നല്ല ദിനങ്ങള്‍ വരാനിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് നരേന്ദ്രമോദി ജനങ്ങളോട് പറഞ്ഞത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നൂറുദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ആ നല്ലദിവസങ്ങളുടെ തുടക്കമായിയെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ആഗസ്റ്റ് 15ന് ചുവപ്പുകോട്ടയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഇല്ലാതെ പ്രസംഗിച്ച പ്രധാനമന്ത്രിയെയാണ് നമ്മള് കണ്ടത്. ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ കഴിയുന്ന പ്രധാനമന്ത്രിയാണ് നമ്മളുടേതെന്ന് അഭിമാനത്തോടെ പറയാന്‍ ഇത് വഴിതെളിച്ചു.
സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ത്തന്നെ സാമ്പത്തികരംഗത്ത് ഭാരതം വളരെ മുന്നേറുന്ന കാഴ്ചയാണ് നാം കണ്ടത്. 5.7 ശതമാനമായതായി സാമ്പത്തികവളര്‍ച്ച കൈവരിച്ചു കഴിഞ്ഞതായി ധനകാര്യമന്ത്രി പറയുന്നു. രാജ്യം പുരോഗതിയിലേക്ക് നീങ്ങുന്നതിന്റെ സൂചികയാണിത്. നമ്മുടെ മുന്നിലുള്ളത് നല്ല നാളുകള്‍ ആണ് എന്നുതന്നെ പറയാന്‍ കഴിയും.
വ്യാവസായിക വളര്‍ച്ചയുടെ കാര്യത്തിലും രാജ്യം മുന്നേറുകയാണ്. വളര്‍ച്ചാനിരക്ക് 7 ശതമാനത്തില്‍ അധികമായി. വിദേശ നിക്ഷേപം വന്‍തോതിലാണ് ഭാരതത്തിലേക്ക് എത്തുന്നത്. ശക്തമായ ഗവണ്മെന്റിലും ശക്തനായ പ്രധാനമന്ത്രിയിലും വിശ്വാസം അര്‍പ്പിച്ച് വന്‍തോതിലുള്ള വിദേശനിക്ഷേപം ഭാരതത്തില്‍ എത്തുമ്പോള്‍ അത് രാജ്യത്തിന്റെ സമസ്ത മേഖലകളിലുമുള്ള പുരോഗതിക്ക് വഴി തുറക്കുന്നു. റവന്യൂ കമ്മി 4.1% വും ധനകമ്മി 2.2% വുമായി പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു.
വിദേശരാജ്യങ്ങളുടെ ഇടയില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാന്‍ ഭാരതത്തിന് ഇന്നു കഴിയുന്നു. വിദേശ നയത്തിന്റെ കാര്യത്തില്‍ വളരെ വ്യക്തമായ ദിശാബോധം നല്കി സ്വാഭിമാനമുള്ള രാജ്യത്തിന്റെ വിദേശനയം എങ്ങനെയെന്ന് കാട്ടികൊടുക്കുന്നതായിരുന്നു നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങുതന്നെ. ‘നിങ്ങള്‍ ആരെയും പേടിക്കേണ്ട, നമുക്ക് ഒന്നിച്ചുനില്ക്കാമെ’ന്ന സന്ദേശം സാര്‍ക്ക് രാജ്യങ്ങള്‍ക്ക് നല്കാന് അതിലൂടെ കഴിഞ്ഞു. മാത്രവുമല്ല സാര്‍ക്ക് രാജ്യങ്ങളുടെ നായക സ്ഥാനം ഭാരതത്തിന് തന്നെയെന്ന് അടിവരയിടാനും ഇതിലൂടെ സാധിച്ചു.
സൗഹൃദ ഹസ്തം നീട്ടുമ്പോള്‍ തന്നെ ഭാരതത്തിന്റെ താല്പര്യങ്ങള് ഒരുതരത്തിലും ബലികഴിക്കില്ലയെന്നതിന്റെ ഉദാഹരണമായിരുന്നു പാകിസ്ഥാനുമായിട്ടുള്ള ചര്‍ച്ചയില്‍ നിന്നുള്ള പിന്മാറ്റം. ഭാരതം പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. പക്ഷേ, പാക്കിസ്ഥാന് കാശ്മീരിലെ വിഘടനവാദികളോട് സംസാരിക്കാനാണ് സമയം കണ്ടെത്തിയത്. ഭാരതത്തോടാണ് സംസാരിക്കുന്നതെങ്കില്‍ അതാകാം, മറിച്ച് വിഘടനവാദികളോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് മടിയൊന്നും ഉണ്ടായില്ല.
വിലവര്ദ്ധനകാര്യമെന്തായിയെന്ന ചോദ്യം ഉയരുന്നുണ്ട്. അധികാരത്തില്‍ കയറുമ്പോള്‍ 72 രൂപയുണ്ടായിരുന്ന പെട്രോള്‍ വില ഇപ്പോള്‍ 68 ആയി. വിലക്കയറ്റം തടയാന്‍ 50,000 കോടിയുടെ പ്രതേ്യക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. പൂഴ്ത്തിവയ്പ്പുകാരെയും കള്ളക്കച്ചവടക്കാരെയും നിയന്ത്രിക്കാനുള്ള നടപടിയും ആരംഭിച്ചുകഴിഞ്ഞു. കമ്പോളത്തില്‍ ശക്തമായി ഇടപ്പെട്ടതിന്റെ ഫലമായി ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വില കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലയും കുറഞ്ഞുകൊണ്ടിരിക്കുന്നു.
യുപിഎ സര്‍ക്കാര്‍ 2004ല്‍ അധികാരത്തില്‍വന്നപ്പോള്‍ ആദ്യം ചെയ്തത് പോട്ടാനിയമം റദ്ദാക്കുകയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നിട്ടുപോലും അത് വേണ്ടെന്ന് വച്ചു. വര്‍ഗ്ഗീയ പ്രീണനത്തിനുവേണ്ടിയായിരുന്നു പോട്ടാ നിയമം ഉപേക്ഷിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ ആദ്യം ചെയ്തത് വിദേശക്കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു.
എല്ലാ കുടുംബങ്ങളിലും കുറഞ്ഞത് രണ്ടുപേര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന ജന ധന യോജന പദ്ധതി രാജ്യത്ത് വലിയ മാറ്റത്തിന് വഴി തുറക്കും. ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് സാമ്പത്തിക അച്ചടക്കവും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യം ലഭിക്കാന്‍ ഇതു കാരണമാകും.
ലോകസാമ്പത്തിക വ്യവസ്ഥിതിയില്‍ ശക്തമായി ഇടപെടാന്‍ സാധിക്കുന്നതാണ് ബ്രിക്സ് ബാങ്കിന്റെ രൂപീകരണം. ഇതിന്റെ പ്രഥമ അധ്യക്ഷ സ്ഥാനം ഭാരതത്തിന് ലഭിച്ചത് നരേന്ദ്രമോദി എന്ന ഭാരത പ്രധാനമന്ത്രിയുടെ ജനസമ്മിതിയുടെ കൂടി ഫലമായിട്ടാണ്.
ലോകവ്യാപാര കരാറിന് യുപിഎ സര്‍ക്കാര്‍ ഏതാണ്ട് കീഴടങ്ങിയിരുന്നു. എന്നാല്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും ബാധിക്കുന്ന ഒരു കരാറിലും ഒപ്പിടുകയില്ലെന്ന് മോദി പ്രഖ്യാപിച്ചു. കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് താങ്ങുവില നല്‍കരുതെന്ന് പറയുന്ന കരാറില്‍ ഒപ്പിടാനില്ലെന്ന് മോദി പറഞ്ഞതോടെ ലോകവ്യാപാര കരാറിന്റെ തന്നെ പ്രസക്തി ഇല്ലാതായി.
നേട്ടങ്ങളുടെ പട്ടിക നിരത്തിയാല്‍ നിരവധിയുണ്ട്. ഒരുപക്ഷേ നൂറുദിവസം തന്നെ ഇത്രയേറെ മികച്ച തുടക്കം കുറിക്കാന്‍ കഴിഞ്ഞ പ്രഥമ സര്‍ക്കാരാകും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരെന്നു പറയാന്‍ സാധിക്കും.
അമിത് ഷാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: