ബംഗളൂരു: മുന്നൂറ് ദിവസത്തെ ഇടവേളക്കുശേഷം മംഗള്‍യാന്റെ എന്ജിന് ഇന്ന് ഉറക്കമുണരും. ഭാരതത്തിന്റെ അഭിമാനമായ ചൊവ്വാ ദൗത്യ പേടകമായ മംഗള്‍യാന്റെ നിര്‍ണായ ദിനമാണ് ഇന്ന്. ബുധനാഴ്ച പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി പേടകത്തിന്റെ ദിശ തിരുത്തേണ്ടതുണ്ട്. ഈ നിര്‍ണായക ദിനം ഇന്നാണ്. ദ്രവ ഇന്ധന എന്ജിന് (ലിക്വിഡ് അപ്പോജി മോട്ടോര്‍) നാലു സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് ദിശതിരുത്തുന്നത്. ചൊവ്വാ ദൗത്യത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഈ പ്രവര്‍ത്തനം.
300 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പേടകത്തിലെ പ്രധാന എന്ജിന് ഇന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. അതുകൊണ്ടു തന്നെ ഏറെ ആശങ്കയോടെയാണ് രാജ്യം ഈ പ്രവര്‍ത്തനത്തെ ഉറ്റുനോക്കുന്നത്.
അരകിലോ ഇന്ധനം ചെലവിട്ട് എന്ജിന് പ്രവര്‍ത്തിക്കുന്നത് സ്വയം നിയന്ത്രണത്തിലൂടെയാണ്. നാല് സെക്കന്റിനുള്ളില്‍ എന്ജിന് പ്രവര്‍ത്തിക്കുമെന്നും ഒരുപക്ഷെ എന്ജിന് ജ്വലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എട്ട് ചെറിയ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ശ്രമം തുടരുമെന്നും ഐസ്ആര്‍ഒ ശാസ്ത്രജ്ഞന് കൊടേശ്വര്‍ റാവു പറഞ്ഞു. ഇതിന് കൂടുതല്‍ ഇന്ധനം വേണ്ടിവരുമെന്നു മാത്രം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്ജിന് പ്രവര്‍ത്തിക്കുന്നതിനുവേണ്ടിയുള്ള സന്ദേശങ്ങള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസങ്ങളിലായി അപ്ലോഡ് ചെയ്തിട്ടുണ്ട്. പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തണമെങ്കില്‍ ഇന്നത്തെ അഗ്നിപരീക്ഷ വിജയിച്ചേ മതിയാകൂ.
സെപ്റ്റംബര്‍ 24 ബുധനാഴ്ച രാവിലെ 7.30ഓടെ മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം നവംബര്‍ അഞ്ചിനാണ് മംഗള്യാന് ചൊവ്വയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഭാരതത്തിന്റെ ആദ്യ ചൊവ്വാ ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. മംഗള്‍യാന്റെ ചൊവ്വാ ദൗത്യം നേരില്‍കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഐഎസ്ആര്‍ഒയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: