അക്രമ-കൊലപാതക രാഷ്ട്രീയത്തിന്റെ പാതയില്‍നിന്ന് സിപിഎം സ്വന്തം നിലയ്ക്ക് പിന്‍വാങ്ങുമെന്ന് ആ പാര്‍ട്ടിയുടെ ചരിത്രം അറിയുന്ന ആരും വിശ്വസിക്കുന്നില്ല. പിണറായി വിജയന് പ്രതിയായ 1968 ലെ വാടിക്കല്‍ രാമകൃഷ്ണന് വധക്കേസ് മുതല്‍ പി.ജയരാജന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്ന കതിരൂരിലെ മനോജ് വധക്കേസുവരെ കണ്ണൂരില്‍ 76 സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നുതള്ളിയിട്ടുള്ള സിപിഎം നേതൃത്വത്തിന് നരഭോജികളുടെ മനസ്സാണുള്ളതെന്ന് ഓരോ കൊലപാതകത്തോടുമുള്ള അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍നിന്നൊക്കെ പലതുകൊണ്ടും വ്യത്യസ്തമാണ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.മനോജ് കൊലചെയ്യപ്പെട്ടതിനോടുള്ള സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. അസാധാരണം എന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍.
സപ്തംബര്‍ ഒന്നിനാണ് മനോജ് കൊലചെയ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ ആരും ആവശ്യപ്പെടാതിരുന്നിട്ടുപോലും രമേശ് ചെന്നിത്തല ഭരിക്കുന്ന ആഭ്യന്തരവകുപ്പ് ‘സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്’ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. നടപടിയില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ സമ്മര്‍ദ്ദമില്ലെന്ന് വ്യക്തമാക്കിയ ചെന്നിത്തല, എഡിജിപി: എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. ഒട്ടും വൈകാതെ എട്ട് സിപിഎമ്മുകാരെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സപ്തംബര്‍ ഒമ്പതിന് കതിരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി, ഈ കമ്മറ്റിക്കുകീഴിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ക്യാമ്പ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു. ഇതിന്റെ പിറ്റേദിവസം കതിരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു യാതൊരുമടിയും കൂടാതെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി മൊഴി നല്കി. സപ്തംബര്‍ പതിനൊന്നിന് കേസിലെ മുഖ്യ പ്രതിയും കിഴക്കെ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗവുമായ ടി.ടി.വിക്രമന് നാടകീയമായി കോടതിയിലെത്തി കീഴടങ്ങി. സിപിഎമ്മിന്റെ സ്ഥിരം വക്കീലായ കെ.വിശ്വന് ഇതേസമയം വിക്രമനുവേണ്ടി കോടതിയില്‍ ഹാജരായി. മനോജിനെ കൊലചെയ്തതിനുശേഷം ഒളിവില്‍പ്പോയ വിക്രമനെ സംരക്ഷിച്ചത് പാര്‍ട്ടിയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പതിനഞ്ച് മിനിറ്റ് നേരംകൊണ്ട് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിക്രമനെ ക്രൈംബ്രാഞ്ച് പതിനാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.
സപ്തംബര്‍ പന്ത്രണ്ടിന് പോലീസ് കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച വിക്രമന് കൊലപാതകം നടത്താന്‍ ഒപ്പമുണ്ടായിരുന്നവരുടെ പേര് വിവരങ്ങളും വെളിപ്പെടുത്തി. കേസില്‍ കുറ്റപത്രം തയ്യാറാക്കുന്ന പോലീസിന്റെ പണി എളുപ്പമാക്കുന്ന തരത്തിലായിരുന്നു വിക്രമന്റെ പെരുമാറ്റം. വിക്രമന് കുറ്റം സമ്മതിച്ചതിന്റെ തൊട്ടടുത്ത ദിവസം അയാള്‍ ഉപയോഗിക്കുന്ന സിംകാര്‍ഡ് പോലീസ് കണ്ടെടുത്തു. ഇതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. തന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പാടുകള്‍ മനോജിനെ കൊലപ്പെടുത്താന്‍ ബോംബെറിഞ്ഞതുമൂലം ഉണ്ടായതാണെന്ന് വിക്രമന് പോലീസിനെ അറിയിച്ചു. ഇതേദിവസം തന്നെ നേരത്തെ ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചിരുന്ന ചുണ്ടങ്ങാപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ടി.എം.മഹേഷ്, കതിരൂര്‍ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.പി.സജിത് എന്നിവര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്കി.
നാല് ദിവസം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ വിക്രമന് കൊലപാതകം നടത്തിയ ശേഷം താന്‍ എവിടെയായിരുന്നുവെന്ന് പോലീസിനോട് വെളിപ്പെടുത്തി. വിക്രമന്റെ മൊഴിയനുസരിച്ച് സിപിഎം ഭരിക്കുന്ന പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറും വിക്രമന് അംഗമായ പാര്‍ട്ടിയുടെ കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവുമായ ചന്ദ്രോത്ത് പ്രകാശന് പോലീസിന് പിടികൊടുക്കുന്നു, അറസ്റ്റ് രേഖപ്പെടുത്തുന്നു. വിക്രമനെ രക്ഷപ്പെടാന്‍ അനുവദിച്ചുവെന്ന കുറ്റം പ്രകാശന് സമ്മതിക്കുന്നു.
കണ്ണൂര്‍ ജില്ലയില്‍ മാത്രമായി എഴുപത്തിയാറാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകനെയാണ് സിപിഎം കൊലചെയ്തിരിക്കുന്നത്. മറ്റിടങ്ങളില്‍ സിപിഎം നടത്തിയിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെകൂടി കണക്കെടുത്താല്‍ 250 ന് അടുത്തുവരും നരഹത്യകള്‍. എന്നാല്‍ ഇതിനുമുമ്പ് പാര്ട്ടിക്കാര് പ്രതികളായ മറ്റൊരു കേസിന്റെ അന്വേഷണത്തോടും മനോജ് വധക്കേസിലേതുപോലെ സിപിഎം സഹകരിച്ചിട്ടില്ല. ഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ട കേസ് അന്വേഷിച്ചതും കേരളാ പോലീസിലെ ക്രൈംബ്രാഞ്ചായിരുന്നു. പതിവുപോലെ ടിപി വധത്തെയും സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞുവെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം കൊല്ലിച്ചവരിലേക്ക് നീണ്ടതോടെ അതിശക്തമായ പ്രതിരോധമാണ് സിപിഎം ഉയര്‍ത്തിയത്. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനും കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഏരിയ കമ്മറ്റിയംഗം പി.കെ.കുഞ്ഞനന്തനും പ്രതിയാവുമെന്ന് വന്നതോടെ പോലീസിനെതിരെ സിപിഎം ശക്തമായ പ്രതിരോധമുയര്‍ത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും ചെയ്തു.
ടിപി വധക്കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നതിന് മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ സിപിഎം വന്‍ എതിര്‍പ്പുയര്‍ത്തിയത്. ഇതേ സിപിഎമ്മാണ് മനോജ് വധക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സമ്പൂര്‍ണമായി സഹകരിക്കുന്നത്. ഇതില്‍ തീര്‍ച്ചയായും അസ്വാഭാവികതയുണ്ട്. കേസ് സിബിഐ അന്വേഷിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിന് അവര്‍ക്കുമുന്നില്‍ ഇപ്പോള്‍ അവശേഷിക്കുന്ന ഒരു മാര്‍ഗം ക്രൈംബ്രാഞ്ച് അന്വേഷണമാണ്. അന്വേഷണവുമയി ക്രൈംബ്രാഞ്ച് അതിവേഗം ബഹുദൂരം മുന്നോട്ടുപോവുകയും പ്രതികള്‍ എല്ലാവരും പിടിക്കപ്പെടുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്താല്‍ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലാതാവുമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജ്ഞാപനമിറക്കിയാലും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ‘പുരോഗതി’ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാമെന്നാണ് സിപിഎമ്മിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സമാനമായ സാഹചര്യം സൃഷ്ടിച്ചാണല്ലോ മാറാട് കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തല്‍പ്പരകക്ഷികള്‍ ചേര്‍ന്ന് കോടതിയില്‍ പരാജയപ്പെടുത്തിയത്.
ടിപി വധക്കേസില്‍ കോണ്‍ഗ്രസും അന്നത്തെ കേന്ദ്രസര്‍ക്കാരുമായി ഒത്തുകളിച്ച സിപിഎം, സിബിഐ അന്വേഷണത്തെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമായിരുന്നു; കൊല്ലിച്ചവരെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തുക. മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുന്നതും ഇതേ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. കണ്ണൂരിലെന്നല്ല മറ്റെവിടെയും സിപിഎം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ശരിയായി അന്വേഷിക്കപ്പെട്ടാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ ചെന്നെത്തുമെന്ന് ഉറപ്പാണ്. കാരണം വ്യക്തിവൈരാഗ്യം കൊണ്ടോ പെട്ടെന്നുള്ള എന്തെങ്കിലും പ്രകോപനം കൊണ്ടോ അല്ല സിപിഎം കൊലപാതകങ്ങള്‍ നടത്തുന്നത്. അവ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ആസൂത്രിത നരഹത്യകളാണ്. നേതൃത്വത്തിന്റെ അറിവോ സമ്മതോ ഇല്ലാതെ ഇത്തരം ഒരു കൊലപാതകം പോലും നടക്കില്ല. ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച വിചാരണക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ”വളര്‍ന്നുവരുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവായിരുന്നു ടി.പി.ചന്ദ്രശേഖരന്. കൊലപാതകത്തിന്റെ കാരണം രാഷ്ട്രീയ വിരോധമായിരുന്നു. വധിക്കപ്പെട്ട ടി.പി.ചന്ദ്രശേഖരനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നവരുടെ കൈകളിലെ ഉപകരണങ്ങള്‍ മാത്രമായിരുന്നു വാടകക്കൊലയാളികള്‍,” എന്നാണ് വിധിന്യായത്തില്‍ പറഞ്ഞിട്ടുള്ളത്. കണ്ണൂരില്‍ സിപിഎം കൊല ചെയ്ത ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍, ഇപ്പോള്‍ കതിരൂരിലെ മനോജ് തുടങ്ങിയവരുടെ കാര്യത്തിലും വിധിന്യായത്തിലെ ഈ വാക്കുകള്‍ പ്രസക്തമാണ്.
കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ തനിക്കൊപ്പം ടി.ടി.വിക്രമനുമുണ്ടായിരുന്നു എന്ന് ടിപി വധക്കേസില്‍ കോടതി ശിക്ഷിച്ച രജീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ വിക്രമനാണ് ഇപ്പോള്‍ മനോജ് വധക്കേസിലും മുഖ്യപ്രതിയായിരിക്കുന്നത്. മനോജ് വധക്കേസ് സിബിഐ അന്വേഷിച്ചാല്‍ ആ സംഭവത്തില്‍ സിപിഎം ഉന്നതനേതാക്കള്‍ക്കുള്ള പങ്ക് മാത്രമല്ല പുറത്തുവരാന്‍ പോകുന്നത്. മറ്റ് പല കൊലപാതകങ്ങള്‍ക്കും പിന്നിലുള്ള സിപിഎം നേതൃത്വത്തിന്റെ പങ്കാളിത്തവും വെളിപ്പെടും. ഫസല്‍ വധക്കേസ് സിബിഐ അന്വേഷിച്ചപ്പോഴാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനും തലശ്ശേരി ഏരിയാ കമ്മറ്റിയംഗം കാരായി ചന്ദ്രശേഖരനും പ്രതികളായത്. ടിപി വധക്കേസില്‍ ഒരു കുഞ്ഞനന്തന് മാത്രമാണ് കുടുങ്ങിയതെങ്കില്‍ ഒരുപാട് കുഞ്ഞനന്തന്മാരും അതിനുമുകളിലുള്ളവരും കുടുങ്ങുമെന്നര്‍ത്ഥം. ഇത്തരമൊരു സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കപ്പെടുകയെന്നതാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയുള്ള സിപിഎം തന്ത്രം.
ടിപി വധക്കേസ് സിബിഐ അന്വേഷിച്ചിരുന്നുവെങ്കില്പ്പോലും സിപിഎം അതിനെ അതിജീവിക്കുമായിരുന്നു. കാരണം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന കേന്ദ്രസര്‍ക്കാരിനെ ആശ്രയിച്ച് സിബിഐ അന്വേഷണത്തെ സ്വാധീനിക്കുക അവര്‍ക്ക് പ്രയാസമുള്ളകാര്യമായിരുന്നില്ല. അഭയാ കേസടക്കം ഏറ്റെടുത്ത പല കേസുകളും സിബിഐയെ സ്വാധീനിച്ച് അട്ടിമറിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്ത ചരിത്രമുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ഇന്ന് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നത് ബിജെപിയാണ്. മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്താല്‍ അന്വേഷണം നിഷ്പക്ഷമായിരിക്കുമെന്നും അതിലൂടെ പല കൊലപാതകസംഭവങ്ങളിലെയും കൊല്ലിച്ചവരെക്കുറിച്ചുള്ള നടുക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും സിപിഎം ഭയപ്പെടുന്നു. അപ്പോള്‍ ഒരു ജയരാജന് മാത്രമല്ല, സിപിഎമ്മിലെ ഒരുപാട് ‘യമരാജന്മാര്’ കയ്യോടെ പിടിയിലാവും. കൂട്ടനരഹത്യകളില് പാര്‍ട്ടി നേതാക്കള്‍ക്കുള്ള പങ്ക് പുറത്തുവരാന്‍ തുടങ്ങിയതോടെയാണ് പശ്ചിമബംഗാളില്‍ ഇടതുമുന്നണി ഭരണത്തിന്റെ അവസാനത്തിന് ആരംഭം കുറിച്ചത്. മൂന്നരപതിറ്റാണ്ടുകാലം ഭരണത്തിലിരുന്ന സിപിഎം ഇന്ന് ബംഗാളില്‍ ഒന്നുമല്ല.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിപിഎം കോണ്‍ഗ്രസിന്റെ ഒരു ചുവന്ന വാലായി പശ്ചിമബംഗാളില്‍ മാറിയിരിക്കുന്നു. കൊച്ചു ത്രിപുര കഴിഞ്ഞാല്‍ കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് പ്രബലമായ സ്വാധീനമുള്ളത്. കാരാട്ട് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ‘കണ്ണൂര്‍ മോഡല്‍’ ആണ് ഇത് സാധ്യമാക്കുന്നത്. ഒരു സിബിഐ അന്വേഷണത്തിലൂടെ സിപിഎം നടത്തിയിട്ടുള്ള കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞാല്‍ ഈ കണ്ണൂര്‍ മോഡലും ആവിയായിപ്പോകും. അതിനാല്‍ സിപിഎമ്മിന് സിബിഐയെ ഭയപ്പെടാതിരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: