കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് എത്തിച്ചേരാനുള്ള റോഡുകളെല്ലാം താറുമാറായി കിടക്കുന്നു. റോഡുകളുടെ ശോചനീയ സ്ഥിതി പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും റോഡുഗതാഗതയോഗ്യമാക്കാന് ഫലപ്രദമായ നടപടികള്‍ ഇല്ലെന്ന് ഭക്തര്‍ക്ക് ആക്ഷേപം.
നവരാത്രി മഹോത്സവം ആരംഭിക്കുന്നതോടെ നാടിന്റെ നാനാഭാഗത്തുനിന്നും ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് ഈ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നത്. ക്ഷേത്രസന്നിധിയിലേക്ക് ഭക്തര്‍ക്ക് എത്താനുള്ള പ്രധാന റോഡുകള്‍ എല്ലാം തന്നെ തകര്‍ന്ന നിലയിലാണ്. മുണ്ടക്കയം, പൊന്‍കുന്നം തുടങ്ങി കിഴക്കന്‍ മേഖലയില്‍ നിന്ന് പനച്ചിക്കാട് ദേവീക്ഷേത്രസന്നിധയിലേക്ക് ഭക്തരെത്തുന്ന പ്രധാന വഴിയായ പുതുപ്പള്ളി-അമ്പാട്ട് കടവ് റോഡ് മെറ്റല്‍ ഇളകി കാല്‍നടയാത്രപോലും ദുസ്സഹമായ നിലയിലാണ്. ടോറസ് അടക്കമുള്ള ഭാരവണ്ടികള്‍ നിരന്തരം കടന്നുപോകുന്ന ഈ പാതയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. എം.സി റോഡില്‍ തിരുവല്ല ഭാഗത്തുനിന്നും വരുന്ന ഭക്തര്‍ക്ക് പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ചിങ്ങവനം ജംഗ്ഷനി നിന്നുള്ള റോഡും ഗതാഗതയോഗ്യമല്ല. ജംഗ്ഷനില്‍ പഴയ കെട്ടിടം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങള്‍ വാരിമാറ്റാതെ കിടക്കുന്നതിനാല്‍ എം.സി റോഡില്‍ നിന്നും ചിങ്ങവനം പരുത്തുംപാറയ്ക്കുള്ള റോഡില്‍ വാഹനങ്ങള്‍ തിരിഞ്ഞുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. നവരാത്രി ഉത്സവക്കാലത്ത് ഭക്തരുടെയും അവരെത്തുന്ന വാഹനങ്ങളുടെയും തിരക്ക് വര്‍ദ്ധിക്കുന്നതോടെ ഇവിടെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടാകും. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രിമാര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: