അടൂര്‍: പള്ളിയ്ക്കല്‍ ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്ര ശ്രീകോവില്‍ കഴിഞ്ഞ ദിവസംരാത്രി പൂര്‍ണ്ണമായി കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ 5.15 ഓടെ ക്ഷേത്രത്തിലെത്തിയ കീഴ്ശാന്തി അരുണ്ഭട്ടതിരിയാണ് ശ്രീകോവിലിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ക്ഷേത്ര ഭാരവാഹികളുടേയും ഭക്തജനങ്ങളുടേയും സഹായത്തോടെ തിടപ്പള്ളിയുടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോഴേക്കും ശ്രീകോവില്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. അതിപുരാതനവും അപൂര്‍വ്വവുമായ വട്ടശ്രീകോവിലോട് കൂടിയ ക്ഷേത്രമാണ് അഗ്നിക്കിരയായത്.
കിഴക്കുഭാഗത്തേക്ക് മഹാദേവന്റേയും പടിഞ്ഞാറ് ഭാഗത്തേക്ക് ശ്രീപാര്‍വ്വതി ദേവിയുടേയും പ്രതിഷ്ഠയാണിവിടുത്തെ പ്രത്യേകതകളിലൊന്ന്. തടിയില്‍ നിര്‍മ്മിച്ച് ഓടുമേഞ്ഞ ശ്രീകോവിലിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. അടൂരില്‍നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തീയണച്ചത്. എന്നാല്‍ ശ്രീകോവില്‍ അഗ്നിക്കിരയായതില്‍ ദുരുഹതയുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.തലേദിവസം വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയും ഉടയാടകളുമടക്കമുള്ളവയ്ക്ക് തീപിടിച്ചിട്ടില്ലാത്തത് സംശയത്തിനിടനല്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: