ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പ്രളയം അതിരൂക്ഷം. ശ്രീനഗര്‍ വെള്ളത്തില്‍ മുങ്ങി. ഝലംനദി കരകവിഞ്ഞ് ശ്രീനഗര്‍ ഒറ്റപ്പെട്ടു. ആശയവിനിമയബന്ധങ്ങളെല്ലാം താറുമാറായി. നിരവധി പേരാണ് വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. റോഡുകള്‍ താറുമാറായതിനാല്‍ വാഹനങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്താനും സാധിക്കുന്നില്ല. എന്നാല്‍ 25 ബോട്ടുകള്‍ ശ്രീനഗറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനവും തുടരുന്നുണ്ട്.
വിനോദസഞ്ചാരത്തിന് എത്തിയ നൂറോളം മലയാളികള്‍ ജമ്മുകശ്മീരില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഉപലോകായുക്ത ജസ്റ്റീസ് ബാലചന്ദ്രന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി രവീന്ദ്രന്, നടി അപൂര്‍വ ബോസ് എന്നിവര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരില്പ്പെടുന്നു. മലയാളികളുടെ മൂന്നു സംഘമാണ് കുടുങ്ങിക്കിടക്കുന്നത്. ട്രക്കിംഗിന് പോയതാണ് അപൂര്‍വ ബോസടക്കമുള്ള പതിനഞ്ചംഗ സംഘം. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നില വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. പ്രണയം, മലര്‍വാടി ആര്‍ട്സ് ക്ലബ്, പദ്മശ്രീ സരോജ്കുമാര്‍, പൈസ പൈസ, പകിട തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് അപൂര്‍വ ബോസ്.
അതേസമയം, ശക്തമായ മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. ഒരു ദശകത്തിനിടെ ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ജീവഹാനിക്കുപുറമെ, വന്‍നഷ്ടമാണ് സംസ്ഥാനത്ത് വിതച്ചത്. വീടുകളും കെട്ടിടങ്ങളും റോഡുകളും ആശയവിനിമയബന്ധങ്ങളുമെല്ലാം തകര്‍ന്നു. വിവിധയിടങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനുപേരെയാണ് ഇന്നലെ മാറ്റിപ്പാര്‍പ്പിച്ചത്. വന്രക്ഷാപ്രവര്ത്തനമാണ് കഴിഞ്ഞ രണ്ടുദിവസമായി ജമ്മുകശ്മീരില്‍ തുടരുന്നത്.
ഞായറാഴ്ച ദുരന്തബാധിത പ്രദേശങ്ങളായ പൂഞ്ച്, അഖ്നൂര്‍, രജൗരി മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി. ജമ്മുകശ്മീരിനുവേണ്ടി 1,000 കോടി രൂപയുടെ പ്രത്യേക സഹായവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും.
ജമ്മുകശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി ദേശീയ ദുരന്തത്തിനു സമാനമാണെന്ന് ദുരന്തമേഖല സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ ജനങ്ങളാരും ഒറ്റപ്പെട്ടിട്ടില്ലെന്നും എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും ജമ്മുകശ്മീരിനെ രക്ഷിക്കാന്‍ നമുക്ക് സാധിക്കുമെന്നും പാക് അധിനിവേശ കശ്മീരിനെ ഭാരതം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മോദി കത്തയച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ദുരന്തമേഖല സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രിമാരുടെ സംഘത്തെ അദ്ദേഹം അയച്ചിട്ടുണ്ട്. വിമാനമാര്‍ഗ്ഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദേശീയ ദുരന്തനിവാരണ സേനക്കും സൈന്യത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളുടെ സേവനവും ലഭ്യമാക്കും.
മഴ തുടരുന്നതിനാല്‍ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇന്നലെ രണ്ടാം വട്ടവും ജാഗ്രതാ നിര്‍ദ്ദേശം നല്കി. ജമ്മുകശ്മീരിനെ മൂന്ന് സോണുകളായി തിരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് എന്‍ഡിആര്‍എഫ് മേധാവി അറിയിച്ചു. ശ്രീനഗറില്‍ മൂന്നിടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 2000ത്തിലധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ ക്യാമ്പാണ് തുറന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാവിലെ കശ്മീരില്‍ നിന്നുമാത്രമായി 17000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ആറാം ദിവസമാണ് ജമ്മുകശ്മീരില്‍ മഴ കനത്തു പെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: