കൊച്ചി: ജോലിക്കുനിന്ന വീട്ടില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ കേസില്‍ വീട്ടുവേലക്കാരിയായ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക മാണ്ഡ്യ ജില്ലയില്‍ ഉമ്മറഹള്ളി ഗേറ്റ് ദേശത്തുനിന്നും ഏലൂര്‍ പാതാളം നെല്സന് മണ്ഡേല റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വപ്ന (38)യാണ് അറസ്റ്റിലായത്.
കളമശ്ശേരി കരിപ്പായില്‍ റോഡില്‍ സ്രാമ്പിക്കല്‍ വീട്ടില്‍ തോമസിന്റെ ഭാര്യ വിമലയുടെ വീട്ടില്‍നിന്നുമാണ് യുവതി സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയത്. അലമാരിയില്‍ രഹസ്യഅറയില്‍ പൂട്ടി സൂക്ഷിച്ചിരുന്ന നെക്ലേസുകളും പാദസരവും വളകളും കമ്മലുകളും മോതിരവും ഉള്‍പ്പെടെ 23 പവന് സ്വര്‍ണാഭരണങ്ങളാണ് യുവതി മോഷണം ചെയ്തെടുത്തത്. താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് സ്വര്‍ണാഭരണങ്ങള്‍ എടുത്തശേഷം താക്കോല്‍ ആ വീട്ടിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. താക്കോല്‍ കാണാതായതിനെത്തുടര്‍ന്ന് ഇന്നലെ വീട്ടുകാര്‍ അലമാര കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ വിവരം അറിയുന്നത്.
തുടര്‍ന്ന് കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി യുവതിയെ ചോദ്യം ചെയ്തതില്‍ യുവതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കളമശ്ശേരി പത്താംപീയൂസ് പള്ളിയുടെ മുന്നില്‍നിന്നുമാണ് വീട്ടുജോലിക്കായി യുവതിയെ വിളിച്ചുകൊണ്ടുപോയത്. ആഴ്ചയില്‍ ഒരുദിവസം വച്ച് മൂന്നുപ്രാവശ്യം മാത്രമാണ് യുവതി ആ വീട്ടില്‍ ജോലി ചെയ്തിട്ടുള്ളത്. ആദ്യദിവസം വീട്ടുടമസ്ഥയും വീട്ടിലുണ്ടായിരുന്നു. ആദ്യദിവസംതന്നെ വീട്ടുടമസ്ഥയുടെ വിശ്വാസം പിടിച്ചുപറ്റിയ യുവതിയുടെ കയ്യില്‍ മറ്റ് രണ്ട് ദിവസവും താക്കോല്‍ ഏല്‍പ്പിച്ചശേഷം വീട്ടുടമസ്ഥ ജോലിക്ക് പോകുകയായിരുന്നു. മോഷണം നടത്തിയ സ്വര്‍ണാഭരണങ്ങളില്‍ 17 പവനോളം സ്വര്‍ണം യുവതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്നും കണ്ടെടുത്തു. ബാക്കി സ്വര്‍ണാഭരണങ്ങള്‍ യുവതി വിറ്റഴിച്ചു.
കളമശ്ശേരി എസ്ഐ സാജന് സേവ്യര്‍, എഎസ്ഐ എസ്. വിജയശങ്കര്‍, അഡീഷണല്‍ എസ്ഐമാരായ കെ.പി. പൗലോസ്, തിലകരാജ്, എഎസ്ഐ രാജന്, സീനിയര്‍ സിപിഒമാരായ വിനായകന്, ബേസില്‍, സീനിയര്‍ ഡബ്ല്യുസിപിഒമാരായ എം.ആര്. സരള, മാരിയത്ത് ബീവി, പ്രഷീല എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: