ദശാവതാരങ്ങള്‍-8
വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്. ബാലഭദ്രന്‍, ബലദേവന് തുടങ്ങിയ പേരുകളിലും ബലരാമന് അറിയപ്പെടുന്നു. അതിയായ ബലത്തോടുകൂടിയവനും സര്‍വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടു കൂടിയതുമായതുകൊണ്ട് ബലരാമന് എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ബലരാമന് ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്. വിഷ്ണുഭഗവാന് ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന് ജ്യേഷ്ഠസഹോദരനായി ബലരാമന് എന്ന നാമധേയത്തിലും അവതരിച്ചു. ബലരാമന് വെളുത്തതും ശ്രീകൃഷ്ണന് കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്. ഭൂലോകത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാന് തന്റെ ശിരസ്സില്‍നിന്നും വെളുത്തതും കറുത്തതുമായ രണ്ട് രോമങ്ങള്‍ എടുത്ത് അവ അവതാരങ്ങളായിത്തീരുമെന്ന് പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനും ശ്രീകൃഷ്ണനും അവതരിക്കുന്നത്.
മഥുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദരപുത്രിയായ ദേവകിയെ ശൂരസേനന്റെ പുത്രനായ വസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്. വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടപുത്രന് കംസനെ വധിക്കുമെന്ന് അശരീരിയുണ്ടായി. ഇതുകേട്ട് കംസന് ദേവകിയെ വധിക്കാന്‍ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന് ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന് കാഴ്ചവയ്ക്കാമെന്ന് വസുദേവര്‍ പറഞ്ഞു. കംസന് അതിന് സമ്മതിക്കുകയും ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ് ശിശുക്കളെയും കംസന് വധിച്ചു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെതന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക് മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ് ബലരാമന്. ഗര്‍ഭത്തെ സംഘര്‍ഷണം ചെയ്ത് ജനപ്പിച്ചവനായതുകൊണ്ട് ബലരാമന് സഘര്ഷണന് എന്നൊരുപേരും കൂടിയുണ്ടായി.
ബലരാമന് വിവാഹം ചെയ്തത് രേവതിയെയായിരുന്നു. ഇതു സംബന്ധിച്ച കഥ ഇപ്രകാരമാണ്. രാമകൃഷ്ണന്മാരുടെ ആഗമനത്തിനു മുമ്പ് ദ്വാരകയുടെ പേര് കുശസ്ഥലി എന്നായിരുന്നു. അതിനെ ഭരിച്ചിരുന്നത് ശര്യാതിയുടെ പൗത്രനും ആനര്‍ത്തന്റെ പുത്രനുമായ രേവതനായിരുന്നു. രേവതന്റെ പുത്രിയായിരുന്നു രേവതി. തന്റെ മകള്‍ക്ക് അനുയോജ്യനായ പതി ആരാണെന്നു ചോദിക്കുവാന്‍ വേണ്ടി രേവതന് അവളെയുംകൊണ്ട് ബ്രഹ്മലോകത്തേക്ക് പോയി. ആ സമയത്ത് വേദങ്ങളും യജ്ഞങ്ങളും സമുദ്രങ്ങളും പര്‍വതങ്ങളുമൊക്കെ ബ്രഹ്മാവിനെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. രേവതന് അതുശ്രവിച്ച് അല്പനേരം നിന്നുപോയി. അതിനുശേഷം നൃപന് തന്റെ ആഗമനോദ്ദേശ്യം ബ്രഹ്മാവിനോടു പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു, ” അല്ലയോ രാജാവേ, അവിടുന്ന് ഭൂമിയില്‍നിന്നും ഇവിടെയെത്തിയിട്ട് അനേകായിരം വര്‍ഷങ്ങളായിരിക്കുന്നു. ബ്രഹ്മലോകത്തിലെ ഒരുനിമിഷംപോലും മര്‍ത്യലോകത്തില്‍ അനേകവര്‍ഷങ്ങളാണല്ലോ. ഭൂമിയില്‍ ഇപ്പോള്‍ ദ്വാപരയുഗാന്ത്യമാണ്. അങ്ങയുടെ കുശസ്ഥലിയില്‍ ഇപ്പോള്‍ രാമകൃഷ്ണന്മാര് വസിക്കുന്നു. അങ്ങയുടെ പുത്രിയായ രേവതിയെ പരിണയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരിക്കുന്നത് ബലരാമന് തന്നെയാണ്.” ഇതുകേട്ട് രേവതന് ഭൂമിയിലേക്ക് തിരികെവന്ന് രേവതിയെ ബലരാമന് വിവാഹം ചെയ്തു കൊടുത്തു.
മഹാഭാരതത്തിലെ രണ്ട് പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും ദുരേ്യാധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത് ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ് ബലരാമന് നയിക്കുന്നത്. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന് തീര്‍ത്ഥയാത്രയിലായിരുന്നു. ബ്രാഹ്മണശാപംകൊണ്ട് യാദവര്‍ തമ്മില്‍ തല്ലിമരിച്ചു. ഇതുകണ്ട് ബലരാമന് ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന് ധ്യാനനിമഗ്നനായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച് സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത് സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന് ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക് പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു. ശ്രീബലരാമസ്വാമിക്ക് മുഖ്യപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ് പാലക്കാട് ജില്ലയിലെ നെന്മിനി ക്ഷേത്രം.
(തുടരും)
– രാജേഷ് പുല്ലാട്ടില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: