കൊച്ചി: കവിയൂര്‍ പീഡനക്കേസില്‍ പുനരന്വേഷണത്തിന് വഴി തെളിയുന്നു. പീഡനത്തിനിരയായ അനഘയും മാതാപിതാക്കളും സഹോദരനും മരിച്ചകേസിലും വീണ്ടും അന്വേഷണം ഉണ്ടായേക്കും. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞ പലകാര്യങ്ങളും അവര്‍ തന്നെ കോടതിയില്‍ നിക്ഷേധിച്ച സാഹചര്യത്തിലാണ് പുനരന്വേഷണത്തിന് സാധ്യത തെളിയുന്നത്. അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന് നമ്പൂതിരി തന്നെയാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം കോടതിയില്‍ സിബിഐ തന്നെ ഇത് നിക്ഷേധിക്കുകയായിരുന്നു. തെളിവൊന്നുമില്ലെന്നും ഒരു അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും സിബിഐ കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു.
നാരായണന് നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതാണെന്ന് തെളിയിക്കാനും സിബിഐക്കായില്ല. കവിയൂര്‍ പീഡനവും മരണവുമായി ബന്ധപ്പെട്ട് ശ്രീകുമാരി എന്ന സ്ത്രീ ജസ്റ്റിസ് ബസന്തിനയച്ച കത്തിന്റെ കോപ്പി കോടതിയില്‍ ഹാജരാക്കാനും സിബിഐക്കായില്ല. അനഘയെ പീഡിപ്പിച്ചവരുടെ പേരുകള്‍ ഈ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജസ്റ്റിസ് ബസന്ത് ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ കത്തില്‍ കഴമ്പില്ലെന്ന നിലപാടാണ് സിബിഐ കോടതിയില്‍ സ്വീകരിച്ചത്. കത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുമില്ല. സിപിഎം നേതാവായ മുന്‍ മന്ത്രിയുടെ മകന്, കോട്ടയം മുന്‍ എസ്.പി ,ഒരു പ്രമുഖ ജ്വല്ലറി ഉടമ തുടങ്ങിയവരുടെ പേരുകള്‍ കത്തില്‍ പറയുന്നതായാണ് വിവരം. ഈ കത്ത് എവിടെപ്പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പറയാനായില്ല.
നാരായണന് നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന് ഉണ്ണികൃഷണന് നമ്പൂതിരി. അനഘയുടേതെന്ന് പറഞ്ഞ് സിബിഐ ഹാജരാക്കിയ ആത്മഹത്യക്കുറിപ്പ് പതിനഞ്ചു വയസ്സുകാരിയായ ഒരു പെണ്‍കുട്ടി എഴുതിയതാണെന്ന് വിശ്വസിക്കാനാകില്ല, അദ്ദേഹം പറയുന്നു. കത്തില്‍ നാരായണന് നമ്പൂതിരിയുടെ കടബാധ്യതകളെക്കുറിച്ച് അക്കമിട്ട് വിവരിക്കുന്നു. അച്ഛനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നും കത്തിലുണ്ട്. പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടി ഒരിക്കലും സ്റ്റേഷന് എന്നുമാത്രം പറയില്ല. പോലീസ് സ്റ്റേഷന് എന്നോ പോലീസ് എന്നോ മാത്രമായിരിക്കും ഉപയോഗിക്കുക. കത്തിലെ ഭാഷ മുതിര്‍ന്ന ഒരാളുടേതാണ്.കടബാധ്യതമൂലം തങ്ങള്‍ ആത്മഹത്യ ചെയ്യുന്നുവെന്നായിരുന്നു നാരായണന് നമ്പൂതിരിയുടെയും അനഘയുടെയും വെവ്വേറെ ആത്മഹത്യക്കുറിപ്പുകളില്‍.എന്നാല്‍ ഈ കത്ത് മറ്റാരോ തയ്യാറാക്കിയതാണ് എന്ന കാര്യത്തില്‍ വീട്ടുകാര്‍ ഉറച്ചുനില്‍ക്കുകയാണ്.
ലതാ നായരുടെകൂടെ അനഘ എവിടെയെല്ലാം പോയെന്ന കാര്യങ്ങള്‍ സിബിഐ അന്വേഷിച്ചിട്ടില്ല. മരണത്തിന് 24 മണിക്കൂറിനും 72 മണിക്കൂറിനുമിടയില്‍ അനഘ പീഡനത്തിനിരയായി എന്നാണ് സിബിഐ പറയുന്നത്. കന്യകയായി മരിച്ചാല്‍ മോക്ഷം കിട്ടുകയില്ല എന്ന വിശ്വാസം മൂലം പിതാവ് തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാല്‍ കൂട്ടആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍ക്ക് സ്വന്തം വീട്ടില്‍വച്ച് ഭാര്യയും മകനും സാകഷ്ഷിനില്ക്കേ ഇതിന് കഴിയില്ല, ഉണ്ണികൃഷ്ണന് നമ്പൂതിരി ചൂണ്ടിക്കാണിക്കുന്നു.
നാരായണന് നമ്പൂതിരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തില്‍ അമിതമായ അളവില്‍ ആല്‍ക്കഹോള്‍ കലര്‍ന്നിരുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ മാരക വിഷവും. മദ്യത്തില്‍ കലര്‍ത്തി വിഷംകഴിച്ചതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അതിനുശേഷം തൂങ്ങിമരിച്ചതാകാമെന്നും കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഇത്രയും അളവില്‍ മദ്യവും വിഷവും കഴിച്ച ഒരാള്‍ക്ക് കഴുത്തില്‍ സ്വയം കുരുക്കിടാനാവില്ല എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടില്ല. തൂങ്ങിയ നിലയില്‍ കാണപ്പെട്ട നാരായണന് നമ്പൂതിരിയുടെ ഇടതു കാല് നിലത്തു ചവിട്ടിയ നിലയിലായിരുന്നു. ഇതും സംശയം ജനിപ്പിക്കുന്നു.
നാരായണന് നമ്പൂതിരിയേയും കുടുംബത്തേയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. ആരോപണ വിധേയനായ എസ്.പിയുടെ ഭാര്യ മൃതദേഹങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് ലാബില്‍ ഉദ്യോഗസ്ഥയാണ്. സിബിഐ തന്നെ തങ്ങളുടെ കണ്ടെത്തലുകളില്‍ നിന്ന് പിന്നോക്കം പോയ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാരായണന് നമ്പൂതിരിയുടെ കുടുംബം. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം തിരുവനന്തപുരം സിബിഐ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. ഒക്ടോബര്‍ 20 ന് കോടതി വിധി പറയും. ഉണ്ണികൃഷ്ണന് നമ്പൂതിരിക്കുവേണ്ടി അഡ്വ കെ.പി രാമചന്ദ്രന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: