ഗുരുവായൂര്‍: സമ്പല്‍സമൃദ്ധിയുടെ പൊന്നോണത്തെ വരവേല്‍ക്കാന്‍ ഭൂമീദേവിയുടെ വരപ്രസാദമായ സ്വര്‍ണ്ണവര്‍ണ്ണ കാഴ്ച്ചക്കുലകളാല് വാതാലയേശന്റെ തിരുസന്നിധി ഇന്നലെ നിറഞ്ഞു കവിഞ്ഞു.
നിസ്വാര്‍ത്ഥ ഭക്തിയുടെ നിറവിലും, ഹരിനാമ കീര്‍ത്തനങ്ങളുടെ മന്ത്രധ്വനിയിലുമാണ് ഉത്രാടദിനമായ ഇന്നലെ രാവിലെ ശീവേലിക്ക് ശേഷം ഏഴുമണിയോടെ കരുണാമയന്റെ അകത്തളത്തില്‍ കാഴ്ച്ചക്കുല സമര്‍പ്പണം നടന്നത്. കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ചു. ഒപ്പം നിറഞ്ഞു കത്തുന്ന നിലവിളക്കും, വിഘ്നേശ്വരന് നാളികേരവും. കഴകം ആനന്ദന് കുത്തുവിളക്ക് പിടിച്ചു. മാരാരുടെ ശംഖധ്വനിക്കിടയില്‍ ക്ഷേത്രം മേല്‍ശാന്തി പഴയത്ത് സതീശന് നമ്പൂതിരി ഭഗവാനെ പ്രാര്‍ത്ഥിച്ച് ആദ്യകാഴ്ച്ചക്കുല സമര്‍പ്പിച്ചു. തുടര്‍ന്ന് നിമിഷനേരംകൊണ്ട് സ്വര്ണ്ണക്കൊടിമരച്ചുവട് കാഴ്ച്ചക്കുലകളുടെ സ്വര്‍ണ്ണവര്‍ണ്ണഗോപുരമായി മാറി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്, ദേവസ്വം ചെയര്മാന് ടി.വി. ചന്ദ്രമോഹന്, ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലകലക്ടര്‍ ഡോ: എം.എസ്. ജയ, ഗുരുവായൂര്‍ ദേവസ്വം സ്ഥിരാംഗങ്ങളായ സാമൂതിരിരാജ, മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ: എ. സുരേശന്, കെ.ശിവശങ്കരന്, അഡ്വ: ജനാര്ദ്ദനന്, സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്, സഹധര്‍മ്മിണി ഡോ: ബീന കൂടാതെ നൂറുകണക്കിന് ഭക്തജനങ്ങളും ഭഗവത് സന്നിധിയില്‍ കാഴ്ച്ചക്കുലസമര്പ്പിച്ചു. ആയിരത്തോളം പഴക്കുലകള്‍ കാഴ്ചക്കുലകളായി എത്തി. നേന്ത്രക്കുലക്ക് തീപിടിച്ച വിലയാണെങ്കിലും ഗുരുവായൂരപ്പന് കാഴ്ച്ചക്കുല സമര്‍പ്പിക്കുന്നതില്‍ ഭക്തര്‍ ഒട്ടും ലോഭം വരുത്തിയില്ല. ദേവസ്വംഭൂമി പാട്ടത്തിനെടുത്തവരായിരുന്നു, പഴയ കാലത്ത് കാഴ്ച്ചക്കുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് ”പാട്ടക്കുലകള്‍” എന്ന പേരിലായിരുന്നുഅന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ ആ നിലക്കുള്ള കാഴ്ച്ചക്കുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്ച്ചക്കുല സമര്‍പ്പണമായി മാറുകയായിരുന്നു. ലഭിച്ച പഴക്കുലകളില്‍ ഒരുവിഹിതം ഭഗവാന്റെ ആനകള്‍ക്കും, ഒരുവിഹിതം ഇന്ന് ഭക്തര്‍ക്ക് നല്കുന്ന തിരുവോണസദ്യക്ക് പഴപ്രഥമനുമായി നീക്കിവെക്കും. ബാക്കി വന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ഇന്നലെ ഭക്തര്‍ക്കായി ലേലംചെയ്തു. ഭഗവത് ദര്‍ശനത്തിനും ഇന്നലെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. നടന് ദിലീപും മകള്‍ മീനാക്ഷിയും രാവിലെ ദര്‍ശനത്തിനെത്തി. തിരുവോണദിനമായ ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്ന കാഴ്ച്ചശീവേലിക്ക് ദേവസ്വം ആനത്തറവാട്ടിലെ വലിയ കേശവന്തിടമ്പേറ്റും.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കിന്ന് വിഭവസമൃദ്ധമായ തിരുവോണസദ്യയാണ് ദേവസ്വം ഒരുക്കിയിട്ടുള്ളത്. കാളന്, ഓലന്‍, എരിശ്ശേരി, അച്ചാര്‍, കായവറുത്തത്, പപ്പടം എന്നിവയും, പഴപ്രഥമനുമാണ് വിഭവങ്ങള്‍. ക്ഷേത്രം ഊട്ടുപുരയില്‍ ഇന്ന് നടക്കുന്ന ഓണസദ്യയില്‍ പതിനായിരത്തോളം ഭക്തര്‍ക്കാണ് ദേവസ്വം ഓണസദ്യ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: