അശാന്തമായ മനസ്സുകാരണമാണ് ശരീരം രോഗഗ്രസ്തമാകുന്നത്. ഈശ്വരന് നിവസിക്കുന്ന ക്ഷേത്രമായ ശരീരം. ആത്മാവിന്റെ പ്രകടിത രൂപമാണ്. ശരീരം നിന്നെ വിഷ്ണുപാദങ്ങളില്‍ എത്തിക്കുന്ന വാഹനമാണ്. മനസ്സ് ക്ഷോഭിക്കുമ്പോള്‍ അന്തര്യാമിയായ ഈശ്വരനെ നഷ്ടപ്പെടാന്‍ തുടങ്ങുന്നു. ശരീരം അതിന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ അശക്തമാകുന്നു. നിന്റെ ആദ്ധ്യാത്മിക ഉന്നതിയെ അത് ബാധിക്കുന്നു. നിന്റെ ശരീരത്തിന്റെ മൂല്യത്തെ അറിയൂ. ശരീരം ഈശ്വരന്റെ സമ്മാനമാണ്. നിന്റെ ഉള്ളിലും നിന്റെ ചുറ്റിനുമുള്ള സര്‍വ്വവ്യാപിയായ ഈശ്വരനെ അറിയാനുള്ള സമ്മാനമാണ്. അതിന്റെ മൂല്യം അറിഞ്ഞ് അതിനെ ആദരിക്കൂ. സര്‍വ്വപ്രഥമമായി ഭഗവാനില്‍ ദൃഢവിശ്വാസം ഉണ്ടാക്കേണ്ടതുണ്ട്. നിന്റെ ഏക ആലംബം ഈശ്വരന് മാത്രമായിരിക്കണം. മറ്റാരുമായിരിക്കരുത്. രണ്ടാമതായി മനസ്സിനെ അശാന്തമാക്കുകയും മനസ്സിനെ ക്ഷോഭിപ്പിക്കുകയും ശരീരത്തിനെ വേദനിപ്പിക്കുകയും ചെയ്യുന്ന, പ്രലോഭനങ്ങളെ, അതിജീവിക്കാനുള്ള ഇച്ഛാശക്തി ആവശ്യമാണ്. മൂന്നാമതായി ഹൃദയം പരിശുദ്ധവും പ്രേമമയവും ആയി സൂക്ഷിക്കുക. നിന്റെ ചുറ്റിനുമുള്ളവരുടെ ക്ഷേമത്തെക്കുറിച്ചുമാത്രം ചിന്തിക്കൂ.
നാലാമതായി സമയം വൃഥാ ചെലവഴിക്കരുത്. ഭഗവാനെ ദര്‍ശിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്ക്കുവേണ്ടിയും സമയം ചിലവഴിക്കുക. അഞ്ചാമതായി ദുഃഖിക്കുന്നത് നിര്‍ത്തൂ. ഈശ്വരനാണ് കര്ത്താവെന്നരിക്കെ നീ എന്തിന് വിഷമിക്കണം. എല്ലാം എന്നിലര്‍പ്പിക്കൂ. ആറാമതായി ക്രോധത്തിനെ വെടിയൂ. ക്രോധം ശരീരത്തിന്റെ ഒരു രോഗമാണ്. അത് നിന്നെ ദഹിപ്പിക്കുന്ന അഗ്നിജ്വാലയാണ്. ഏഴാമതായി ഭഗവാന്റെ ഒപ്പം ഉണ്ടാകണമെന്നതിലുപരി മറ്റൊരാഗ്രഹവും അരുത്. മനസ്സിന്റെ ദുഃഖത്തിന്റെ മുഖ്യകാരണം ആഗ്രഹങ്ങളാണ്. എട്ടാമതായി മനസ്സിനെ നിശ്ചിന്തമായി സൂക്ഷിക്കൂ. എല്ലാംതന്നെ ഈശ്വരനാകുമ്പോള്‍ എല്ലാംതന്നെ അദ്ദേഹത്തിന്റെ സങ്കല്പങ്ങളാകുമ്പോള് എന്തിന് ചിന്തിക്കുന്നു. പ്രവര്‍ത്തനത്തില്‍ മുഴുകൂ. ഒന്‍പതാമതായി ഓരോ നിമിഷവും ഈശ്വരന് പരിശുദ്ധവും ആത്മാര്‍ത്ഥവുമായ സ്നേഹം കാഴ്ചവെച്ചുകൊണ്ടിരിക്കുക നിന്റെ ഭക്തികൊണ്ട് അദ്ദേഹം നിന്റെ ദാസനാകും. വൈഷമ്യങ്ങളെയെല്ലാം അതിജീവിച്ച് നിര്‍ബന്ധബുദ്ധിയോടെ പരിശ്രമിക്കൂ. ഈശ്വരന് അദ്ദേഹത്തിന്റെ കൃപ നിന്നില്‍ ചൊരിയും. ഭഗവദ് കൃപയാല്‍ നിന്നില്‍നിന്നും ചിന്തകളും ശരീരബോധവും അഹങ്കാരവും അന്തര്‍ദ്ധാനം ചെയ്യു. ശേഷിക്കുന്നത് ആത്മാവും പരമാത്മാവും മാത്രം.
– സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: