കോട്ടയം: ആലപ്പുഴ ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജപ്പാന് കുടിവെള്ള പദ്ധതിയുടെ ചില സ്ഥലങ്ങളിലെ പൈപ്പ്പൊട്ടലില് ദുരൂഹത.
പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത് പിറവം പഞ്ചായത്തിലെ കളമ്പൂരാണ്. കളമ്പൂര് മുതല്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ മാക്കേക്കടവില്‍ സ്ഥിതി ചെയ്യുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് വരെയുള്ള ഏകദേശം 22 കിലോമീറ്റര്‍ നീളത്തിലാണ് 1100 എം.എംവ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതില്‍ മറവന്തുരുത്ത് പഞ്ചായത്തില്‍പ്പെട്ട തട്ടാവേലി മുതല്‍ ടോള്‍ ജംഗ്ഷന് വരെയുള്ള പൈപ്പുകളാണ് നിരന്തരം പൊട്ടി വലിയ അപകടങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2012 ജനുവരിയില്‍ കമ്മീഷന് ചെയ്ത പദ്ധതി പമ്പിംഗ് തുടങ്ങിയതിന് ശേഷം ഇതുവരെ എട്ട് തവണയാണ് പൈപ്പ്പൊട്ടി പ്രദേശത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. ഓരോ പ്രാവശ്യം പൈപ്പ് പൊട്ടുമ്പോഴും കിലോമീറ്ററോളം റോഡ് ഒലിച്ച് പോകും. ഇതിനിടയില്‍ സമീപപ്രദേശത്തെ വീടുകളും മറ്റും വെള്ളത്തിനടിയിലാകുന്നതും പതിവാണ്. ഇതില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ കളമ്പൂരിലെ പമ്പിംഗ് സ്റ്റേഷനിലെ രണ്ട് മോട്ടോറുകളില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതുമൂലം ചേര്‍ത്തല താലൂക്കിലെ തെക്കന്‍മേഖലയില്‍ കുടിവെള്ളമെത്തുന്നത് മുടങ്ങിയതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ പ്രക്ഷോഭംആരംഭിച്ചിരിക്കുകയാണ്.
22 കിലോമീറ്ററിലധികം നീളത്തില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ്ലൈനില്‍ മറവന്തുരുത്ത് പഞ്ചായത്തിലെ 4.5 കി.മി പരിധിയില്‍ മാത്രമാണ് പൈപ്പ്പൊട്ടി തകരാര്‍ സംഭവിക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാള് മുതല്‍ ഇവിടെ വിവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കുടിവെള്ള പദ്ധതി കരാര്‍ ചെയ്യുമ്പോള്‍ പിറവം, വെള്ളൂര്‍, മറവന്തുരുത്ത് പഞ്ചായത്തുകളില്‍ പൈപ്പ്ലൈന് സ്ഥാപിക്കാന്‍ കുഴിക്കുന്ന റോഡുകള്‍ക്ക് സമാന്തരമായി ആവശ്യമെങ്കില്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കണമെന്നും അല്ലെങ്കില്‍ ഉള്ളവ ഗതാഗതയോഗ്യമാക്കുകയും ചെയ്തതിന് ശേഷം മാത്രമേ റോഡുകള്‍ കുഴിക്കാവൂ എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ ഒരു പഞ്ചായത്തിലും പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല. മറവന്തുരുത്തിലാകട്ടെ വ്യവസ്ഥ നടപ്പിലാക്കിയില്ല എന്നു മാത്രമല്ല കരാറുകാരന് ചെയ്യേണ്ട ജോലി തങ്ങള്‍ ചെയ്തുകൊള്ളാം എന്ന് പറഞ്ഞ് 95 ലക്ഷം രൂപ പഞ്ചായത്ത് അധികൃതര്‍ കൈവശപ്പെടുത്തുകയും ചെയ്തു.
ഈ സംഭവം വിവാദമായപ്പോള്‍ തുക കരാറുകാരന് തിരിച്ചു നല്കി എന്നാണ് ഇടതുമുന്നണി നേതൃത്വത്തിലുള്ള അന്നത്തെ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഏതായാലും സമാന്തരമായി റോഡുകള്‍ ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല ഉള്ളറോഡ് നിരന്തരം പൈപ്പ് പൊട്ടി തകരുകയുമാണ്.
22 കിലോമീറ്റര്‍ പൈപ്പ് ലൈനില്‍ മറവന്തുരുത്ത് പഞ്ചായത്തിലെ പൈപ്പ് ലൈന്മാത്രം പൊട്ടുന്നതിന്റെ കാരണം അന്വേഷിക്കുമ്പോഴാണ് വന്‍ അഴിമതിയുടെ ചുരുളഴിയുന്നത്. ബാക്കി സ്ഥലങ്ങളിലെല്ലാം ഗുണനിലവാരമുള്ള എം.എസ് പൈപ്പുകള്‍ സ്ഥാപിച്ചപ്പോള്‍ ഇവിടെ മാത്രം ഗുണനിലവാരമില്ലാത്ത വില കുറഞ്ഞ ജിആര്‍പി (ഗ്ലാസ് റീ ഇന്‍ഫോഴ്സ്ഡ് പൈപ്പ്) ആണ് സ്ഥാപിച്ചത്.
ഈ പ്രദേശത്തെ മണ്ണിന്റെ ഘടന അനുസരിച്ചാണ് വിലകുറഞ്ഞ പൈപ്പ് സ്ഥാപിച്ചതെന്നാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. ഇതിനുപിന്നില്‍ പഞ്ചായത്ത് അധികൃതരും ജപ്പാന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോനയാണെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം മറവന്തുരുത്തില് ആലപ്പുഴ, ചേര്‍ത്തല, വൈക്കം എംഎല്‍എ മാരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നിരുന്നു.
ആലപ്പുഴ, ചേര്‍ത്തല, എംഎല്‍എമാരും ജപ്പാന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ ആവശ്യപ്പെട്ടത് ടോള്‍-പാലാംകടവ് റോഡില്‍ ഇപ്പോഴുള്ള പൈപ്പ്ലൈന് പൂര്‍ണ്ണമായും ഉപേക്ഷിച്ച് ഇതേറോഡില്‍ തന്നെ പുതിയ പൈപ്പുകള്‍ സ്ഥാപിക്കണമെന്നാണ്. ഇതിന് 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും പൈപ്പ് പൊട്ടി വന്‍ ദുരന്തമുണ്ടാകുമെന്ന അവസ്ഥയില്‍ ഉറക്കം നഷ്ടപ്പെട്ട ഈ പ്രദേശത്തെ ജനങ്ങള്‍ ഇത് അനുവദിക്കില്ലെന്നറിയാവുന്ന ജനപ്രതിനിധികള്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ല. റോഡിലെ പൈപ്പ് ഉപേക്ഷിച്ച് റോഡിന് സമാന്തരമായുള്ള പുഴയുടെ തീരത്ത് കൂടി പുതിയലൈന്‍ സ്ഥാപിക്കാമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നു വന്നിട്ടുള്ളതെന്ന് വൈക്കം എംഎല്‍എ കെ. അജിത്ത് പറഞ്ഞു. എന്നാല്‍ നിലവിലുള്ളതിനേക്കാള്‍ ഗുരുതരമായ അപകടമാണ് ആറ്റുതീരത്തുകൂടി പെപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ സംഭവിക്കുകയെന്ന് നാട്ടുകാര്‍ പറയുന്നു. അനിയന്ത്രിതമായ മണല്‍വാരല്‍ മൂലം അപകടാവസ്ഥയില്‍ ആയിട്ടുള്ള ആറ്റുതീരത്ത് 1100 എം.എം വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് ശക്തിയില്‍ വെള്ളം പമ്പ് ചെയ്യുമ്പോള്‍ അത് ആറ്റുതീരം ഇടിഞ്ഞു താഴുവാന്‍ ഇടയാക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എതെങ്കിലും സാഹചര്യത്തില്‍ പൈപ്പ് പൊട്ടിയാല്‍ വീടുകള്‍ അടക്കം പുഴയില്‍ ഒഴുകിപ്പോകുന്നതിനും ആള്‍നാശം പോലും സംഭവിച്ചേക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
പി.ജി. ബിജുകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: