നിത്യഹരിത ഗായിക ആശാ ഭോസ്ലെ 81 ന്റെ നിറവില്‍. ഈ പിറന്നാളിന് മധുരം അല്‍പ്പമൊന്നു കൂടും. നീണ്ട ഇടവേളയ്ക്കുശേഷം ഭോസ്ലെ ഗാനവേദിയിലേക്കു തിരിച്ചുവരികയാണ്. കുറെക്കാലമായി ലൈവ് ഷോകള്‍ നടത്താറില്ലായിരുന്ന ആശ പിറന്നാളിന്റെ ഭാഗമായാണ് മടങ്ങിവരുന്നത്.
ആശയുടെ എണ്‍പത്തിയൊന്നാം പിറന്നാളിന്റെ ഭാഗമായി മലയാളിയായ ഗോപകുമാര്പിള്ള നേതൃത്വം നല്കുന്ന പീപ്പിള്‍ ആര്‍ട്സ് സെന്ററാണ് വേദിയൊരുക്കുന്നത്. ഈ മാസം 14ന് മുംബൈ ഷണ്മുഖാനന്ദഹാളിലാണ് പരിപാടി. അഞ്ചുവര്‍ഷം മുമ്പാണ് അവസാനമായി ആശ ഷണ്മുഖാനന്ദഹാളില് പരിപാടി അവതരിപ്പിച്ചത്. ആര്.ഡി.ബര്‍മന്റെ കൂടെ പ്രവര്‍ത്തിച്ച നിതിന്‍ ശങ്കറും വേദിയിലെത്തും.
കേരളീയ രീതിയില്‍ 81 തിരി തെളിയുന്ന നിലവിളക്ക് ചടങ്ങില്‍ ജന്മദിന സമ്മാനമായി ആശാ ഭോസ്ലെയ്ക്ക് സമ്മാനിക്കും. സപ്തംബര്‍ എട്ടിനായിരുന്നു ആശ ഭോസ്ലെയുടെ പിറന്നാള്‍. സംഗീത യാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവര്‍ക്കെല്ലാം അതുല്യ ഗായിക നന്ദി പറയാനും മറന്നില്ല. നിങ്ങളുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ എനിക്ക് എന്റെ ലക്ഷ്യങ്ങള്‍ നേടാനാവുമായിരുന്നില്ലെന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.
വിവിധ ഭാഷകളിലായി 12,000 ഗാനങ്ങളാണ് ആശാ ഭോസ്ലെ ആലപിച്ചിട്ടുള്ളത്. പദ്മ പുരസ്ക്കാരമുള്‍പ്പെടെ നീളുന്നു പുരസ്ക്കാരപ്പട്ടിക. നീണ്ട ഇടവേളയ്ക്കുശേഷം പൊതുവേദിയില്‍ അതും ഒരു മലയാളിയുടെ കൈപിടിച്ച് എത്തുന്ന ആശാ ഭോസ്ലെയ്ക്ക് ആശംസകള്‍ നേരാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: