കുത്താമ്പുള്ളിയിലെ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഏതാണ് 500 വര്‍ഷത്തെ ചരിത്രമാണുള്ളത്. ദേവാംഗ ചെട്ടിയാര്‍ എന്ന സമുദായത്തെ മൈസൂരില്‍ നിന്നും നെയ്ത്തുജോലികള്ക്കുവേണ്ടി മാത്രം ഇവിടെ എത്തിച്ചത് കൊച്ചി രാജാവാണ്. രാജകുടുംബത്തിന് കൈത്തറി വസ്ത്രങ്ങള്‍ നെയ്തുകൊടുക്കുക എന്ന ലക്ഷ്യമായിരുന്നു അതിനു പിന്നില്‍. രാജഭരണം അവസാനിച്ചതോടെ നെയ്ത്തുജോലികള്‍ കുലത്തൊഴിലായി സ്വീകരിച്ച സമുദായം, സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങി. ആദ്യകാലത്ത് നെയ്ത്തുജോലികള്‍ സമുദായത്തിലെ പുരുഷന്മാര് മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് വിപണിയിലിറങ്ങുന്ന കൂത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങള്‍ക്കു പിന്നില്‍ നെയ്ത്തുഗ്രാമത്തിലെ ഓരോ വീട്ടമ്മമാരുടെയും പ്രയത്നമുണ്ട്.
തൃശൂര്‍-പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയായ തിരുവില്വാമല പഞ്ചായത്തിലാണ് ലോകപ്രശസ്തമായ കൂത്താമ്പുള്ളി ഗ്രാമം. ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമഭൂമിയായ കൂത്താമ്പുള്ളിയില്‍ ഇന്ന് ഇരുനൂറോളം കുടുംബങ്ങളാണ് നെയ്ത്തുജോലി ചെയ്യുന്നത്. ഓരോ വീടുകളിലേയും വീട്ടമ്മമാര്‍ നെയ്ത്തുജോലികള്ക്കായി സമയം കണ്ടെത്തുന്നു. ഇരുപതു വയസു മുതല്‍ അറുപത്തിയഞ്ചു വയസുവരെയുള്ള സ്ത്രീകള്‍ രാപകലില്ലാതെ നെയ്ത്തിന്റെ ഭാഗമായി മാറുകയാണ്. ഗ്രാമപഞ്ചായത്തഗം സുജാതാ രമേഷ് അടക്കം അതില്‍ അംഗങ്ങളാണ്.
തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന പാവ് വെള്ളത്തിലും കഞ്ഞിയിലുമിട്ട് ഉറപ്പുവരുത്തിയശേഷം ചര്‍ക്കയില്‍ നൂല്നൂല്ക്കുന്നതോടെയാണ് വസ്ത്രനിര്‍മ്മാണം ആരംഭിക്കുക. ഈ ജോലി ചെയ്യുന്നത് സ്ത്രീകളാണ്. ചര്‍ക്കയില്‍ നൂര്‍ത്ത നൂല് തറിയില്‍ ഘടിപ്പിച്ചിരിക്കുന്ന നൂലില്‍ കോര്‍ക്കേണ്ടതുണ്ട്. ഏറ്റവും സമയമെടുത്തും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ് ഈ ജോലി. ഇതും ഗ്രാമത്തിലെ സ്ത്രീകളാണ് ചെയ്യുന്നത്. അതിനുശേഷമാണ് തറിയില്‍ നെയ്ത്തുജോലികള്‍ ആരംഭിക്കുന്നത്. നെയ്ത്ത് ആരംഭിച്ചാല്‍ ഏഴ് സാരിവരെ നെയ്തെടുക്കാം. പത്തു മുതല്‍ പതിനഞ്ചു ദിവസം വരെയാണ് ഇവര്‍ ഇതിനായി ചെലവഴിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 5 മുതല്‍ രാത്രി പത്തു വരെയാണ് ജോലി സമയം. ഓണക്കാലമായാല്‍ രാപ്പകലില്ലാതെ അധ്വാനിക്കേണ്ടി വരും ഇവര്‍ക്ക്.
സ്ത്രീകളടക്കം ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും രാപ്പകലില്ലാതെ അധ്വാനിച്ചാല്‍ മാത്രമേ ഉപജീവനത്തിനുള്ള മാര്‍ഗം കണ്ടെത്താനാവൂ. പുതുതലമുറ നെയ്ത്തുമേഖലയിലേക്ക് കടന്നു വരുന്നില്ലെന്നതും കൂത്താമ്പുള്ളിയുടെ പ്രതാപത്തിന് മങ്ങലേല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ 900 കുടുംബങ്ങളാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത്. ഇന്ന് 200 കുടുംബങ്ങളായി ചുരുങ്ങി. കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലെന്നാണ് ഗ്രാമത്തിലെ സ്ത്രീ നെയ്ത്തുകാരുടെ പരാതി. കൈത്തറി മേഖലയുടെ പുനരധിവാസം സംബന്ധിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത പുതിയ നടപടികളാണ് ഇപ്പോള്‍ കൂത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിന്റെ ഏക ആശ്വാസം….
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: