തങ്ങളുടെ അവഗണനകൊണ്ടോ കുറ്റംകൊണ്ടോ ആണ് ഏതെങ്കിലും ഒരു പദ്ധതി പരാജയപ്പെട്ടതെന്ന് ഒരു ബാങ്കോ അല്ലെങ്കില്‍ ഒരു ധനകാര്യ സ്ഥാപനമോ ഇന്നുവരെ സമ്മതിച്ചിട്ടില്ല. എന്നപോലെ, തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അനുകൂലമല്ലാത്ത ഒരു പരിതസ്ഥിതി സംസ്ഥാനത്ത് നിലനില്‍ക്കുന്നതായി ഒരു മന്ത്രിയോ, ഉദ്യോഗസ്ഥനോ സമ്മതിക്കാറുമില്ല. എന്നിരുന്നാലും ഒരു ലോണ്‍ കൈവശപ്പെടുത്തുന്നതിനോ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനോ തടസമാകുന്ന വസ്തുതകള്‍ എന്തൊക്കെയാണെന്ന് ഒരു തൊഴില്‍ സംരംഭകനെ അറിയൂ. സര്‍ക്കാരും ബാങ്കുകളും അല്‍പ്പംകൂടെ ഗൗരവം കാണിക്കുന്ന പക്ഷം കേരളം ഇയാളെ സംബന്ധിച്ചിടത്തോളം സ്വര്‍ഗമായി മാറും എന്നതില്‍ സംശയത്തിന് അവകാശമില്ല.
പലപ്പോഴും ഒരു ചെറിയ തൊഴില്സംരംഭകന് എല്ലാ നിര്ഭാഗ്യങ്ങളുമായും ഏറ്റുമുട്ടേണ്ടിവരുന്നു. മറ്റൊരു പോംവഴിയും ഇല്ലാത്തവരാണ് ഇവിടെ തുടരുന്നത്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഉദാസീനമായ സമീപനമാണ് ഒരു കാര്യം. അല്‍പ്പം സഹായകമായ ഒരു മനസ്ഥിതിയുണ്ടെങ്കില്‍ ഒരു ബാങ്കിന് വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും. ഒരു ഇടപാടുകാരനെ ഒരു വികസന പ്രവണതയോടെ കൈപ്പിടിച്ചുനടത്താന്‍ കഴിയുന്ന ബാങ്ക് ഒരു പണമിടപാടുകാരനില്‍ നിന്ന് ഒരുപാട് വ്യത്യസ്തമാണ്. പക്ഷേ സംഭവിക്കുന്നത് അതല്ല. ഇതിന് ഒരു അപവാദമായി ഒരു ബാങ്കുപോലുമില്ലതാനും. ഇതിനെ മോശമായ നിക്ഷേപ കാലാവസ്ഥയ്ക്കു മേല്‍ ആരോപിക്കാനും വയ്യ. നിഗൂഢമായ കാര്യങ്ങളാണ് ഇതിന് പിന്നിലുള്ളത്.
മോശമായ മൂല്യനിര്‍ണയ നിലവാരമാണ് മുഖ്യ വിഷയം. സാധാരണയായി ഒരു പ്രൊജക്ടിനെ വിലയിരുത്താന്‍ ബാങ്കുകള്‍ കൈക്കൊള്ളുന്നത് അശാസ്ത്രീയവും അപ്രായോഗികവുമായ രീതികളാണ്. വെട്ടിയൊട്ടിക്കുന്ന(കട്ടിംഗ് ആന്റ് പേസ്റ്റ്) സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു അപ്രെയ്സല്‍ നോട്ട് തട്ടിക്കൂട്ടുകയാണ് പതിവ്. അടിസ്ഥാന തലത്തില്‍ ആവശ്യമുള്ള മൂല്യവര്‍ധന ഇവിടെ നടക്കാറില്ല. മധ്യ-മേല്‍ തലങ്ങളിലുള്ളവര്‍ ഇതിനുമേല്‍ വെറുതെ തങ്ങളുടെ കൈയൊപ്പുകള്‍ ചാര്‍ത്തുന്നു. അയഥാര്‍ത്ഥമായതും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കപ്പെടാത്തതുമായ നിഗമനങ്ങളെ, ഒത്തുപോകാത്തതായ വ്യവസ്ഥകള്‍ കണ്ടുപിടിച്ച് അവയുമായി ടാഗിട്ടുകെട്ടി തൊഴില്‍ സംരംഭകനുമായി ചര്‍ച്ചപോലും നടത്താതെ അംഗീകാരത്തിനായി അയക്കുന്നു. സാഹചര്യവുമായോ പദ്ധതികളുടെ ആവശ്യങ്ങളുമായോ പൊരുത്തപ്പെടുന്ന ഒരു സമീപനമല്ല കൈക്കൊള്ളപ്പെടുന്നത് എന്നര്‍ത്ഥം.
ബാങ്കുകളിലെ മറ്റൊരു രസകരമായ സംഗതി അവന് കൈവയ്ക്കുന്ന എല്ലാറ്റിലും അവര്‍ക്കുള്ള ‘വിജിലന്‍സ്’ പേടിയാണ്. ചിലപ്പോള്‍ ബാങ്കുകാരുടെ സ്വന്തം അവഗണനകൊണ്ടോ അറിവില്ലായ്മകൊണ്ടോ അച്ചടക്കമില്ലായ്മകൊണ്ടോ അനുഭവജ്ഞാനമില്ലായ്മകൊണ്ടോ മുന്‍കാലങ്ങളില്‍ അങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന വ്യവസ്ഥകളുടെ മേല്‍വസ്ത്രം അണിഞ്ഞുകൊണ്ട് ഇവര്‍ പലിശയുടെയും ജാമ്യത്തിന്റെയും വായ്പ തിരിച്ചടയ്ക്കല്‍ വ്യവസ്ഥയുടെയും എന്നുതുടങ്ങി ആ പദ്ധതിയെ നടപ്പില്ലാത്തതാക്കുന്ന നിരവധി നിയമങ്ങളുടെ പേരില്‍ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ വീര്യം കലര്‍ത്തുന്നു. നിര്‍ഭാഗ്യവശാല്‍, ശരിയായി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെത്തന്നെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയല്ലേ ഇവര്‍ ചെയ്യുന്നത്?
പ്രമോട്ടര്മാരെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തലുകളാണ് മറ്റൊരു വിഷയം. ഈ ഇടക്കാലത്തുണ്ടായ ക്രെഡിറ്റ് റെയ്റ്റിംഗും കെവൈസി ടെസ്റ്റുകളും ഒരിടപാടുകാരന്റെ ഐഡന്റിറ്റിയും ഉത്സാഹങ്ങളും മറ്റും പരിശോധിക്കാനുള്ള നല്ല ഉപകരണങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍, പദ്ധതി നിരീക്ഷണം എന്നൊരു സമ്പ്രദായം ബാങ്കുകളില്ല. ഇതിനേക്കാളൊക്കെയേറെ ശ്രദ്ധേയമാകുന്നത് മൗലികതയുള്ള ഒരു തൊഴില്‍ സംരംഭകനെ തിരിച്ചറിയുന്നതില്‍ അപ്രൈസി സ്റ്റാഫിന്റെ അനുഭവജ്ഞാനവും മാര്‍ക്കറ്റിനെ സംബന്ധിച്ച അവരുടെ ജാഗ്രതയുമാണ്. ഒരു വായ്പ അനുവദിക്കുമ്പോള്‍ തൊഴില്‍ സംരംഭകന്റെ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പല ബാങ്കുകളും പരാജയപ്പെടുന്നു. പദ്ധതികളുടെ കൈയോടെയുള്ള തകര്‍ച്ചയായിരിക്കും ഇതിന്റെ അനന്തരഫലം.
വാസ്തവത്തില്‍, പദ്ധതി നിരീക്ഷണമാണ് ഒരു പദ്ധതിയുടെ വിജയത്തിലും വായ്പ തിരിച്ചുപിടിക്കുന്നതിലും നിര്‍ണായകമാകുന്നത്. പക്ഷേ ഏറ്റവും അവഗണിക്കപ്പെടുന്ന മേഖലയും ഇതുതന്നെ. പ്രത്യക്ഷത്തില്‍, ഇത്തരമൊരു ഏര്‍പ്പാട് ബാങ്കുകളില്‍ ഇല്ലെന്നുപറയാം. പദ്ധതിയുടെ നടപ്പിലാക്കല്‍ സമയ വിവരമനുസരിച്ച് ഒരു പദ്ധതിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നത് ബാങ്കുകള്‍ അപൂര്‍വമായേ പാലിക്കുന്നുള്ളൂ. നല്കപ്പെട്ട വായ്പയുടെ വിനിയോഗവും അവര്‍ പരിശോധിക്കുന്നില്ല. കീറുന്ന തുണിക്ക് തക്കസമയത്ത് ഇടുന്ന ഒരു തയ്യലിന്റെ ഗുണമാണ് നിരീക്ഷണവും അതിന്റെ തുടര്‍ നടപടികളും ചെയ്യുന്നത്. പദ്ധതിനിരീക്ഷണവും വ്യതിയാനങ്ങളുടെ തിരുത്തല്‍ നടപടികളും സമയാസമയങ്ങളില്‍ ചെയ്യുന്നുവെങ്കില്‍ പകുതിയിലേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. എന്നാല്‍ എല്ലാ വായ്പാദാതാക്കളും അനവധാന നയങ്ങള്‍ സ്വീകരിച്ച് ഈ സുപ്രധാന ഘടകത്തെ നിസ്സാരവല്‍ക്കരിക്കുന്നു.
വായ്പ അനുവദിക്കുന്നതും പണം നല്‍കുന്നതും സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവര്‍ത്തിച്ചുള്ള ആജ്ഞകള്‍ പുറപ്പെടുവിക്കാറുണ്ട്. മാസത്തിലൊരിക്കല്‍ ഇത് പരിശോധനക്ക് എടുക്കേണ്ടതാണെന്നുമാണ് വ്യവസ്ഥ. ഒരു ബാങ്കും ഇത് പിന്തുടരുന്നില്ല. യഥാര്‍ത്ഥത്തില്‍ അപേക്ഷ സമര്‍പ്പിച്ച് ആറുമാസത്തിനകം ആദ്യ ഗഡു അനുവദിച്ചിരിക്കേണ്ടതാണ്. ചില വായ്പാദാതാക്കള്‍ അപേക്ഷ സ്വീകരിക്കുന്നതിന് മുമ്പും ഒരു മുന്‍കൂട്ടിയുള്ള പരിശോധന ആവശ്യപ്പെടുകയും ഈ വകയില്‍ ഒരു മൂന്നുമാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ആര്‍ബിഐയുടെയും സര്‍ക്കാരിന്റെയും ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും സമയത്തിനും ആവശ്യത്തിനുമുള്ള വായ്പ തൊഴില്സംരംഭകനെ സംബന്ധിച്ചും വിശിഷ്യ, നവ-യുവ തൊഴില്‍ സംരംഭകരെ സംബന്ധിച്ച് ഒരു വിദൂരസ്വപ്നമാകുന്നു.
വായ്പാ പണം നല്‍കിത്തുടങ്ങുമ്പോഴാണ് അത് കൈയില്‍ കിട്ടുന്നതിന്റെ മനോവേദന തൊഴില്സംരംഭകന് അറിയാന്‍ തുടങ്ങുന്നത്. ബാങ്കിംഗ് നിയമങ്ങളെ മുച്ചൂടും ലംഘിച്ചുകൊണ്ട് ചില വായ്പാ ദാതാക്കള്‍ ആദ്യം പണം മുടക്കാനും പിന്നീട് അത് വാങ്ങിയെടുക്കാനും പറയുന്നു. ഇത് അയാളെ നിര്‍ദയരായ പണമിടപാടുകാരുടെ പക്കലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. എന്നുമാത്രമല്ല, തുടര്‍ന്ന്, അയാള്‍ പീഡനതുല്യമായ പരിശോധനകള്‍ക്കും വായ്പ ഉപയോഗിച്ചുണ്ടാക്കിയ വസ്തുക്കളുടെ മൂല്യനിര്‍ണയത്തിനും മറ്റും നിന്നുകൊടുക്കേണ്ടിവരികയാണ്. മാമൂല് സമ്പ്രദായവും നിയമത്താല്‍ ബന്ധിതരായ ജീവനക്കാരും ചേര്‍ന്ന് മൂല്യനിര്‍ണയത്തെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ താഴെയാക്കുന്നു. കൂടാതെ, മുന്‍ ബാധ്യതയുടെ പലിശ, മുതലിന്റെ പലിശ, പിഴകള്‍-എന്നിവയിലേക്കുള്ള കിഴിവുകളും. അന്തിമമായി അയാള്‍ക്ക് കിട്ടുന്നതോ, തന്നെ ഒരു വലിയ കടക്കെണിയില്‍ ചെന്നു ചാടാന്‍ നിര്‍ബന്ധിതനാക്കുന്ന ഒരു നിസ്സാര തുകയായിരിക്കും. സ്വാഭാവികമായും തൊഴില്ദാതാവിന്റേതല്ലാത്ത പാകപ്പിഴകളാല്‍ അതിക്രമിച്ച മുടക്കുമുതലിന്റെയും സമയത്തിന്റെയും പേരില്‍ പദ്ധതി മുടങ്ങുന്നു.
പുറമേക്ക് അറിയപ്പെടുന്ന ഈ വസ്തുതകളാല്‍ മാത്രമല്ലാതെ കേരളത്തിലെ തൊഴില്സംരംഭകര്ക്കു ചില ഒളിച്ചുവെച്ച കാര്യപരിപാടികളെയും നേരിടേണ്ടിവരാറുണ്ട്. കേരളത്തിന്റെ കാര്യം വരുമ്പോള്‍ പല ബാങ്കുകളിലേയും ഉന്നതര്‍ക്ക് ‘ഇത് കേരളമാണ്, ഇവിടെ ഒന്നും നടക്കില്ല, അതുകൊണ്ട് ഇവിടെ പണം മുടക്കേണ്ട’ എന്നൊരു ചിന്താഗതിയുണ്ടാകുന്നു. മറിച്ച് മറ്റെവിടെയും നടക്കാത്ത എന്തെങ്കിലുമൊന്ന് ഇവിടെ നടന്നാല്‍ കേരളത്തിന് മാത്രമായി ഒരു ഒറ്റപ്പെട്ട തീരുമാനം അസാധ്യമാകുകയും ചെയ്യും. തെറ്റായ തെരഞ്ഞെടുപ്പു മൂലമോ പദ്ധതിയുടെ തെറ്റായ മൂല്യനിര്‍ണയം മൂലമോ ഒരു വായ്പയ്ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ആ വിഭാഗത്തില്‍പ്പെട്ട, സംസ്ഥാനത്തെ എല്ലാ വ്യവസായങ്ങളും അപകടത്തിലാകുന്നു. തൊഴില്സംരംഭകന് മുന്‍കൂട്ടി കാണാത്ത എന്തെങ്കിലും സാഹചര്യങ്ങളാല്‍ സംഭവിക്കുന്ന എന്തെങ്കിലും എന്നതു മറ്റൊരു വിഷയമാണ്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കേരളത്തിലെ സൗഹാര്‍ദ്ദപരമല്ലാത്ത നിക്ഷേപ കാലാവസ്ഥയും. ദുരിതപൂര്‍ണമായ ഈ സാഹചര്യത്തിന് സര്‍ക്കാരും കൂടെ ഉത്തരവാദിയാണ്.
കെ.എം.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: