തിരുവനന്തപുരം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലാകെ നൂറുകണക്കിന് നേഴ്സുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോള്‍ അര്‍ഹമായ നിയമനം ലഭിക്കാതെ നേഴ്സുമാര്‍ നീതിക്കായി കേഴുന്നു. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ അതില്‍നിന്ന് നിയമനം നടത്താതെ കരാര്‍ നേഴ്സുമാരെ നിയമിക്കുന്നതിലാണ് ആരോഗ്യവകുപ്പിന് താല്പര്യം. കരാര്‍ നിയമനത്തിന്റെ മറവില്‍ കിട്ടുന്ന വഴിവിട്ട പണം മാത്രമാണിതിന് പിന്നില്‍. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കുറഞ്ഞത് മൂന്നു നേഴ്സുമാര്‍ വേണമെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളിലൊന്നും നേഴ്സുമാരെ നിയമിച്ചിട്ടില്ല. താലൂക്ക് ജില്ലാ ആശുപത്രികളിലും നഴ്സുമാരില്ല. മെഡിക്കല്‍ കോളേജിലും ആവശ്യത്തിന് നേഴ്സുമാരില്ലാത്തത് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പി.എസ്.സി ജില്ലാതല റാങ്ക് ലിസ്റ്റുകള്‍ നിലവിലുള്ളപ്പോഴാണ് സ്റ്റാഫ് നഴ്സ് നിയമനം അനിശ്ചിതമായി നീളുന്നത്. അടിയന്തിരമായി നികത്തേണ്ട, ഒഴിവുകളില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ താല്ക്കാലികക്കാരേയും വെറും അടിസ്ഥാന ശമ്പളം മാത്രം നല്കി നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് കുറച്ച് താല്‍ക്കാലിക നേഴ്സുമാരെയും നിയമിച്ചാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്.
സ്റ്റാഫ് നേഴ്സ് സെക്കന്റ് ഗ്രേഡ് തസ്തികയ്ക്കുള്ള ഒഴിവുകളിലേക്ക് പിഎസ്സി വിജ്ഞാപനം വന്നപ്പോള്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യവകുപ്പില്‍ ഡിഎച്ച്എസിന്റെ കീഴിലായിരുന്നു. അതനുസരിച്ചാണ് മെയിന്‍ലിസ്റ്റില്‍ 583 പേര് ഉള്‍പ്പെടെ 1350 പേരുടെ പൊതുറാങ്ക് ലിസ്റ്റ് തിരുവനന്തപുരം ജില്ലയ്ക്കുവേണ്ടി പിഎസ്സി പ്രസിദ്ധീകരിച്ചത്. അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ നിലവിലുള്ളതും ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമായ എല്ലാ ഒഴിവുകളിലേക്കും പ്രസ്തുത റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതനുസരിച്ച് പ്രസിദ്ധീകരിച്ച പൊതു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിഎംഇ, ഡിഎച്ച്എസ് വ്യത്യാസം കൂടാതെ നിലവിലുള്ള എല്ലാ ഒഴിവുകളിലും നിയമനത്തിന് അര്‍ഹതയുണ്ട്.
എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഒരു സ്പെഷ്യല്‍ റൂള്‍സിലൂടെ ആരോഗ്യവകുപ്പിനെ ഡിഎംഇ, ഡിഎച്ച്എസ് എന്നിങ്ങനെ രണ്ടായി വിഭജിച്ച് മെഡിക്കല്‍ കോളേജ് നേഴ്സുമാരുടെ നിയമനം ഡിഎംഇയ്ക്കും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്കുമുള്ളത് ഡിഎച്ച്എസിനും നല്കി. പൊതു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ നിയമനം ലഭിക്കാതെ വന്നപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ സ്പെഷ്യല്‍ റൂള്‍സ് നിലവില്‍ വന്നകാര്യം അറിയുന്നത്. ഡിഎംഇ മെഡിക്കല്‍ കോളേജ് നേഴ്സുമാര്‍ക്കുവേണ്ടി പ്രത്യേക വിജ്ഞാപനമിറക്കി പരീക്ഷയും നടത്തി. ഇതുവരെ ഷോര്‍ട്ട് ലിസ്റ്റുപോലും പ്രസിദ്ധീകരിച്ചില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും എന്നുള്ളതുകൊണ്ട് അതുവരേയും മെഡിക്കല്‍ കോളേജുകളില്‍ താല്‍ക്കാലികമായി നേഴ്സുമാരുടെ നിയമനം നടത്തുവാനുള്ള അവസരവും ഡിഎംഇയ്ക്ക് ലഭിക്കും. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കേ താല്‍ക്കാലിക നിയമനം പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിന് കടകവിരുദ്ധമാണിത്. ഒരേ യോഗ്യതയും ഒരേ ശമ്പളവുമുള്ള തസ്തികയ്ക്ക് ഒരു റാങ്ക്ലിസ്റ്റ് മതി എന്നുള്ളത് പിഎസ്സിയുടെ പ്രഖ്യാപിത നയമാണ്. നേഴ്സുമാരുടെ റാങ്ക്ലിസ്റ്റ് നിലവിലുള്ളപ്പോള്‍ അത് പരിഗണിക്കാതെയാണ് വീണ്ടുമൊരു റാങ്കുലിസ്റ്റുകൂടി പ്രസിദ്ധീകരിക്കുന്നത്.
സ്പെഷ്യല്‍ റൂള്സിനുമുന്പും ശേഷവുമുള്ള ഒഴിവുകള്‍ റാങ്ക് ലിസ്റ്റില്‍പെട്ടവര്‍ക്ക് അവകാശപ്പെട്ടതാണ്. എസ്എറ്റി ആശുപത്രിയില്‍ സ്പെഷ്യല്‍ റൂള്സിനുമുന്പായി 27 ഒഴിവുകളും മെഡിക്കല്‍ കോളേജില്‍ 40 ഒഴിവുകളും ഉള്ളപ്പോള്‍ സ്പെഷ്യല്‍ റൂള്‍സിന് ശേഷം യഥാക്രമം 105 ഒഴിവുകളും 189 ഒഴിവുകളും ഉള്ളതായി മാര്‍ച്ച് മാസത്തില്‍ ലഭിച്ച വിവരാവകാശരേഖകള്‍ സൂചിപ്പിക്കുന്നു. 2012 ജൂണ്‍ 30 വരെ ഡിഎംഇയില്‍ 275 ഒഴിവുകള്‍ ഉണ്ടായിരുന്നതില്‍ 53 ഒഴിവുകള്‍ പിഎസ്സിയ്ക്ക് റിപ്പോര്‍ട്ടുചെയ്തപ്പോള്‍ പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്താതെ ഡിഎംഇ ഒഴിവുകള്‍ തിരിച്ചെടുത്തിരുന്നു.
സ്പെഷ്യല്‍ റൂള്‍സ് വന്നതിനുശേഷം ഉണ്ടായിട്ടുള്ള ഒഴിവുകള്‍ പുതിയ റാങ്ക് ലിസ്റ്റ് വന്നതിനുശേഷം നികത്തിയാല്‍ മതിയെന്നാണ് ഡിഎംഇ ഡയറക്ടറുടെ ഉത്തരവ്. ജില്ലാ റാങ്കുലിസ്റ്റില്‍ നിന്നും നിയമിച്ചാല്‍ സീനിയോറിട്ടി, പ്രൊമോഷന്, ട്രാന്‍സ്ഫര്‍ എന്നിവയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്ന ന്യായമാണ് പറയുന്നത്. സ്പെഷ്യല്‍ റൂള്‍സ് നിലവില്‍ വന്നശേഷം പ്രസിദ്ധീകരിച്ച 131 പേരുടെ എന്‍സിഎ (മുസ്ലീം-ധീവര) സംവരണ ലിസ്റ്റില്‍ നിന്നും അവസാന 45 പേര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയമനം നല്‍കിയിരുന്നു. ഇതേ രീതിയില്‍ തൃശൂര്‍ ജില്ലാ റാങ്ക് ലിസ്റ്റില്‍ നിന്ന് ആദ്യത്തെ 6 പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഡിഎംഇ നിയമനം നല്കി. തിരുവനന്തപുരം ജില്ലയില്‍ മാത്രം പ്രശ്നം മുസ്ലിം ധീവര സംവരണ ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്കാന് വേണ്ടി സൂപ്പര്‍ ന്യൂമറി തസ്തികപോലും സൃഷ്ടിച്ചു.
അതൊന്നും പ്രശ്നമല്ലെങ്കില്‍ പൊതു ലിസ്റ്റില്‍ നിന്നുള്ള നിയമനം മാത്രം തടസമാകുന്നതെങ്ങനെ എന്നറിയാതെ നീതിക്കുവേണ്ടി കേഴുകയാണ് തലസ്ഥാനജില്ലയില്‍ റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയ 583 നേഴ്സുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: