ന്യൂദല്‍ഹി : 2ജി കേസില്‍ സിബിഐ ഡയറക്ടര്‍ രജ്ഞിത് സിന്‍ഹയ്ക്കെതിരെ തെളിവായി സമര്‍പ്പിച്ച സന്ദര്‍ശക ഡയറിയുടെ ഉറവിടം വെളിപ്പെടുത്താനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഡയറി കൈമാറിയ വ്യക്തിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അയാളുടെ ജീവന് ഭീഷണിയാകുമെന്നും പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചു.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസിലെ നിര്‍ണ്ണായകമായ തെളിവ് കൈമാറിയ വ്യക്തിയെ സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്നും പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചു. ടു ജി സ്പെക്ട്രം കേസില്‍ അന്വേഷണം നേരിടുന്ന റിലയന്‍സ് ഉദ്യോഗസ്ഥരും കല്‍ക്കരിക്കേസിലെ പ്രതികളും സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ നിരവധി തവണ ഔദ്യോഗികവസതിയില്‍ സന്ദര്‍ശിച്ചുവെന്നും സിന്‍ഹ അവര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ് കോടതിയെ സമീപിച്ചത്. ഇതിന് തെളിവായി സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു.
തനിക്ക് ഒരു അജ്ഞാതന്‍ എത്തിച്ച് തന്നതാണ് ഈ തെളിവുകള്‍ എന്നാണ് പ്രശാന്ത് ഭൂഷണ് നേരത്തെ കോടതിയെ അറിയിച്ചത്. മുദ്രവച്ച കവറില്‍ സന്ദര്‍ശക ഡയറി കൈമാറിയ വ്യക്തിയുടെ പേരുവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രശാന്ത് ഭൂഷണോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സന്ദര്‍ശക ഡയറി കൈമാറിയയാളുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചിരിക്കുന്നത്.
രേഖകളുടെ ആധികാരികത പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരിശോധിക്കാമെന്നും പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയെ അറിയിച്ചു.പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച ഡയറി വ്യാജമാണെന്നും ഡയറിയിലെ 90ശതമാനം പേരുകളും കൃത്രിമമാണെന്നുമാണ് രഞ്ജിത്ത് സിന്‍ഹയുടെ നിലപാട്.കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: