കാനില്ലെന്നു പൊതുവെ വിലയിരുത്തപ്പെട്ടു. അതേസമയം ഗോപിചന്ദിന്റെ ശിഷ്യന്മാരായ പിവി സിന്ധു, കെ ശ്രീകാന്ത് തുടങ്ങിയ കളിക്കാര്‍ മികച്ച ഫോമിലാണ്. 2011ലും സൈന ഗോപിചന്ദുമായി പിരിഞ്ഞ് ഭാസ്ക്കര്ബാബുവിന് കീഴില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും മൂന്ന് മാസം കൊണ്ട് തിരിച്ചുവരികയാണുണ്ടായത്. ഇതിനുശേഷമാണ് സൈന ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയത്. ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരമാണ് സൈന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: