ജമ്മുകശ്മീരിനെ പൂര്‍ണമായും പിടിച്ചെടുത്ത് പാകിസ്ഥാനില്‍ ചേര്‍ക്കുമെന്ന പ്രഖ്യാപനവുമായി ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയിലെ ചില നേതാക്കളാണ് ഭീഷണിയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ജമ്മുകശ്മീര്‍ പാകിസ്ഥാന്റേതാണെന്ന അവകാശവാദവുമായി ഏറ്റവുമൊടുവില്‍ പടപുറപ്പാട് പ്രഖ്യാപിച്ചത് മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോയാണ്. അധികാരത്തിലിരിക്കെ ബിലാവിന്റെ മാതാവ് ബേനസീര്‍ ഭൂട്ടോ ഭാരതത്തെ ഇല്ലായ്മ ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. ഒടുവില്‍ അവര്‍ തന്നെ കെട്ടടങ്ങി.
അണികളെ കിട്ടാനും ആത്മവിശ്വാസം കൂട്ടാനും ഇത്തരം പ്രസ്താവനകള്‍ ഉപയോഗപ്പെട്ടേക്കാം. എന്നാല്‍ നടക്കാത്ത മോഹങ്ങളുമായി പാകിസ്ഥാന് എന്നൊക്കെ ഇറങ്ങിത്തിരിച്ചിട്ടുണ്ടോ അന്നൊക്കെ അവര്‍ക്ക് തിരിച്ചടിമാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇനിയത്തെ അവസ്ഥയാകട്ടെ അതി ദയനീയവുമായിരിക്കും. പാകിസ്ഥാന് അന്തഃചിദ്രം മൂലം ആടി ഉലയുകയാണല്ലോ. അക്രമണങ്ങളും അതിക്രമങ്ങളും നിത്യസംഭവങ്ങളാണ്. ആരാധനാലയങ്ങളില്‍ പോലും ബോംബ് വര്ഷിക്കപ്പെടുന്നു. ഭീകരാക്രമണങ്ങളും മരണനൃത്തങ്ങളും നടക്കാത്ത ദിവസം ഇന്ന് പാകിസ്ഥാനിലില്ല. ഒരു രാജ്യമെന്ന നിലയില്‍ നിലനില്പുപോലും ചോദ്യം ചെയ്യപ്പെടുന്ന നിമിഷങ്ങളാണ് പാകിസ്ഥാനില്‍ ഇപ്പോഴുള്ളത്. സമാധാനവും സൈ്വരജീവിതവും സുസ്ഥിരഭരണവും ഉറപ്പില്ലാത്ത രാജ്യത്തുനിന്നും ഉയരുന്ന ഇത്തരം പ്രസ്താവനകള്‍ വെറും ജല്പനമായേ കാണാന്‍ കഴിയൂ.
അയല്‍രാജ്യത്ത് ശത്രുക്കളില്ലാതാവണമെന്നാണ് ഭാരതം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പാകിസ്ഥാനടക്കം അയല്‍രാജ്യങ്ങളിലെ ഭരണാധികാരികളെ ക്ഷണിച്ചത്. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചടങ്ങില്‍ പങ്കെടുക്കുകയും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പാക്കിസ്ഥാന് ചെയ്തുപോന്ന ക്രൂരതകളെയും അതിക്രമങ്ങളയും മറന്നുകൊണ്ടല്ല ഭാരതത്തിന്റെ ഈ സമീപനം. ഒന്നും മറക്കില്ല പക്ഷേ, പൊറുക്കാന്‍ ഭാരതത്തിന് സാധിക്കുമെന്ന സന്ദേശമാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ട് നല്‍കിയത്.
അത് ദൗര്‍ബല്യമായി കാണാന്‍ അനുവദിക്കില്ല. സൗഹൃദപരമായ അന്തരീക്ഷത്തിനായി ചടുലമായ നീക്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ അതിര്‍ത്തിയില്‍ പട്ടാളം വെടി ഉതിര്‍ക്കാനും കടന്നുകയറാനും ശ്രമിച്ചതിനെ കണ്ടില്ലെന്ന് നടിക്കില്ല. പാകിസ്ഥാന്റെ ചെയ്തികളെ അതേ നാണയത്തില്‍ തിരിച്ചടിക്കുക മാത്രമല്ല, ഉദ്യോഗസ്ഥ തലത്തില്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ചകള്‍ പോലും മാറ്റിവയ്ക്കാന്‍ ഭാരതം തയ്യാറായി. ഒരുഭാഗത്ത് ചര്‍ച്ചയും മറുഭാഗത്ത് കടന്നുകയറ്റവുമെന്ന വഞ്ചന വച്ചുപൊറുപ്പിക്കാന്‍ സന്നദ്ധമല്ലെന്ന് ഭാരതം വ്യക്തമാക്കുകയും ചെയ്തു. കാശ്മീരില്‍ പ്രളയം മുതലാക്കി ചുളുവില്‍ കടന്നുകയറാന്‍ പാകിസ്ഥാന് തീവ്രശ്രമം തുടങ്ങി എന്നാണ് അതിര്‍ത്തിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. നിയന്ത്രണരേഖ മുറിച്ചുകടക്കാന്‍ നിരവധി തവണ ശ്രമിച്ചു.
ബിലാവലിന്റെ പ്രസ്താവനയും കാശ്മീര്‍ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും യാദൃശ്ചികമായി കാണാന്‍ കഴിയില്ല. സംഘടിതവും ആസൂത്രിതവുമായ നീക്കം തന്നെയാവണമത്.
പാകിസ്ഥാനിലെ ഒരുവിഭാഗം മതതീവ്രവാദികളും രാഷ്ട്രീയ ഭിക്ഷാംദേഹികളും നിലനില്‍പ്പിനായാണ് കാശ്മീര്‍ പ്രശ്നം സജീവമായി നിലനിര്‍ത്തുന്നതെന്നത് വ്യക്തമാണ്. ഇത്തരം സംഘടനകള്‍ ഭാരതത്തിന്റെ പ്രശ്നമല്ല. എന്നാല്‍ ജമ്മുകാശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാന്റെ ഒരു പിത്തലാട്ടവും നടക്കാന്‍ പോകുന്നില്ല. ഭാരതത്തെ സംബന്ധിച്ചിടത്തോളം ജമ്മുകാശ്മീര്‍ ഒരു തര്‍ക്കപ്രദേശമല്ല. നമ്മുടെ അഭിഭാജ്യഘടകമാണ്. അതില്‍ കയറി കളിക്കാന്‍ ആരെയും അനുവദിക്കുന്ന പ്രശ്നവുമില്ലെന്ന് ഭാരതം പലകുറി വ്യക്തമാക്കിയതുമാണ്. മുസ്ലിം വികാരം ഉയര്‍ത്തിക്കൊണ്ടുവന്ന് എന്തെങ്കിലും ചെയ്തുകളയാമെന്നാണ് കരുതുന്നതെങ്കില്‍ അതൊന്നും ഏശാന്‍ പോകുന്നില്ല.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരാക്രമണ ഭീഷണി ഭാരതത്തില്‍ മുഴക്കുമ്പോഴാണ് ജമ്മുകാശ്മീര്‍ പിടിക്കുമെന്ന് പാകിസ്ഥാനില്‍ നിന്നും വീരവാദം മുഴക്കുന്നത്. ഇത് എത്രയോ തവണ കേട്ടതാണ്. കാര്‍ഗില്‍ വഴി കശ്മിരില്‍ കടന്ന് ഇസ്ലാമിക രാജ്യം സൃഷ്ടിക്കാന്‍ നോക്കിയതിന്റെ തിക്തഫലം കണ്ട പാകിസ്ഥാന് ഒരു കാര്യം മനസ്സിലാക്കണം. ഭാരതത്തിന്റെ ഏതെങ്കിലും ഭാഗം പാകിസ്ഥാന്റേതായി തീരണമെന്ന് ഭാരതത്തിലെ മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നില്ല. പാകിസ്ഥാനിലുള്ളതിനേക്കാള്‍ മുസ്ലിങ്ങള്‍ ഇവിടെ ഉണ്ട്. പാകിസ്ഥാനിലുള്ളതിനേക്കാള്‍ സുഖവും സുസ്ഥിരതയും സുരക്ഷിതത്വവും മുസ്ലീങ്ങള്‍ ഭാരതത്തില്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് പറയട്ടെ പാകിസ്ഥാനിലെ ഏതെങ്കിലും നേതാവ് ഭാരതത്തിന്റെ ഭൂപ്രദേശം സ്വന്തമാക്കാന്‍ കൊതിക്കുന്നെങ്കില്‍ അത് അതിമോഹമാണ്. അതിമോഹിക്ക് ഉള്ളതും നശിക്കുമെന്ന ചൊല്ല് മറക്കേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: