ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഹര്‍ജിക്കാരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് തുറമുഖ കമ്പനി ദേശീയ ഹരിത ട്രിബ്യൂണലില്‍ അപേക്ഷ നല്കി. അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരായ പരാതിക്കാരായ മേരിദാസനേയും വില്ഫ്രഡിനേയും വിസ്തരിക്കണമെന്നാണ് ആവശ്യം. വിഴിഞ്ഞം കേസിനു വേണ്ടി ഇരുവരും ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം, ഇരുവരുടേയും ബാങ്ക് അക്കൗണ്ട് രേഖകള്‍, ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിക്കണമെന്നും തുറമുഖ കമ്പനി നല്കിയ അപേക്ഷയിലാവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥലത്തെ പള്ളിയിലെ വികാരിയായ ഫാദര്‍ മത്തേയൂസിന്റെ നിര്‍ദ്ദേശപ്രകാരം ചില രേഖകളില്‍ ഒപ്പുവെച്ചതല്ലാതെ കേസിന്റെ കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന് മേരിദാസന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സിഡിയും പരിഭാഷയും അപേക്ഷയ്ക്കൊപ്പം ഹരിത ട്രിബ്യൂണലില്‍ സമര്‍പ്പിച്ചു.
വിഴിഞ്ഞം പദ്ധതിക്കെതിരായ ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാത്തവര്‍ പാലിക്കേണ്ട വ്യവസ്ഥ ഇവര്‍ പാലിച്ചിട്ടില്ലെന്നും അപേക്ഷയിലുണ്ട്. പരാതിക്കാര്‍ ഇരുവരും ഇംഗ്ലീഷ് അറിയാത്തവരും കംപ്യൂട്ടര്‍ വിദ്യാഭ്യാസം ഇല്ലാത്തവരുമാണ്. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ കാര്യങ്ങള്‍ മലയാളത്തില്‍ വായിച്ച് ഇവരെ ബോധ്യപ്പെടുത്തിയെന്ന സത്യവാങ്മൂലം ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടില്ലെന്നും തുറമുഖ കമ്പനി പറയുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പേരു വെളിപ്പെടുത്താത്ത അജ്ഞാത കേന്ദ്രങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തുറമുഖ കമ്പനിയുടെ ആരോപണം. വികസന പദ്ധതികള്‍ തടയുന്നതിനായുള്ള മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ അന്താരാഷ്ട്ര ലോബികളുടെ സഹായത്തോടെ രാജ്യത്തു നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: